Monday, March 15, 2010

പാതയോരത്തെ വിദ്യാലയം

ഴുക്കാണ് ഈ നഗരത്തിന്റെ മുഖമുദ്ര. എന്തിനോ വേണ്ടി എവിടേക്കോ ഒക്കെ അതി വേഗത്തില്‍ ഒഴുകുന്ന സമൂഹം. മുഖവും ഔചിത്യവും ഇല്ലാത്ത ജന സമുദ്രം. പാതകളില്‍ നിറഞ്ഞു കവിയുന്ന വാഹനങ്ങളിലും കാല്‍നട യാത്രക്കാരിലും, വഴിവക്കിലെ കച്ചവടക്കാരിലും യാചകരുടെ മുഖങ്ങളിലും വരെ
അക്ഷമയുടെയും ധൃതിയുടെയും നിരാശയുടെയും ഒക്കെ മാറി മാറി വരുന്ന ഭാവങ്ങള്‍ മാത്രം.
ജീവിച്ചു എന്നതിലുപരി ജീവിക്കുന്നു എന്ന് വരുത്തി തീര്‍ക്കാനുള്ള വ്യഗ്രത. ദിനരാത്രങ്ങള്‍ മാത്രകള്‍ പോലെ വിടര്‍ന്നു കൊഴിയുമ്പോള്‍ അരനാഴിക നേരം അധികം ലാഭിക്കാനുള്ള നെട്ടോട്ടം. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നു പോകുന്നത് കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ ആണെന്ന് തോന്നും. എന്‍റെ നാട്ടിലെയും ഈ നഗരത്തിലെയും ഘടികാരങ്ങള്‍ക്ക് വേഗം വ്യത്യസ്തം ആണെന്ന് പലപ്പോഴും തോന്നാറുണ്ട് . മൂന്നു നാല് ദിവസങ്ങള്‍ മാത്രം നീളുന്ന നാട്ടിലെ ഹ്രസ്വമായ അവധി ദിനങ്ങള്‍ സമ്മാനിക്കുനത് നനുത്ത ഒരുപാട് ഓര്‍മ്മകള്‍ ആണെങ്കില്‍ ബന്ഗ്ലുരിലെ രണ്ടു ഞായര്‍ ദിനങ്ങളുടെ ഇടയില്‍ ജീവിച്ചു എന്ന് തോനുന്ന നിമിഷങ്ങള്‍ പലപ്പോഴും വിരലില്‍ എണ്ണാവുന്നതു മാത്രം .
മനം മടുപ്പിക്കുന്ന ഈ ഗതി വേഗം കൊണ്ടോ നഗരത്തിന്റെ പ്രൌഡി ക്കും കൃത്രിമ സൌന്ദര്യത്തിനും ഉപരിയായി നാടിന്‍റെ ശാലീനതയെ സ്നേഹിക്കുന്നത് കൊണ്ടോ എന്തോ ഈ നഗര ദ്രിശ്യങ്ങളും മുഖങ്ങളും ഒരിക്കലും മനസ്സില്‍ തങ്ങി നില്‍ക്കാറില്ല. പക്ഷെ ഇതില്‍ നിന്നൊക്കെ വേറിട്ട്‌ നില്‍ക്കുന്ന ഒരു അനുഭവവും ഈ നഗരം എനിക്കായി കരുതി വെച്ചിരുന്നു. ആഴത്തില്‍ സ്പര്‍ശിക്കുകയും ഒരുപാട് ചിന്തിപ്പിക്കുകയും ഒക്കെ ചെയ്ത വിലപ്പെട്ട ഒരു 'പാഠം ' .
ഓഫീസില്‍ നിന്നും വീട്ടിലേക്കു മടങ്ങും വഴി അലസമായ ഡ്രൈവിങ്ങിനിടയില്‍ എപ്പോഴോ വഴിയരികിലേക്ക് പാളി നോക്കിയപ്പോഴാണ് ഞാന്‍ ആ മനുഷ്യനെ ആദ്യമായി കണ്ടത്. പ്രോമിനേട് റോഡിനു അരികിലുള്ള 'കോള്സ് പാര്‍ക്കിന്‍റെ ' ഗേറ്റിനു മുന്‍പില്‍ വൃദ്ധനായ ഒരാള്‍. യാചകന്‍ എന്ന് വേഷവും
അടയാളങ്ങളും തോന്നിപ്പിക്കും എങ്കിലും അങ്ങനെ വിളിക്കുവാന്‍ എനിക്ക് കഴിയില്ല. ഒരിക്കലും ഒരാളുടെ മുന്നിലും അയാള്‍ കൈ നീട്ടുന്നത് ഞാന്‍ കണ്ടിട്ടില്ല. അക്ഷമയോ, നിരാശയോ ,ദീനതയോ ഒന്നും അയാളുടെ
മുഖത്തുണ്ടായിരുന്നില്ല. സംതൃപ്തമായ ജീവിതം നല്‍കുന്ന ശാന്ത ഭാവം പോലെ തോന്നി . ജനത്തിരക്കുള്ള ആ പാത വക്കില്‍ ചുറ്റുമുള്ള തിരക്കുകളില്‍ നിന്നും എല്ലാം അകന്നു ശാന്തനായി ഇരിക്കുന്ന ആ മനുഷ്യന്‍ അന്നെന്നില്‍ അല്പം കൌതുകം ഉണര്‍ത്തി. തുടര്‍ന്നുള്ള ദിവസങ്ങളിലും അയാള്‍ അവിടെ തന്നെ ഉണ്ടായിരുന്നു. ആദ്യം മുഖത്ത് കണ്ട ആ ശാന്തത അയാളുടെ സ്ഥായിയായ ഭാവം ആണ് എന്നെനിക്കു മനസിലായി.അതോടെ കേവലം കൌതുകം ആകാംക്ഷയായി മാറി. അയാളെ അല്പം കൂടെ അടുത്ത് നിരീക്ഷിക്കണം എന്ന ആഗ്രഹം ശക്തമായി.
തിരക്കുകള്‍ ഒഴിഞ്ഞ ഒരു വെള്ളിയാഴ്ച അല്പം നേരത്തെ ഓഫീസ് വിട്ടു ഇറങ്ങിയപ്പോള്‍ ഉറപ്പിച്ചിരുന്നു അയാളെ ഇന്ന് അടുത്ത് കാണണം എന്ന്. അല്‍പ്പം അകലെയായി വാഹനം പാര്‍ക്കു ചെയ്തു ഇറങ്ങി നടപ്പാതയിലൂടെ മെല്ലെ നടക്കുമ്പോഴും ശ്രദ്ധ പാതയുടെ അങ്ങേയറ്റത്ത്‌ ചുറ്റുമുള്ള ഒന്നിനെയും ശ്രദ്ധിക്കാതെ ഒരു ചിത്രവും കൈയില്‍ പിടിച്ചു തന്‍റെ തന്നെ ലോകത്തില്‍ മുഴുകി ഇരിക്കുന്ന ആ മനുഷ്യനിലായിരുന്നു. അടുത്തെത്തിയപ്പോള്‍ കണ്ടു , അയാളുടെ കയ്യില്‍ അരികുകള്‍ പൊട്ടി തുടങ്ങിയ ഒരു പഴയ ഫ്രെയിമില്‍ സായി ബാബയുടെ ഒരു ചില്ലിട്ട ചിത്രം.അടുത്തിരിക്കുന്ന കീറിയ സഞ്ചിയില്‍ രണ്ടു മൂന്നു നരച്ച വസ്ത്രങ്ങള്‍, അയാളുടെ ആകെ സമ്പാദ്യം. തൊട്ടടുത്ത്‌ നിന്ന് ശ്രദ്ധിച്ചു നോക്കുന്ന എന്നെ അയാള്‍ കണ്ടതായി തോന്നിയില്ല. കീശയില്‍ നിന്നും ഒരു നൂറു രൂപ നോട്ടെടുത്ത് നീട്ടുമ്പോള്‍ എനിക്ക് സംശയമുണ്ടായിരുന്നു അയാളത് വാങ്ങുമോ എന്ന്. എങ്കിലും അത്രേയുമെങ്കിലും ചെയ്യാതെ അവിടം വിടാന്‍ എനിക്ക് കഴിയുമായിരുന്നില്ല. മുഖം ഉയര്‍ത്തി എന്നെയും എന്റെ കയ്യിലുള്ള നോട്ടിനെയും മാറി മാറി നോക്കിയ ശേഷം ചെറു ചിരിയോടെ അയാള്‍ കൈ നീട്ടി അത് വാങ്ങി സഞ്ചിയുടെ ഒരു അരികില്‍ ഉള്ള ചെറിയ കീശയിലേക്ക്‌ വെച്ചു . വീണ്ടും മുഖം ഉയര്‍ത്തി തൊഴുതു, ചിരികുന്നുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാനാവാത്ത ഒരു ഭാവം മുഖത്തുണ്ടായിരുന്നു.

തിരിഞ്ഞു നടക്കുമ്പോള്‍ മനസ്സില്‍ സന്തോഷമോ സംതൃപ്തിയോ ഉത്തരം തേടുന്ന പുതിയ കുറെ ചോദ്യങ്ങളോ എന്തെല്ലാമോ ഉണ്ടായിരുന്നു. പലപ്പോഴും ട്രാഫിക്‌ സിഗ്നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിന്റെ ചില്ലില്‍ തട്ടി ഭിക്ഷ ചോദിക്കുന്ന യാചകരെ അവഗണിച്ച് മുഖം തിരിക്കാറുണ്ടായിരുന്ന എനിക്ക് എന്‍റെ തന്നെ പ്രവര്‍ത്തിയില്‍ അത്ഭുതം തോന്നി.
തിരികെ വന്നു യാത്ര തുടരുമ്പോഴും ഞാന്‍ ആ നിമിഷം അയാളുടെ മുഖത്തു മിന്നി മറഞ്ഞ ഭാവങ്ങളുടെ അര്‍ഥം തേടുകയായിരുന്നു. തീര്‍ച്ചയായും അത് യാചകര്‍ നാണയ തുട്ടുകള്‍ നീട്ടുന്ന യാത്രികര്‍ക്ക് പകരം നല്‍കുന്ന കൃത്രിമമായ ഒരു നന്ദി ആയിരുന്നില്ല. വളരെ ഏറെ സന്തോഷമോ , അതിശയമോ ഒന്നും ആ മുഖത്തു ഉണ്ടായിരുന്നില്ല. ഈ ലോകത്ത് ഒരു നിമിഷമെങ്കിലും തന്നോടു സ്നേഹത്തോടെ പെരുമാറിയ ഒരു സഹജീവിക്ക് നന്ദിയോടെ തിരികെ നല്‍കുന്ന ഒരു പുഞ്ചിരി, അത്രമാത്രം. പണമോ മറ്റെന്തെങ്കിലും വസ്തുക്കളോ ആ മനുഷ്യന്‍ ആഗ്രഹിക്കുന്നതായി എനിക്ക് തോന്നിയില്ല. ജീവിതത്തില്‍ ഒന്നിനോടും പരാതിയില്ലാതെ , ലോകത്തോട്‌ നന്ദി മാത്രം ഉള്ളത് പോലെ. സ്വന്തമായി ഒന്നും ഇല്ലെങ്കിലും അതീവ ശ്രദ്ധയോടെ അയാള്‍ കാത്തു സൂക്ഷിക്കുന്ന ആ സായി ബാബ ചിത്രത്തിന് എന്‍റെ മനസ്സിലുള്ള അയ്യപ്പ സ്വാമിയുടെ ചിത്രത്തേക്കാള്‍ തിളക്കമുണ്ടെന്ന് തോന്നി. സംതൃപ്തമായ ഒരു ജീവിതം ലഭിക്കാനുള്ള മാര്‍ഗമാണ് ഭക്തി എങ്കില്‍ തീര്‍ച്ചയായും എന്നെക്കാള്‍ ഒരുപാട് അധികമായി അയാള്‍ക്ക്‌ അത് ലഭിക്കുന്നുണ്ട്. അങ്ങനെ എങ്കില്‍ ആ സായി ബാബ ചിത്രത്തില്‍ അത്രേ ഏറെ ഈശ്വര ചൈതന്യം ഉണ്ടാവില്ലേ? ലോകത്തെ നോക്കി ഇത്ര മനോഹരമായി പുഞ്ചിരിക്കാന്‍ കഴിയുന്ന ആ മനുഷ്യന്റെതാണോ ഏറ്റവും മഹത്വമുള്ള സമ്പാദ്യം ?
വാക മരങ്ങള്‍ തണല്‍ വിരിക്കുന്ന ആ പാതവക്കില്‍ ഇപ്പോഴും ആ മനുഷ്യനെ കാണാറുണ്ട്, ഈ നഗരത്തിന്റെ മായകാഴ്ചകള്‍ക്ക് ഇടയില്‍ വ്യത്യസ്തമായ എന്തിന്‍റെ ഒക്കെയോ ഒരു നേര്‍കാഴ്ച പോലെ...

ചിത്രങ്ങള്‍ വരച്ചത്: കുക്കു

Tuesday, March 2, 2010

ചാത്തനാരാ മോന്‍



രു കിലോമീറ്ററില്‍ മിനിമം നാല് അമ്പലങ്ങള്‍, പത്തു കാവുകള്‍, പത്തിരുപതു നൊട്ടോറിയസ് പനകള്‍, പാലകള്‍ പിന്നെ കൌണ്ട് ലെസ്സ് കുറ്റികാടുകള്‍ ഒക്കെ ചേര്‍ന്നതായിരുന്നു എന്‍റെ ഗ്രാമം. സാക്ഷാല്‍ രാമപുരം. അത് കൊണ്ട് തന്നെ യക്ഷിയും, ചാത്തനും, മറുതയും ഒക്കെ അന്നാട്ടിലെ പ്രധാന കഥാപാത്രങ്ങള്‍ ആയിരുന്നു.


പോരാത്തതിന് ഗ്രാമത്തിലെ ആസ്ഥാന ഭഗവതിയായ ഭദ്രകാളിയുടെ പേരില്‍ അടിച്ചിറക്കപെട്ട ഭീകര കഥകള്‍ വേറെയും. നേരിട്ട് ഇത് വരെ ടി. ടീമുകളെ ഒന്നും കണ്ടിട്ടില്ലെങ്കിലും കുപ്പി പാല് കുടിക്കുന്ന പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് ചാത്തന്റെയും , മറുതയുടെയും കഥകള്‍ മസാല ചേര്‍ത്ത് പറഞ്ഞു കൊടുത്തു പാരമ്പര്യമായി കിട്ടിയ പേടി അടുത്ത തലമുറയ്ക്ക് കൂടി പകര്‍ന്നു നല്‍കുന്നതില്‍ രാമപുരത്തെ അമ്മമാര്‍ എന്നും ശ്രദ്ധിച്ചിരുന്നു.

എന്തിനേറെ പറയുന്നു, ഭിത്തിയിലെ പെയിന്റ് ഇളകിയ പാട് കാട്ടി അതൊരു ഗജ പോക്കിരി കുട്ടിച്ചാത്തനാണ് എന്ന് പറഞ്ഞു  പേടിപ്പിച്ചായിരുന്നു  എന്‍റെ അമ്മ പോലും കുഞ്ഞിലെ എന്നെ ഉറക്കിയിരുന്നത്. അങ്ങനെ അങ്ങനെ കള്ള കഥകളിലൂടെ പകര്‍ന്നു കിട്ടിയ പേടി ഓരോ രാമപുരത്തുകാരന്‍റെയും/ കാരിയുടെയും ഒരു സ്വകാര്യ സ്വത്തായിരുന്നു. പകല്‍ നേരത്ത് എത്ര വീര വാദം പ്രസംഗിച്ചാലും രാത്രി പത്തു മണി കഴിഞ്ഞാല്‍ അന്നാട്ടില്‍ വീടിനു പുറത്തു ഒരു മനുഷ്യ ജീവിയെ കാണണമെങ്കില്‍.. നോ..രക്ഷ.
ശാസ്താ നടയുടെ അയല്‍ പറമ്പുകളില്‍ രാത്രി തേങ്ങാ മോഷണം നടത്തിയിരുന്ന ബോംബെ മധുച്ചേട്ടൻ, പാതി രാത്രിയില്‍ നാട്ടില്‍ അങ്ങോളമിങ്ങോളം നടന്നു കോഴിയെ മോഷ്ടിച്ച് കായംകുളത്ത് കൊണ്ട് പോയി വിറ്റ് പുട്ടടിച്ചിരുന്ന പിടക്കോഴി രാമന്‍കുട്ടി തുടങ്ങിയവര്‍ രാമപുരത്തുകാരുടെ ഈ പേടിയെ മുതലെടുത്ത്‌ കഞ്ഞികുടിയും കള്ള് കുടിയും നടത്തി കാലം കഴിച്ചിരുന്നവരായിരുന്നു. അപ്പൊ ഇനി കഥയിലേക്ക്‌ കടക്കാം. ഇതും നടക്കുന്നത് പത്തു പതിനഞ്ചു വര്‍ഷം മുന്‍പാണ്.

മാസ്റ്റർ ഡിഗ്രിയും കമ്പ്യൂട്ടര്‍ ഡിപ്ലോമയും എടുത്ത ശേഷം ഇന്റര്‍വ്യൂ എന്ന പേരില്‍ മാസത്തില്‍ പത്തു ദിവസം ഊര് തെണ്ടുകയും ബാക്കിയുള്ള സമയം സിനിമ, ഉത്സവം, കമ്പനി അടിച്ചു കറക്കം തുടങ്ങിയ നാടന്‍ കലകളില്‍ ശ്രദ്ധയൂന്നുകയും  ചെയ്തിരുന്ന തൊണ്ണൂറുകളിലെ കേരള യുവത്വത്തിന്റെ പ്രതിനിധി ആയിരുന്നു അച്ഛന്റെ ഇളയ അനിയന്‍ രവി കൊച്ചച്ചന്‍.
വീട്ടിലെ അരയേക്കര്‍ കപ്പ കൃഷിക്ക് വെള്ളം കോരുന്ന വകയില്‍ അച്ഛമ്മയോട്‌ ദിവസവും കണക്കു പറഞ്ഞു വാങ്ങുന്ന പത്തു രൂപ, മീന്‍ മേടിക്കാന്‍ കൊടുത്തു വിടുന്നതില്‍ നിന്നും കമ്മിഷന്‍ ഇനത്തില്‍ തരപ്പെടുത്തുന്ന ചില്ലറ, പിന്നെ പഴയ പത്രവും, പറമ്പിലെ കശുവണ്ടിയും വിറ്റ് കിട്ടുന്ന കാശ് ഒക്കെ കൂടെ ചേര്‍ത്ത് വെച്ച് തന്‍റെ തൊഴില്‍ രഹിത ജീവിതം അദ്ദേഹം ഒരുവിധം ഭംഗിയായി ആസ്വദിച്ചു പോന്നു.

ജീവിതം അങ്ങനെ ടോട്ടലി ഹാപ്പി ആയി പോവുമ്പോഴാണ് കിഴക്കേലെ മുരളിച്ചേട്ടന്റെ  മിലിട്ടറിയില്‍ ഉള്ള അളിയന്‍ രമേശന്‍ അവധിക്കു നാട്ടില്‍ ലാന്ഡ് ചെയ്യുന്നത്. മിലിട്ടറി റമ്മും തേങ്ങാ വറുത്തരച്ച താറാവ് കറിയും ഒരുക്കി അദ്ദേഹം നടത്തിയ പ്രലോഭനത്തില്‍ രവി കൊച്ചച്ചനും അടി തെറ്റി വീണു.


മിലിട്ടറി മദ്യത്തിന്റെ വീര്യത്തിൽ തളർന്നു വാൾപ്പയറ്റും നടത്തി ആടി  ആടി  വീട്ടിലെത്തി കട്ടിലിലേക്ക് വീണ പാവം രവി കൊച്ചച്ചനെ  കൃത്യമായി അച്ചച്ചനു കാട്ടി കൊടുത്തു ആഭാസനും , സാമൂഹ്യ വിരുദ്ധനും ആക്കി ചിത്രീകരിച്ചത് എന്‍റെ ഇളയ രണ്ടു അപ്പച്ചിമാരായിരുന്നു.

അതിനെ ഫലമായി പെരുമരത്തിന്റെ കമ്പ് കൊണ്ട് സാമാന്യം തരക്കേടില്ലാത്ത രീതിയില്‍ അടി വാങ്ങുകയും ഒരു രാത്രി വീടിനു പുറത്തു കിടന്നു മകരത്തിലെ മഞ്ഞു കൊള്ളേണ്ടി വരികയും ചെയ്ത കൊച്ചച്ചന്‍ പ്രതികാര ദാഹിയായി മാറിയത് തികച്ചും സ്വാഭാവികം മാത്രം.

അങ്ങനെയിരിക്കെയാണ് അച്ഛമ്മയുടെ അനിയത്തി പാറുക്കുട്ടി അമ്മൂമ്മയ്ക്ക് അസുഖം കൂടുതലാണെന്ന് അറിയിപ്പ് കിട്ടിയതിനെ തുടര്‍ന്ന് എമര്‍ജന്‍സി ആയി അച്ചാച്ചനും , അച്ഛമ്മയ്ക്കും ശാസ്താം കോട്ടയ്ക്കു പോവേണ്ടി വന്നത്. വീടിന്റെയും, സ്ത്രീ ജനങ്ങളുടെയും ടോട്ടല്‍ സെക്യൂരിറ്റി ചാർജ്  രണ്ടു ദിവസത്തേയ്ക്ക് രവി കൊച്ചച്ചന് കൈമാറി രണ്ടാളും അന്ന് തന്നെ ശാസ്താംകോട്ടയ്ക്കു യാത്രയായി. ഓര്‍ക്കാപ്പുറത്ത് കിട്ടിയ ലോട്ടറി രാമപുരം സുനിതയില്‍ രണ്ടാം വാരം ഓടുന്ന ഗോഡ് ഫാദര്‍, സെക്കന്റ്‌ ഷോ കണ്ടു ആഘോഷിക്കുവനായി കൊച്ചച്ചന്‍ മുങ്ങിയതോടെ വീട്ടില്‍ ആണായി ആകെയുള്ളത് പത്തു വയസുള്ള ഞാന്‍ മാത്രം.

അപ്പച്ചിമാർക്കും ചേച്ചിക്കും അമ്മയ്ക്കും ധൈര്യം പകരാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും, ഇരുട്ടുള്ള മുറിയില്‍ എത്തിനോക്കാന്‍ പോലും അമ്മയുടെ  സാരി തുമ്പില്‍ പിടിച്ചിരുന്ന എന്‍റെ ധൈര്യം അവര്‍ക്ക് നന്നായി അറിയാവുന്നത് കൊണ്ട് ആരും അത് കാര്യമായി എടുത്തില്ല. എങ്കിലും പേടി പുറത്തു കാട്ടാതെ എല്ലാവരും തെക്ക് വശത്തെ മുറിയില്‍ മനോരമയില്‍ വന്ന സുധാകര്‍ മംഗളോദയത്തിന്റെ പുതിയ പൈങ്കിളി നോവല്‍ ചര്‍ച്ച ചെയ്തു മണിക്കൂറുകള്‍ തള്ളി നീക്കി.

സമയം പതിനൊന്നായി കാണും. പെട്ടെന്ന് കറന്റ്‌ പോയി. എങ്ങനെയൊക്കെയോ ധൈര്യം സംഭരിച്ചു അമ്മ പോയി മെഴുകുതിരി കത്തിച്ചു കൊണ്ട് വന്നു. അകത്തു സൂചി വീണാല്‍ കേൾക്കാവുന്ന  നിശബ്ദത. രംഗത്തിന്റെ ഭീകരത കൂട്ടാനായി വടക്കേലെ വാസുവേട്ടന്റെ ടിപ്പു പട്ടി തന്റെ  പതിനായിരം വാട്ട് ആംപ്ലിഫയറിൽ  ഓലി  ഇട്ടതോടെ എല്ലാവരുടെയും നെഞ്ചിടിപ്പ് നാലാം കാലത്തിലായി.

ഠിം..ഠിം..

പുറത്തു ജനലിനരികില്‍ എന്തൊക്കെയോ വന്നു വീഴുന്ന ശബ്ദം.

ചാത്തനേറ്‌  ആണോ..? രമയപ്പച്ചിയുടെ കരയുന്ന പോലെ ഉള്ള ചോദ്യം കേട്ടെങ്കിലും...ആരും ഉത്തരം പറഞ്ഞില്ല.

അതാ നിലാവത്ത് ജനാലയ്ക്കരികില്‍ ഒരു രൂപം.

ചാത്തന്‍ തന്നെ..!

ന്റെ...ഭഗവതീ...ഒന്നല്ല രണ്ടു രൂപം.

ഭാര്യയും ഉണ്ട്..!!

അതോടെ എവിടെ നിന്നോ വീണ്ടെടുത്ത മുറി ധൈര്യത്തില്‍...ചേച്ചി വലിയ വായിൽ  അലറി കൂവി...

അകമ്പടിയായി...അപ്പച്ചിമാരും..കൂടിയതോടെ അയലത്തെ പട്ടികള്‍ ഓലിയിടൽ  നിര്‍ത്തി എവിടെ നിന്നാണ് തങ്ങൾക്ക് കോമ്പറ്റീഷൻ വരുന്നത്  എന്നറിയാന്‍ കാതുകള്‍ കൂര്‍പ്പിച്ചു.

ചുറ്റുമുള്ള വീടുകളില്‍ ഒക്കെ ലൈറ്റുകള്‍ തെളിഞ്ഞു..ആരൊക്കെയോ ഓടി കൂടി..


ആരോ..ഓഫ്‌ ആയി കിടന്ന മെയിന്‍ സ്വിച്ച് ഓണാക്കി.

അതാ സിറ്റൌട്ടില്‍ വിയര്‍ത്തു കുളിച്ചു രവി  കൊച്ചച്ചന്‍..കൂട്ടിനു മുരളി ചേട്ടനും.

ചാത്തന്മാര്‍.....!

മിലിട്ടറി വാൾപയറ്റിന്റെ  വിവരങ്ങള്‍ ചോര്‍ത്തി കൊടുത്തു ചതിച്ച അപ്പചിമാര്‍ക്കിട്ടു കൊടുത്ത പണി പക്ഷെ സംഘം ചേര്‍ന്ന് ശത്രുക്കള്‍ അലറി കൂവിയതോടെ കൈ വിട്ട് പോയി എന്ന് മനസ്സിലാക്കി എന്ത് ചെയ്യണം എന്നറിയാതെ കുന്തം വിഴുങ്ങിയ പോലെ നില്‍പ്പാണ് രണ്ടും.

പക്ഷെ അയലത്തെ ചന്ദ്രൻ  മാഷിന്  എന്ത് ചെയ്യണം എന്ന് നല്ല നിശ്ചയമുണ്ടായിരുന്നു.

കൊടുങ്ങല്ലൂര്‍ ഭരണിക്കും , ചേര്‍ത്തല പടയണിക്കും പോയ എക്സ്പീരിയന്‍സ് വച്ചും പിന്നെ നാട്ടില്‍ തന്നെ കേട്ട് പഠിച്ച അല്ലറ ചില്ലറയില്‍ നിന്നും ഏറ്റവും മനോഹരമായവ ചേര്‍ത്ത് രണ്ടാളെയും അഭിസംബോധന ചെയ്തു തന്റെ  കലിപ്പ് തീര്‍ത്തു മാഷ്‌ പോയി. കൂടുതലൊന്നും അതിൽ ചേർക്കാൻ ബാക്കിയില്ലാത്തതു കൊണ്ട് മറ്റുള്ള അയൽക്കാരും പിറു പിറുത്തു കൊണ്ട്  പിരിഞ്ഞു.

പിറ്റേ ദിവസം തിരികെ എത്തിയ അച്ചാച്ചന്റെ കയ്യില്‍ നിന്ന് പെരുമരത്തിന്റെ കമ്പ് കൊണ്ട് നല്ല പെടയും 'ഒരു കാലത്തും നീ ഗുണം പിടിക്കില്ലെടാ ***** മോനെ' എന്ന് അച്ഛമ്മയുടെ പ്രാക്കും കൂടി കേട്ടതോടെ സഹി കെട്ട രവി  കൊച്ചച്ചന്‍ നാട് വിടല്‍ ഭീഷണി മുഴക്കിയതോടെയാണ് ശിക്ഷാ നടപടികള്‍ പിന്‍വലിക്കപ്പെട്ടത്.


എന്തായാലും അതിനെ തുടര്‍ന്ന് രാമപുരത്തെ അമ്മമാര്‍ക്ക് തലമുറകള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ പുതിയൊരു കഥ കൂടെ ആയി. മെയിന്‍ സ്വിച് ഓഫ്‌ ആക്കി, വെള്ളയ്ക്ക എടുത്തു ജനലിനെറിഞ്ഞ ചാത്തന്റെ കഥ. പക്ഷെ നായകന്‍ രവി  കൊച്ചച്ചന് പകരം ശരിക്കുള്ള കുട്ടിച്ചാത്തനും പ്രതികാര ഉദ്ദേശം  അച്ചാച്ചന്‍ നേര്‍ച്ച പറഞ്ഞ 'ചിക്കെന്‍ ഫ്രൈ വിത്ത്‌ ടോഡി' മുടക്കിയത് കൊണ്ട് എന്നും കഥയ്ക്ക്‌ മാറ്റം വന്നിരുന്നു എന്ന് മാത്രം.

ചിത്രങ്ങള്‍ വരച്ചത്: കുക്കു

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...