Tuesday, June 15, 2010

അച്ഛനും മകനും പിന്നെ പ്രകാശേട്ടനും

എന്‍റെ അമ്മ വീട് നില്‍ക്കുന്ന എരുവ ഗ്രാമത്തിലെ കിഴക്കേ മുറി നാലാം വാര്‍ഡില്‍ കോട്ടപ്പടി കുമാരന്‍ മകന്‍ പ്രകാശന്‍ എന്ന കെ. കെ. പ്രകാശേട്ടന്‍ പക്ഷെ നാട്ടില്‍ 'താമര പ്രകാശന്‍' എന്നറിയപ്പെടാന്‍ കാരണം രണ്ടായിരുന്നു. ബി ജെ പി എന്ന് കേട്ടാല്‍ വെയിലത്ത്‌ വെച്ച് കത്തിച്ച ഓലപ്പടക്കം പോലെ പൊട്ടി തെറിച്ചിരുന്ന പ്രകാശേട്ടന് യു പി സ്കൂള്‍ കാലം തൊട്ടേ 'താമര' ഒരു വീക്നെസ് ആയിരുന്നു. പക്ഷെ ഇതിനെക്കാള്‍ ഉപരി, സൂര്യനുദിച്ചാല്‍ പുള്ളി വര്‍ക്ക്‌ കഴിഞ്ഞു പോയി നൈറ്റ്‌ ഡ്യൂട്ടിക്ക് സഖാവ് ചന്ദ്രന്‍ ചാര്‍ജെടുക്കുന്നത് വരെ ഒളിഞ്ഞും തെളിഞ്ഞും തണ്ണി അടിച്ചു ആടിയും ഇഴഞ്ഞും നാട്ടു വഴികളില്‍ എവിടെയും കണ്ടിരുന്ന പ്രകാശേട്ടന് ചേരുന്ന പേര് 'താമര' എന്നല്ലെങ്കില്‍ പിന്നെ 'കരിമൂര്‍ഖന്‍' എന്നെ ഉണ്ടാവൂ. ഇത്തിരി കിക്കില്ലാതെ പ്രകാശേട്ടനെ നേരില്‍ കണ്ടിട്ടുള്ളവര്‍ ഭാര്യയടക്കം വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. എങ്കിലും  നിരുപദ്രവകാരിയും നാട്ടിലെ പ്രധാന ന്യൂസ് പെട്ടിയും ആയിരുന്ന പ്രകശേട്ടനെ നാട്ടുകാര്‍ വളരെയധികം സ്നേഹിച്ചിരുന്നു.


എരുവയില്‍ എത്തുന്ന ആര്‍ക്കും വിവരണങ്ങളില്‍ നിന്ന് തന്നെ പ്രകശേട്ടനെ ഒറ്റ നോട്ടത്തില്‍ മനസ്സിലാവും. മണ്ട പോയ കൊന്നതെങ്ങു പോലെ മെലിഞ്ഞു ആറടിക്ക് മേല്‍ നീളം. കൈലിയും, 'മേഡ് ഇന്‍ ഇന്ത്യ' എന്നും മറ്റും വലുതാക്കി എഴുതിയ ഇടി വെട്ടു നിറങ്ങളിലുള്ള കയ്യില്ലാത്ത ബനിയനും സ്ഥിരം വേഷം. ഡോക്ടര്‍ക്ക്‌ സ്റ്റെതസ്ക്കൊപ്പു പോലെ , പോലീസുകാര്‍ക്ക് ലാത്തി പോലെ , പാപ്പാന് തോട്ടി പോലെ പലതരം കത്തികളും, പലകയും കുടവും പ്രൊഫഷണല്‍ സിംബലായി പ്രകശേട്ടന്റെ അരയില്‍ എപ്പൊഴും ഉണ്ടാവും.

അതെ, പ്രകശേട്ടന്‍ നാട്ടിലെ വൺ ആന്‍ഡ്‌ ഒണ്‍ലി വൺ  കള്ള് ചെത്തുകാരനായിരുന്നു.

നാട്ടിലെ മണ്ട പോവാത്തതും, മണ്ടരി പിടിക്കാത്തതുമായ  ലക്ഷണം തികഞ്ഞ തെങ്ങുകളൊക്കെ ആഴ്ചയില്‍ ഒന്നും രണ്ടും തവണ പ്രകശേട്ടന്റെ പാദസ്പര്‍ശത്തില്‍ സായൂജ്യമടയുകയും ഇന്‍ റിട്ടേണ്‍ നല്ല അസ്സല്‍ തെങ്ങിന്‍ കള്ള് ഗിഫ്റ്റ് ആയി കൊടുക്കുകയും ചെയ്തിരുന്നു.

തെങ്ങിന്‍ മുകളില്‍ ഇരുന്നു താന്‍ കണ്ടിട്ടുള്ള (അതോ കാണണം എന്ന് ആഗ്രഹിച്ചതോ? ) ഭീകര ദൃശ്യങ്ങൾ  കാ‍ന്താരി മുളകിന്റെ എരിവോടെ വിസ്തരിച്ചു പറഞ്ഞു കൊടുത്തിരുന്ന  പ്രകാശേട്ടനെ നാട്ടിലെ ചെത്ത് പയ്യന്മാർ  ഒരു താരമായി കണ്ടു പോന്നു. ഈ കഥകളില്‍ നിന്നുള്ള പ്രചോദനം കൊണ്ടോ എന്തോ അന്നൊക്കെ പല പയ്യന്മാരുടെയും ആദ്യന്തിക ലക്‌ഷ്യം പത്തു കഴിഞ്ഞാല്‍ പ്രകാശേട്ടനെ  പോലെ പേരെടുത്ത ഒരു കള്ള് ചെത്തുകാരനായി തീരണം എന്ന് മാത്രമായിരുന്നു. അങ്ങനെ പത്തില്‍ എട്ടു വീടുകളിലും ഓല മറച്ച കുളിപ്പുരകള്‍ മാത്രം ഉണ്ടായിരുന്ന അക്കാലത്ത്  പലരും (എസ്പെഷലി ഗേള്‍സ്‌ ) കുളിക്കുന്നതിനു മുന്‍പ് മുകളിലേക്ക് ഒരു നിമിഷം നോക്കിയിരുന്നത് പ്രാർത്ഥിക്കാൻ  മാത്രമായിരുന്നില്ല സമീപത്തു ഏതെങ്കിലും തെങ്ങിന്  മുകളില്‍ ഇരിക്കുന്ന  'അവൻ' ഒന്നും കാണുന്നില്ല എന്ന് ഉറപ്പിക്കുവാൻ കൂടി ആയിരുന്നു. 


പത്താം ക്ലാസ്സില്‍ കിട്ടിയ ഇരുനൂറ്റി സംതിംഗ് മാര്‍ക്കും കൊണ്ട് 'നവ് വാട്ട് ടു ഡൂ' എന്ന് പറഞ്ഞു തെക്ക് വടക്ക് നടന്നിരുന്ന പയ്യന്മാരെയും, അപ്പന്‍ പശുവിനെ വിറ്റ് കൊടുത്ത കാശ് വിസ ഏജന്റിനു കൊടുത്തു ഗള്‍ഫ്‌ സ്വപ്‌നങ്ങള്‍ നെയ്തു നടന്നിരുന്ന യുവ ജനങ്ങളെയും കൊണ്ട് സമൃദ്ധമായിരുന്നു എരുവ ഗ്രാമം അക്കാലത്ത്. അത് കൊണ്ട് തന്നെ ലോക്കല്‍ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്ബുകളുടെ ഒരു നിര തന്നെ ഉണ്ടായിരുന്നു നാട്ടില്‍. മീനമാസം തുടങ്ങിയാല്‍ പിന്നെ ഓരോ ക്ലബ്ബുകളും തങ്ങളുടെ വാര്‍ഷികാഘോഷം തുടങ്ങുകയായി. പരിപാടിയില്‍ മാത്രമല്ല പിരിവിലും ക്ലബ്ബുകള്‍ തമ്മില്‍ വാശിയേറിയ മത്സരം നടന്നിരുന്നതിനാല്‍ തരക്കേടില്ലാത്ത ഒരു തുക നാട്ടുകാര്‍ക്ക് വര്‍ഷാ വര്‍ഷം ഇതിലെക്കായുള്ള പിരിവിനത്തില്‍ നഷ്ടം വന്നിരുന്നു.


എങ്കിലും ചെറുപ്പത്തിന്റെ കഴിവുകളെ മാക്സിമം പ്രോത്സാഹിപ്പിക്കുകയും തങ്ങളുടെ വീടിന്റെ ഓടിനു രാത്രിയില്‍ കല്ലേറ് വരരുത് എന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്ന നല്ലവരായ നാട്ടുകാര്‍ ക്ലബ്ബുകള്‍ക്ക് വര്‍ക്കിംഗ്‌ ക്യാപ്പിറ്റല്‍ നല്‍കി അവയുടെ വംശനാശം വരാതെ സംരക്ഷിച്ചു പോന്നു. ക്ലബ്ബുകളില്‍ ഏറ്റവും പേര് കേട്ടത് 'അജന്ത' ക്ലബ്ബായിരുന്നു. പ്ലാസ്റ്റിക് പൂ പാത്രവും സര്‍ട്ടിഫിക്കറ്റും സമ്മാനമായി കൊടുത്തിരുന്ന മത്സരങ്ങള്‍ കൂടാതെ കായംകുളത്തോ മാവേലിക്കരയിലോ ഉള്ള ഏതെങ്കിലും ഡൂക്കിലി ട്രൂപ്പിന്റെ ഓരോ നാടകവും അവരുടെ വകയായി എല്ലാ വര്‍ഷവും ഉണ്ടായിരുന്നു.


അങ്ങനെ അജന്തയുടെ  പതിവ് വാര്‍ഷികാഘോഷ സമയമായ ഒരു വേനല്‍ക്കാലത്താണ് എരുവയില്‍ ചെറിയ തോതില്‍ റിസിഷന്‍ വരുന്നതും പിരിവു തുകയില്‍ സാരമായ ഇടിവ് സംഭവിക്കുന്നതും. മത്സരങ്ങള്‍ക്ക് പുറമേ നാടകം കൂടി നടത്താന്‍ പിരിവു തുക തികയില്ലെന്ന് മനസ്സിലാക്കിയ സംഘാടകര്‍ ഇത്തവണ പുതുമയായി സ്വന്തം മെമ്പര്‍മാരില്‍ തന്നെ ഉള്ള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ഒരു ബാലെ മതിയെന്ന് തീരുമാനമെടുത്തു. 
അങ്ങനെ ഏതാനം ദിവസങ്ങള്‍ കൊണ്ട് തന്നെ സാക്ഷാല്‍ ഗണപതിയെ കേന്ദ്ര കഥാപാത്രമാക്കിയുള്ള ഒരു പുണ്യ പുരാണ ബാലെയുടെ  സ്ക്രിപ്റ്റ് തയ്യാറായി. 
ഒരാഴ്ചയോളം നീണ്ട പരിശീലനത്തിനും നോട്ടീസ് അടിച്ചുള്ള പബ്ലിസിറ്റിക്കും ശേഷം ബാലെ അരങ്ങേറേണ്ട ദിവസമായി. ലോക്കല്‍ പിള്ളേരുടെ പരിപാടിയായത് കൊണ്ടോ, വിഷയം പുരാണമായത് കൊണ്ടോ എന്തോ, സ്ഥിരമായി ഉണ്ടാവാറുള്ള ജോബ്‌ ലെസ്സ് യൂത്തിനെ കൂടാതെ മുതിര്‍ന്നവരും സ്ത്രീകളും എല്ലാം ബാലെ കാണാന്‍ എത്തിച്ചേര്‍ന്നിരുന്നു.


ഒടുവില്‍ ബാലേയ്ക്ക് സമയമായി. തിരശ്ശീല എന്ന് വിളിച്ചിരുന്ന ഡബിള്‍ മുണ്ട് കൂട്ടി തയ്ച്ച തുണി മെല്ലെ ഉയര്‍ന്നു. ഓല കൊണ്ട് മറച്ച സ്റ്റേജില്‍ പെട്രോള്‍ മാക്സ് ലൈറ്റുകള്‍ തെളിഞ്ഞു.
 വന്ദന ഗാനവും, കഥാപാത്രങ്ങളുടെ ഇന്ട്രോടക്ഷനും കഴിഞ്ഞു. സ്റ്റേജ് കെട്ടിയിരുന്ന പറമ്പിനു പുറത്തു റോഡില്‍ പരിപാടി എങ്ങനെ പൊളിക്കാം എന്ന് റിസര്‍ച്ച് ചെയ്തു കൊണ്ട് ബദ്ധ ശത്രുക്കളായ കൈരളി ക്ലബ്ബുകാര്‍ കൂടി നില്‍ക്കുന്നു. സ്റ്റേജില്‍ ഗണപതിയും പരമശിവനുമായുള്ള എന്കൌന്ടര്‍ രംഗം ആവാറായി. പാര്‍വതി കുളിക്കുവാന്‍ കയറുമ്പോള്‍ സെക്യൂരിറ്റി ഇന്‍ ചാര്‍ജ് ആയി ഗണപതിയെ നിര്‍ത്തുന്നതും , ആ ടൈമില്‍ തന്നെ ശിവന്‍ വൈഫിനെ  അന്വേഷിച്ചു വരുന്നതും, ഗേറ്റില്‍ എത്തുമ്പോള്‍ ഗണപതി ഗ്രീന്‍ പാസ് ചോദിക്കുന്നതുമാണ് രംഗം. റേഷന്‍ കാര്‍ഡും ഐഡന്റിറ്റി കാര്‍ഡും കാണിച്ചിട്ട് പോലും 'നഹി.. നഹി... പ്ലീസ് വെയിറ്റ് ഫോര്‍ സം ടൈം ' എന്ന് പറഞ്ഞു തലയാട്ടി നില്‍ക്കുന്ന ഗണപതിയെ കണ്ടു ശിവേട്ടൻ കലിപ്പാവുന്നു. ത്രിശൂലമെടുത്തു യുദ്ധം തുടങ്ങുന്നു. ഗണപതിയും വിട്ടു കൊടുക്കുന്നില്ല. കയ്യിലിരിക്കുന്ന കറി കത്തി വെച്ച് അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്ന പോലെ തിരികെ ഫൈറ്റ്‌ ചെയ്യുന്നു. സ്റ്റേജില്‍ ആകെ ബഹളം. കാണികള്‍ ശ്വാസമടക്കി ഇരിക്കുന്നു.

ഈ സമയത്താണ് പറമ്പിനു മുന്‍പിലുള്ള റോഡിലൂടെ പതിവ് ക്വോട്ട കഴിഞ്ഞു ഫുള്‍ ഫോമില്‍ പ്രകാശേട്ടന്‍ ആടി ആടി നടന്നു വരുന്നതും ബഹളം കേട്ട് സംഭവം എന്താണെന്ന് വഴിയില്‍ നിന്ന 'കൈരളി'ക്കാരോട് തിരക്കുന്നതും. അങ്ങനെയാണ് അവിടെ ഏതോ അച്ഛനും മകനും തമ്മില്‍ പൊരിഞ്ഞ അടി നടക്കുകയാണെന്നും അച്ഛന്‍ മോനെ കൊല്ലാന്‍ നോക്കുന്നെന്നും മകന്‍ അച്ഛനെ കുത്താന്‍ നോക്കുന്നെന്നും പ്രകാശേട്ടന്‍ മനസ്സിലാക്കുന്നത്. 
കള്ള് മൂത്ത് തണുത്തിരുന്ന പ്രകശേട്ടന്റെ ചോര നൂറ്റൊന്നു ഡിഗ്രിയില്‍ വെട്ടി തിളച്ചു. തന്‍റെ നാട്ടില്‍ ഒരു അച്ഛനും മോനും തമ്മില്‍ തല്ലി ചാകാനോ.. ഇമ്പോസ്സിബിള്‍! .. സമ്മതിക്കില്ല!

ഒരു നിമിഷം!...പാമ്പായിരുന്ന പ്രകാശേട്ടനൊരു പുലിയെ പോലെ സ്റ്റെജിലേക്ക് കുതിച്ചു . 

'ഏതവനാടാ ഇത്തിരിയില്ലാത്ത ചെക്കനെ കമ്പി പാര കൊണ്ട് കൊല്ലാന്‍ നോക്കുന്നെ...പിള്ളേരെ തല്ലുന്നെ ഒക്കെ അങ്ങ് വീട്ടില്.. കമ്പിപാര താഴെയിടെടാ ..!!!'

മൈക്കിലൂടെ .സ്ക്രിപ്റ്റിലില്ലാത്ത ഡൈലോഗ് കേട്ട് സംവിധായകന്‍ കുഞ്ഞുമോനും, പരമശിവനും , ഗണപതിയും കാണികളും എല്ലാം ഞെട്ടി തരിച്ചു നോക്കി. കള്ള് ചെത്തുന്ന കത്തിയും ചുവന്ന കണ്ണുമായി സ്റ്റേജില്‍ പ്രകാശേട്ടന്‍ . മുഖത്ത് എന്തിനും തയ്യാറായ ഭാവം.

'ഇടെടാ...%&&*%$$ പാര താഴെ' പ്രകശേട്ടന്‍ വീണ്ടും അലറി.

പേടിച്ചു വിറച്ച ശിവന്റെ കയ്യില്‍ നിന്ന് ശൂലം  താനേ താഴെ വീണു.

പ്രകശേട്ടന്‍ ഗണപതിയുടെ നേരെ തിരിഞ്ഞു.

'അച്ഛന്‍റെ നെഞ്ചത്ത് തന്നെ കേറി പഞ്ചാരി കൊട്ടാന്‍ ഏതു പള്ളിക്കൂടതിലാടാ നിന്നെ പഠിപ്പിച്ചേ....!!'

ഗണപതിയായി വേഷമിട്ട ചായക്കടക്കാരന്‍ ശ്രീനിയെട്ടന്റെ മോന്‍ ഷിബു കറിക്കത്തി താഴെയിട്ടു സ്റ്റേജിന്റെ  മൂലയ്ക്ക് ചുരുണ്ട് കൂടി നിന്ന് വിറച്ചു.

ചെക്കനേം വിളിച്ചോണ്ട് വീട്ടില്‍ പോയിനെടാ .....പോടാ...!

അര നിമിഷം ..... ഗണപതിയും പരമശിവനും നിന്ന സ്ഥലം കാലി.

അരയില്‍ കള്ള് കുടവും കയ്യില്‍ കത്തിയുമായി കൈലിയും ബനിയനുമിട്ട് വേദിയില്‍ നിന്ന് ഡൈലോഗ് വിടുന്ന കഥാപാത്രം ഏതു പുരാണത്തിലെ എന്ന ചിന്തയില്‍ സദസിലിരുന്ന എല്ടര്‍ സിറ്റിസണ്‍സ് തല ചൊറിഞ്ഞു.

ക്ളൈമാക്സിലെ അപ്രതീക്ഷിത ട്വിസ്റ്റ് കണ്ട് കാണികൾ ആദ്യം ഒന്ന് പകച്ചെങ്കിലും  ഏതാനും   നിമിഷത്തെ നിശബ്ദത  അവസാനിച്ചത്‌ സദസ്സില്‍ നിന്നു മിനിട്ടുകളോളം നീണ്ടു നിന്ന കൂട്ട കയ്യടിയിലായിരുന്നു. താന്‍ ഒരു വന്‍ ദുരന്തം ഒഴിവാക്കിയതിനു നാട്ടുകാര്‍ കയ്യടിക്കുന്നതില്‍ അഭിമാനിച്ചു പ്രകാശേട്ടന്‍ സ്റ്റേജിൽ  ഇത്തിരി കൂടെ നടുവിലേക്ക് നീങ്ങി നെഞ്ചും വിരിച്ചു നിന്നു. കര്‍ട്ടന്‍ ഡബിള്‍ മുണ്ട് ആരോ വലിച്ചു താഴ്ത്തിയിടുന്നതു വരെ.


കള്ള് ചെത്തുന്ന കത്തി കാട്ടി പുരാണം തിരുത്തി എഴുതിയ പ്രകാശേട്ടന്റെ വീര ചരിത്രം പുതിയതായി കടയില്‍ വരുന്നവരോട് പഴംപൊരിക്ക് സൈഡ് ആയി ചായക്കട ശ്രീനിയേട്ടന്‍ ഇപ്പോഴും മസാല ചേര്‍ത്ത് പറഞ്ഞു കൊണ്ടേ ഇരിക്കുന്നു .

63 comments:

കണ്ണനുണ്ണി said...

ഒരുപാട് തിരക്കുകളും പ്രശ്നങ്ങളും കൊണ്ട് കുറെ ഏറെ ദിവസം ബൂലോകത്ത് സജീവമാകാനോ എഴുതാനോ ഒന്നും കഴിഞ്ഞില്ലന്നെ..ആകെ പ്രശ്നങ്ങളാ.. :(

എന്തായാലും പ്രകാശേട്ടന്‍ അങ്ങട് പോട്ടെ. കഥാപാത്രം ഒറിജിനല്‍ ആണെങ്കിലും വിശേഷണങ്ങളില്‍ അല്‍പ്പം പോലിപ്പിച്ചിട്ടുണ്ട്ട്ടോ, ഒരു ഓളത്തിന്..

ramanika said...

പുരാണം തിരുത്തി എഴുതിയ പ്രകാശേട്ടന്റെ കഥ രസിപ്പിച്ചു ചിരിപ്പിച്ചു

Ashly said...

:) അങനെ പ്രകശേട്ടെന്‍ പുരാണം മാറ്റി, ല്ലേ.

ചാണ്ടിച്ചൻ said...

ഇനി പ്രകാശേട്ടന്‍ ഒരു പ്രശ്നമാകാതിരുന്നാ മതി...

ഹാഫ് കള്ളന്‍||Halfkallan said...

ഹി ഹി ഹി .. ഇത് കലക്കി ...

ഒഴാക്കന്‍. said...

പ്രകാശേട്ടന്‍ ആളൊരു പ്രശ്നോത്തിരി പ്രകാശേട്ടന്‍ ആണല്ലോ?.. നല്ല ഒഴുക്കോടെ വായിക്കാന്‍ കഴിഞ്ഞു നന്നായി ചിരിപ്പിക്കുകയും ചെയ്തു!

Naushu said...

പ്രകാശേട്ടന്‍ കലക്കീട്ടാ...
രസിച്ചു....

അരുണ്‍ കരിമുട്ടം said...

തിരക്കിനിടയില്‍ എഴുതിയതായാലെന്താ കലക്കീട്ടുണ്ട് ഗഡ്യേ! :)

ഇഷ്ടായ ലൈന്‍ ഇതാ...

"അരയില്‍ കള്ള് കുടവും കയ്യില്‍ കത്തിയുമായി കൈലിയും ബനിയനുമിട്ട് വേദിയില്‍ നിന്ന് ഡൈലോഗ് വിടുന്ന കഥാപാത്രം ഏതു പുരാണത്തിലെ എന്ന ചിന്തയില്‍ സദസിലിരുന്ന എല്ടര്‍ സിറ്റിസണ്‍സ് തല ചൊറിഞ്ഞു."

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഒരു പുരാണത്തിനു കൂടിയുള്ള വകുപ്പായി. പ്രകാശരാക്ഷസന്‍ ആയിക്കോട്ടെ

Unknown said...

"അരയില്‍ കള്ള് കുടവും കയ്യില്‍ കത്തിയുമായി കൈലിയും ബനിയനുമിട്ട് വേദിയില്‍ നിന്ന് ഡൈലോഗ് വിടുന്ന കഥാപാത്രം ഏതു പുരാണത്തിലെ എന്ന ചിന്തയില്‍ സദസിലിരുന്ന എല്ടര്‍ സിറ്റിസണ്‍സ് തല ചൊറിഞ്ഞു".

സ്വന്തം നാട്ടുകാരെപറ്റിതന്നെയല്ലേ ഇപ്പറഞ്ഞത്‌?!

മരഞ്ചാടി said...

ഹഹ കണ്ണനുണ്ണീ പ്രകാശേട്ടന്റെ തിരുത്തിയെഴുത്തു കലക്കി. ഏതായാലും കയ്യടി കിട്ടിയല്ലൊ ... നല്ല ശൈലി ഗുഡ്... ആശംസകള്‍

അമ്മുക്കുട്ടി said...

'ഏതവനാടാ ഇത്തിരിയില്ലാത്ത ചെക്കനെ കമ്പി പാര കൊണ്ട് കൊല്ലാന്‍ നോക്കുന്നെ...പിള്ളേരെ തല്ലുന്നെ ഒക്കെ അങ്ങ് വീട്ടില്.. കമ്പിപാര താഴെയിടെടാ ..!!!'
ഇത് വായിച്ചു ചിരിച്ചു പോയി..

siya said...

പോസ്റ്റ്‌ കൊള്ളാം ...എന്‍റെ നാട്ഒരുപാടു തെങ്ങ് ഉള്ള സ്ഥലം ആണ് .ഈ അടുത്ത് നാട്ടില്‍ ചെന്നപോള്‍ വീട്ടില്‍ പറയുന്നതും കേട്ടു .ഇപ്പോള്‍ തെങ്ങിന്‍ കള്ള്എടുക്കാന്‍ പോലും ആരെയും കിട്ടുന്നുമില്ല . .എന്‍റെ കുട്ടിക്കാലത്തും ഇതുപോലെ ഒരുപാടു പേര് സൈക്കിള്‍ ചവിട്ടി പോകുന്നതും കണ്ടിട്ടുണ്ട്.ഈ പോസ്റ്റ്‌ വായിച്ചപോള്‍ ശരിയ്ക്കും 'പ്രകാശേട്ടന്‍' നാട്ടില്‍ എവിടെയോ കേട്ടിട്ടുള്ള ആരെയോ പോലെ തോന്നി ..ഇതുപോലെ ഉള്ള ഓരോന്ന് വായിക്കുമ്പോള്‍ തന്നെ നാട്ടില്‍ നിന്നും മാറി നില്‍ക്കുന്ന വിഷമവും മനസിലാവുന്നതും .അവിടെ ആവുമ്പോള്‍ ഇതുപോലെ വീര ചരിത്രം കുറെ കേള്‍ക്കാന്‍ സാധിക്കും.. നല്ല വിവരണവും കണ്ണനുണ്ണീ..പോസ്റ്റ്‌ നു നന്ദി

എറക്കാടൻ / Erakkadan said...

ഹി..ഹി പ്രകാശേട്ടന്റെ ഒരു കാര്യം ...പുള്ളി ഇപ്പോഴും ഉണ്ടോ ....രസായി ....സംഗതി പോളിപ്പിചാലും ഇല്ലെലും ഇഷ്ടായി

jayanEvoor said...

“'ഏതവനാടാ ഇത്തിരിയില്ലാത്ത ചെക്കനെ കമ്പി പാര കൊണ്ട് കൊല്ലാന്‍ നോക്കുന്നെ...പിള്ളേരെ തല്ലുന്നെ ഒക്കെ അങ്ങ് വീട്ടില്.. കമ്പിപാര താഴെയിടെടാ ..!!!”
കൊള്ളാം കണ്ണൻസ്!
നല്ല നർമ്മം!
(എരുവ എന്ന് ഇരട്ടപ്പേരുള്ള ഒരാൾ ഞങ്ങളുടെ അയലത്തുണ്ടായിരുന്നു! കൊമ്പൻ മീശയും, ചുവന്ന കണ്ണും,വയറ്റിൽ കള്ളുമായി.... പിന്നെഴുതാം!)

Anil cheleri kumaran said...

കൈരളിക്കാര്‍ പരകാശേട്ടനെ ഇറക്കി നാടകം കലക്കിയതല്ലേ?

Manoraj said...

കണ്ണന്റെ പോസ്റ്റുകളിലെ നിഷ്കളങ്കമായ നർമ്മം വല്ലാതെ ആകർഷിക്കുന്നു. പ്രകാശേട്ടൻ എല്ലാ നാട്ടിലുമുണ്ട്. പല പേരുകളിൽ. പണ്ട് നാട്ടിൽ ക്ലബ്ബ് നടത്തിയതിന്റെയൊക്കെ ഓർമ്മ വന്നു. പോസ്റ്റിലെ പല വരികളും നന്നായി ചിരിപ്പിച്ചു. തിരക്കുകൾക്കിടയിലും കഴിയുന്നതും സജീവമാകാൻ നോക്കൂ. ആശംസകൾ

പട്ടേപ്പാടം റാംജി said...

കൂടുതല്‍ രസിച്ചു എന്നതിനേക്കാള്‍ എനിക്ക് പഴയകാലത്തെ ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ച പോസ്റ്റായി അനുഭവപ്പെട്ടു. സ്റെജും ഓലയും പറമ്പും ഡബ്ബിള്‍മുണ്ടും ഒക്കെ പിറകോട്ട് സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചപ്പോള്‍ പ്രകാശേട്ടനെന്ന കഥാപാത്രം വളരെ നന്നായി.
ഭാവുകങ്ങള്‍.

ഉപാസന || Upasana said...

രസായി പറഞ്ഞു, പ്രത്യേകിച്ചും അവസാനഭാഗങ്ങള്‍
:-)

രഘുനാഥന്‍ said...

പ്രശ്നങ്ങള്‍ ഒക്കെ പരിഹരിച്ചു വേഗം എഴുത്തില്‍ സജീവമാകൂ...കണ്ണാ ..പ്രകാശേട്ടന്റെ കഥ നന്നായിട്ടുണ്ട്...

കൂതറHashimܓ said...

അയ്യപ്പ ബൈജു കലക്കീട്ടാ ഗഡ്യേ.. :)

വാല്‍നക്ഷത്രം said...

"പഴംപൊരിക്ക് സൈഡ് ആയി ചായക്കട ശ്രീനിയേട്ടന്‍ ഇപ്പോഴും മസാല ചേര്‍ത്ത് പറഞ്ഞു കൊണ്ടേ ഇരിക്കുന്നു ."

"വിശേഷണങ്ങളില്‍ അല്‍പ്പം പോലിപ്പിച്ചിട്ടുണ്ട്ട്ടോ, ഒരു ഓളത്തിന്.."

ഈ ചായക്കട ശ്രീനി എന്നുള്ളത് അപ്പോള്‍ കണ്ണനുണ്ണീടെ ഇരട്ടപ്പേരാണോ? :)

പ്രയാണ്‍ said...

:):)

കുക്കു.. said...

എല്ടര്‍ സിറ്റിസണ്‍സ് തല ചൊറിഞ്ഞു
ഇരിക്കുന്ന സീന്‍ ആണ് ശെരിക്കും ചിരിപ്പിച്ചത്...
ഗണപതിയും പരമശിവനും പിന്നെ പ്രകശേട്ടനും കൂടി ഉള്ള രംഗം മനസ്സില്‍ ഇങ്ങനെ കൊണ്ടു വരുവായിരുന്നു വരയ്ക്കാന്‍ ..സത്യം!
അപ്പോഴേക്കും പോസ്റ്റി
;)

Anonymous said...

നന്നായിട്ട്ണ്ട് .ചിത്രങ്ങല്ടെ പോരൈമ ണ്ടേ

മാരാര്‍ said...

രസായിട്ടുണ്ട് ഉണ്ണ്യേ....
തിരക്കിനിടയിലും ഓടിയെതിയല്ലോ....

Nandan said...

പ്രകശേട്ടനെ ഞാനും എവിടെയോ ഒക്കെ വെച്ച് കണ്ടിട്ടുണ്ട് എന്ന്നു തോനുന്നു

ഭായി said...

എല്ലാ സ്ഥലത്തുമുണ്ടാകും ഈ പ്രകാശേട്ടന്മാർ..!!!
വേണുന്നിടത്തും വേണ്ടാത്തിടത്തും ഈ ചേട്ടന്മാർ കയറി ഇടപെട്ടുകളയും...എനിക്കറിയാം...:)

കൊള്ളാം കണ്ണനുണ്ണീ!

അനില്‍കുമാര്‍ . സി. പി. said...

പ്രകാശേട്ടന്‍ പുരാണം കൊള്ളാം, നന്നായിട്ടുണ്ട്, ഓരോ നാട്ടിലും ഇതുപോലെയുള്ള പ്രകശേട്ടന്മാരെ കാണാം.
കണ്ണനുണ്ണിയുടെ അവതരണ രീതി വളരെ മികവു പുലര്‍ത്തുന്നു.

കണ്ണനുണ്ണി said...

രമണിക : നന്ദി മാഷെ..
ആശ്ലീ : ഹിഹി അതെ..
ചാണ്ടി കുഞ്ഞേ പ്രകശേട്ടന്‍ ബേസിക്കലി പാവമാ..
ഹാഫ് കള്ളന്‍ : ഹിഹി
ഒഴാക്കാന്‍ : നന്ദി മാഷെ.. ഇഷ്ടയെന്നറിഞ്ഞതില്‍ സന്തോഷം...
നവ്ഷു: ഉവ്വോ.. നന്ദി
അരുണ്‍ : നന്ദി ...ട്ടോ
പണിക്കരെട്ട : അത്രേം വേണോ.. പ്രകശേട്ടന്‍ പാവവല്ലേ...ഒരു നല്ല കാര്യത്തിനല്ലേ
തെചിക്കോടന്‍ : ഹഹ അതെ...എന്റെ സ്വന്തം നാട്ടുകാരെ
മരഞ്ചാടി: നന്ദി ട്ടോ
അമ്മു: ഹിഹി നന്ദി

കണ്ണനുണ്ണി said...

സിയാ: ഇവരെ ഒക്കെ ഒഴിച്ച് നിര്‍ത്തിയാല്‍ ഒരു കേരളീയ ഗ്രാമതിനെറ്റ് ചിത്രം പൂര്‍ണം ആവില്ലന്ന്നെ .. സത്യല്ലേ ?
ഏറക്കാടന്‍ : ഉണ്ട് ഉണ്ട്.. പ്രായം ഇത്തിരി ആയിന്നെ ഉള്ളു.. നല്ല തടിയ... പഴയ ഇംഗ്ലണ്ട് രാല്ലി സൈക്കിള്‍ പോലെ

ജയന്‍ മാഷെ : എരുവ എന്റെ അമ്മ വീടാ. നാട്ടില്‍ ചെന്നാല്‍ ആദ്യ ദിവസം ... ഏവൂര് തൊഴുതു ...ഏവൂര്‍ മുട്ടം റോഡിലൂടെ നേരെ എരുവ അമ്പലത്തിലോട്ടു അതാ പതിവ്.. അറിയാരിക്കുമല്ലോ ആ വഴിയൊക്കെ ..

കുമാരേട്ടാ : അങ്ങനേം പറയാം.. സാധ്യതയോണ്ട്.
മനോരാജ് : തിരക്ക് ഒരു പ്രശ്നം തന്നെ ആണ്. പിന്നെ മനസ്സും കിട്ടുന്നില്ല ഇപ്പൊ ഇരുന്നു എഴുതാന്‍ .. എന്താണെന്ന് അറിയില്ല. എങ്കിലും മുറിഞ്ഞു പോവാതെ നിലനിര്‍ത്താന്‍ ശ്രമിക്കാം. നന്ദി.
റാംജി : അതെ, ഒട്ടു മിക്ക നാട്ടിന്‍പുറത്തും ഇത്തരം ഓര്‍മ്മകള്‍ ഉണ്ട്.
ഉപാസന : നന്ദി
രഘു മാഷെ : ശ്രമിക്കാം ട്ടോ..

കണ്ണനുണ്ണി said...

ഹാഷിം : നന്ദി ഗട്യേ...

വാല്‍ നക്ഷത്രം : സത്യായിട്ടും എവിടെ കണ്ണന്റെ റോള്‍ എഴുതുകാരന്റെത് മാത്രാ...സംഭവം നടന്ന കാലത്ത് ഞാന്‍ മൈനോര്‍ ആയിരുന്നു ...മാഷെ

പ്രയാന്‍: നന്ദി ചേച്ചി
കുക്ക്: ഇടി വേണോ.. നാലാഴ്ചയായി മനസ്സിലേക്ക് ആവാഹിച്ചു തീര്‍ന്നില്ലേ...ഗ്ര്ര്ര്ര്ര്‍
നെഹെ: ഉവ്വ്.. ശരിയാ പടത്തിന്റെ പോരായ്മ ശരിക്കും ഇന്ടെന്നെ . ദെ തൊട്ടു മോളില്‍ കിടക്കണേ പിടികിട്ടാ പുള്ളിയാ പ്രതി.
മാരാര്‍ : നന്ദി ട്ടോ മാഷെ
നന്ദന്‍ : നന്ദി
ഭായി : അതെ...ബോബനും മോളിയിലെയും പട്ടിയെ പോലെ ...എല്ലാ ഫ്രെയിമിലും ഉണ്ടാവും അവര്
അനില്‍കുമാര്‍: നന്ദി മാഷെ...

Muralee Mukundan , ബിലാത്തിപട്ടണം said...

എരുവയിലെ പ്രകാശന്റെ ചരിതം നല്ല എരുവിൽ തന്നെ പൊലിപ്പിച്ചൂ‍ട്ടാ ..കണ്ണാ

Jenshia said...

:-) :-)

ചിതല്‍/chithal said...

അമറന്‍! ഇതുപോലെ 2 സംഭവങ്ങള്‍ എനിക്കറിയാം.
ഒന്ന് സാക്ഷാല്‍ വി കെ എന്നിന്റെ പയ്യന്‍ കഥകളില്‍ ഉള്ളത്. പിന്നൊന്ന് പണ്ട് തൃശൂര്‍ മെഡിക്കല്‍ കോളേജ് എടുത്ത നാടകം. പക്ഷെ അത് പാര്‍ട്ട് ഓഫ് ദി ഷോ ആയിരുന്നു.
ഫോളോ ചെയ്യാന്‍ അനുവദിച്ചാലും!

ദീപു said...

കൊള്ളാം കണ്ണനുണ്ണീ..

ശ്രീ said...

പ്രകാശേട്ടന്‍ കാരണം കൊണ്ട് ഒരു വന്‍ ദുരന്തം ഒഴിവായിക്കിട്ടി അല്ലേ? ;)

എന്നാലും തൃശ്ശൂലവും താഴെയിട്ട് പേടിച്ചു നില്‍ക്കുന്ന ശിവനെ ഭാവനയില്‍ കണ്ട് ചിരിച്ചു പോയി.

Unknown said...

കണ്ണനുണ്ണീ,
പ്രകാശേട്ടന്റെ കഥ രസിപ്പിച്ചു.
ഈപ്രാവശ്യമ് കുക്കുവിന്റെ വരയില്ലേ..?

രാധിക said...

"'അച്ഛന്‍റെ നെഞ്ചത്ത് തന്നെ കേറി പഞ്ചാരി കൊട്ടാന്‍ ഏതു പള്ളിക്കൂടതിലാടാ നിന്നെ പഠിപ്പിച്ചേ....!!'
"പ്രകാശേട്ടന്‍ അടിപൊളിയാക്കി ട്ടൊ.

അഭി said...

പ്രകശേട്ടന്‍ കലക്കില്ലോ

സന്തോഷ്‌ പല്ലശ്ശന said...

കണ്ണാ പ്രകാശേട്ടന്‍ കള്ളൊന്നും കുടിച്ചിട്ടില്ല സ്വബോധത്തില്‍ തന്നാ ചീത്ത വിളിച്ചത്‌... പുരാണത്തില്‍ ഇങ്ങിനേം ഒരസംബന്ധമുണ്ടൊ...അതെപ്പാ.... ഡാ... എന്നെ കണ്‍ഫ്യൂഷ്യസ്‌ ആക്കല്ലെ ലിവനെ ഞാന്‍ ലാവോത്സെ ആക്കും. ങ്‌ഹാ....

Anonymous said...

interesting and humorous as usual!

the man to walk with said...

nadakakaalam aanallo blogil..

:)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഈ താമര എന്നതൊരു ഗ്ലോബലി അക്സപ്റ്റഡ് നെയിമാണല്ലേ... നമക്കും ഒരു ദിനേശേട്ടനുണ്ടായിരുന്നു. താമരാന്ന്പറഞ്ഞാ അറിയും!

ചെലക്കാണ്ട് പോടാ said...

ഏതവനാടാ ഇത്തിരിയില്ലാത്ത ചെക്കനെ കമ്പി പാര കൊണ്ട് കൊല്ലാന്‍ നോക്കുന്നെ...പിള്ളേരെ തല്ലുന്നെ ഒക്കെ അങ്ങ് വീട്ടില്.. കമ്പിപാര താഴെയിടെടാ

അച്ഛന്‍റെ നെഞ്ചത്ത് തന്നെ കേറി പഞ്ചാരി കൊട്ടാന്‍ ഏതു പള്ളിക്കൂടതിലാടാ നിന്നെ പഠിപ്പിച്ചേ....!!'

Jishad Cronic said...

കൊള്ളാം കണ്ണനുണ്ണീ...

Sapna Anu B.George said...

യാത്രകള്‍ .കോം മില്‍ ഇവിടെ വായിക്കാനും കഴിഞ്ഞതില്‍ സന്തോഷം.

ഭൂതത്താന്‍ said...

super...prakashettan .....

Unknown said...

പ്രകാശന്‍ കിടിലന്‍

ഉഷശ്രീ (കിലുക്കാംപെട്ടി) said...

പ്രകശേട്ടന്റെ ചോര നൂറ്റൊന്നു ഡിഗ്രിയില്‍ വെട്ടി തിളച്ചു. തന്‍റെ നാട്ടില്‍ ഒരു അച്ഛനും മോനും തമ്മില്‍ തല്ലി ചാകാനോ.. ഇമ്പോസ്സിബിള്‍! .. സമ്മതിക്കില്ല!
ഒരു നിമിഷം!...പാമ്പായിരുന്ന പ്രകാശേട്ടനൊരു പുലിയെ പോലെ സ്റ്റെജിലേക്ക് കുതിച്ചു .
എന്റെ മോനെ ചിരിച്ചു ചിരിച്ചു വയ്യാതായടാ....
വന്നു വായിക്കാന്‍ വൈകി. കണ്ണന്‍ പറഞ്ഞപോലെ തിരക്കു തന്നെ.
ഇതുപോലെ ഒരോ തകര്‍പ്പന്‍ പൊസ്റ്റ് വല്ലപ്പോഴും മതി.ഗംഭീരം...

raadha said...

കണ്ണാ, പതിവ് പോലെ രസകരമായ വിവരണം. ഞാന്‍ കൊറേ ആയി ഇത് വഴി ഒക്കെ വന്നിട്ട്..ക്ഷമിക്കണം ട്ടോ.

വഴിപോക്കന്‍ | YK said...

അരയില്‍ കള്ള് കുടവും കയ്യില്‍ കത്തിയുമായി ....... cool :)

ഉപാസന || Upasana said...

ദൃശ്യം = dr^zyam

നന്നായി കണ്ണനുണ്ണി

abhi said...

കലക്കന്‍ പോസ്റ്റ്‌ :)

ഹേമാംബിക | Hemambika said...

ഹഹ നന്നായി..കേട്ടപ്പോ എന്റെ നാട്ടിലെ ഒരു കഥ ഓര്മ വന്നു.
'ഒരു 10 രൂപ കോടമ്മ..അമ്മാ..' എന്ന ഒരു പാട്ടും പാടി മഹിള സമാജത്തിനു നാടോടി നൃത്തം ചെയ്ത ആന്‍സി ടീച്ചര്‍ക്ക്‌ , സ്ഥലത്തെ പ്രധാന കുടിയന്‍ , സ്റ്റേജില്‍ കയറി 10 രൂപ കൊടുത്ത കാര്യം..അന്ന് 10 രൂപ വല്യ കാശയതോണ്ട് ടീച്ചര്‍ അത് വാങ്ങി വച്ച് തന്റെ നൃത്തം പൊടി പൊടിച്ചു..
:)

സൂത്രന്‍..!! said...

'ഇടെടാ...%&&*%$$ പാര താഴെ'
തിലകന്‍ സ്റ്റൈലില്‍ ആയിരിക്കും പറഞ്ഞത്

സ്വതന്ത്രന്‍ said...

വൈകിയുള്ള വായന ............വായിക്കാറുണ്ട് ..
കമന്റ്‌ ഇടല്‍ വല്ലപ്പോഴും ........രസിപ്പിച്ചു ...

പാവത്താൻ said...

പ്രകാശേട്ടനായിരുന്നു ബാലേയിലെ നായകന്‍..
ചിരിപ്പിച്ചു...

ആളവന്‍താന്‍ said...

"മൈക്കിലൂടെ .സ്ക്രിപ്റ്റിലില്ലാത്ത ഡൈലോഗ് കേട്ട് സംവിധായകന്‍ കുഞ്ഞുമോനും, പരമശിവനും , ഗണപതിയും കാണികളും എല്ലാം ഞെട്ടി തരിച്ചു നോക്കി. കള്ള് ചെത്തുന്ന കത്തിയും ചുവന്ന കണ്ണുമായി സ്റ്റേജില്‍ പ്രകാശേട്ടന്‍ . മുഖത്ത് എന്തിനും തയ്യാറായ ഭാവം".

ഹ ഹ ഹ ..... നല്ല ഗംഭീരന്‍ അവതരണമാണ്. യാദൃശ്ചികമായിരിക്കും, കഥയുടെ ആദ്യ ഭാഗങ്ങളുമായി എന്‍റെ പുതിയ പോസ്റ്റിനു ഒരുപാട് സാമ്യങ്ങള്‍ ഉള്ള പോലെ. സമയം പോലെ നോക്കി പറയൂ.

ഉല്ലാസ് said...

കൊള്ളാം കണ്ണനുണ്ണി.

siya said...

വെറുതെ ഇത് വഴി വന്നതും ആണ് ...അടുത്ത പോസ്റ്റ്‌ വല്ലതും ആയോ എന്ന് അറിയാനും ...എന്‍റെ പോസ്റ്റ്‌ വഴി ഒന്നു വരണം ട്ടോ .അവിടെ കുറച്ചു ഫോട്ടോസ് ഉണ്ട് ..എന്‍റെ നാടിന്‍റെ ..തെങ്ങും കാണാം ..

the curious geek said...
This comment has been removed by the author.
the curious geek said...

kollam

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...