Tuesday, January 5, 2010

ഒരു കൃഷിക്കാരന്റെ അന്ത്യം

മാര്‍ച്ചിലെ പരീക്ഷ കഴിഞ്ഞാല്‍ ഞാന്‍ പിന്നെ ഒരു മാസം എരുവയില്‍ അമ്മേടെ തറവാട്ടിൽ നിൽക്കാൻ പോവാറുണ്ട്. അമ്മാമ്മക്ക് ഞാനെന്നു വച്ചാൽ അന്നൊക്കെ  ജീവനായിരുന്നു. മൂത്ത മകളുടെ  കുട്ടി എന്ന പരിഗണന. അത് കൊണ്ട് തന്നെ വാശി പിടിച്ചാല്‍ എന്റെ  എന്ത് നിര്‍ബന്ധവും ടൈം ആൻഡ് എഗൈൻ സാധിച്ചു കിട്ടിയിരുന്നു. അമ്മമ്മയുടെ ആരോറൂട്ട്  ബിസ്ക്കറ്റ് പാത്രത്തിലുള്ള അന്‍ലിമിറ്റഡ് ആക്സസും, മുഴുവൻ  പഴുക്കുന്നതിനു മുന്‍പ് ചാമ്പക്ക പറിക്കാനുള്ള സ്പെഷ്യല്‍ പ്രിവിലേജും ഒക്കെ ഞാന്‍ അങ്ങനെ സംഘടിപ്പിച്ചതായിരുന്നു. അങ്ങനെ അഞ്ചിലെ പരീക്ഷയ്ക്ക് ശേഷം ആറിലേക്ക് കാലു നീട്ടിയിരിക്കുന്ന ഒരവധിക്കാലം.


അമ്മേടെ തറവാട്ടില്‍ അന്ന് നല്ല ഒരു അടുക്കള തോട്ടം തന്നെ ഉണ്ടായിരുന്നു. പറമ്പില്‍ അരയേക്കറോളം  സ്ഥലം കന്നാലി  കേറാതിരിക്കാൻ  കുഞ്ഞു വേലി കെട്ടി തിരിച്ചു അതില്‍ വീട്ടിലെ ഓരോ അംഗങ്ങളും പ്രത്യേകം പ്രത്യേകമായി ആണ് കൃഷി. അമ്മമ്മയുടെ ചീരയാണോ, ഇളയ മാമന്റെ പടവലവും വഴുതനവും ആണോ അതോ കുഞ്ഞമ്മയുടെ കാന്താരിയാണോ തോട്ടത്തിലെ ഏറ്റവും ഗ്ലാമര്‍ താരം എന്നത് അന്നവിടെ ഒരു സ്ഥിരം തര്‍ക്ക വിഷയമായിരുന്നു. ഇടയ്ക്കു വീട്ടിലെത്തുന്ന അയൽക്കാർക്കും അതിഥികൾക്കും മുന്നിൽ ഓരോരുത്തരും തങ്ങളുടെ പ്രോഡക്ട്സിന് മാക്സിമം പബ്ലിസിറ്റി കൊടുത്തു അഭിമാനിച്ചിരുന്നു. ഇളയ മാമന്റെ അമര പയറിന്റെ  ഇല കൊണ്ടുള്ള ചൂടലിൽ  കുഞ്ഞമ്മയുടെ കാന്താരി വെയിൽ കിട്ടാതെ വിഷമിക്കുന്ന കാര്യം കണ്ടു പിടിച്ചു ഗോസിപ്പുണ്ടാക്കി അന്നവിടെ ഒരു ചെറിയ ശീതയുദ്ധത്തിനു തിരി കൊളുത്താൻ  വരെ ഞാൻ അവസരം കണ്ടെത്തി.

വഴക്കിനൊന്നും നില്‍ക്കില്ലെങ്കിലും, മൂത്ത മാമന്‍ ആയിരുന്നു വീട്ടിലെ ഏറ്റവും നല്ല കൃഷിക്കാരന്‍. തക്കാളിയും, പടവലവും വെള്ളരിയും ഒക്കെ ആളുടെ പരിചരണത്തില്‍ തകർത്തു  വളര്‍ന്നു വന്നു. തോട്ടത്തില്‍ നിന്ന് അടുത്ത് നില്‍ക്കുന്ന കച്ചിതുറുവിലേക്ക് പടര്‍ന്നു പന്തലിച്ചു വളര്‍ന്നു നില്‍ക്കുന്ന സോയാബീന്‍ അന്ന് മാമന്റെ ഒരു സ്വകാര്യ അഹങ്കാരമായിരുന്നു. ബന്ധുക്കളോ സുഹൃത്തുക്കളോ വീട്ടില്‍ എത്തിയാല്‍ പോവുന്നതിനു മുന്‍പ് അവരെ ആ സോയാബീന്‍ കാട്ടി രണ്ടു വാക്ക് സ്വയം പുകഴ്ത്തി പറഞ്ഞല്ലാതെ  മാമൻ വിടാറില്ല .


പച്ചക്കറി തോട്ടത്തില്‍ എല്ലാ അംഗങ്ങള്‍ക്കും പ്രത്യേകം ഏരിയ ഉണ്ടായിരുന്നെങ്കിലും വീട്ടിലെ സെക്കണ്ടറി അംഗങ്ങളായ ടിപ്പു പട്ടി, മാളു പശു, അഞ്ച്  കോഴികള്‍, നാല്  താറാവുകള്‍ എന്നിവര്‍ക്ക് തോട്ടത്തിലെ പ്രവേശനം നിഷിദ്ധമായിരുന്നു. ഇടയ്ക്ക് നിയമം ലംഘിച്ചു അകത്തു കടക്കുന്ന  ടിപ്പുവിനെ  പുളി മരത്തില്‍ കെട്ടിയിട്ടു  പൊതിരെ തല്ലു കൊടുക്കുകയും ഫ്യുരിഡാൻ കാട്ടി വധ ഭീഷണി മുഴക്കുകയും ചെയ്യുന്ന  ചുമതല ഇളയ മാമന്‍ സന്തോഷത്തോടെ നിര്‍വഹിച്ചു പോന്നു.

അവധിക്കു തറവാട്ടില്‍ എത്തിയ എനിക്കും ആദ്യ രണ്ടു ദിവസം ടിപ്പുവിനെയും മാളുവിനെയും പോലെ നോ എന്‍ട്രി ലൈസെന്‍സ് ആണ് കിട്ടിയത്. വൈകിട്ട് എല്ലാവരും ചെടി നനയ്ക്കാന്‍ ഇറങ്ങുമ്പോള്‍ എന്നെ വേലിക്ക് പുറത്തു നിര്‍ത്തും. ആദ്യ ദിവസം പ്രത്യേകിച്ച് വിഷമം ഒന്നും തോനിയില്ലെങ്കിലും താമസിയാതെ എന്റെ ക്യാരക്ടറിനും പഴ്സനാലിറ്റിക്കും ഉള്ള ഒരു ഇൻസൽട് ആയി തോന്നിത്തുടങ്ങി. ഒരു ഗസ്റ്റിനു കിട്ടേണ്ട മിനിമം പ്രീവിലേജ്  കിട്ടാതിരുന്നാൽ ശരിയാവില്ലല്ലോ.

 മാത്രമല്ല എന്നില്‍ ഒരു നല്ല കൃഷിക്കാരന്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും ഇതിനിടെ  ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. അന്ന് ഉറക്കത്തില്‍ പടവലത്തിനു കുമ്പിള്  കുത്തുന്ന എന്നെ അമ്മമ്മ ചെവിക്കു തൂക്കി പിടിച്ചു, വേലിക്ക് പുറത്ത് എറിയുന്ന സ്വപ്നം കണ്ടു ഞെട്ടി ഉണര്‍ന്നതോടെ ഒരു കാര്യം തീരുമാനിച്ചു.

എനിക്കും കൃഷി ചെയ്യണം!
ജയ് ജവാൻ , ജയ് കിസാൻ...!

നാട്ടുകാരും വീട്ടുകാരും ആർത്തു കുളിച്ചു നിൽക്കുന്ന എന്റെ  ചീരയും, തുമ്പിക്കൈ  വണ്ണമുള്ള വെള്ളരിയും കണ്ടു അസൂയപ്പെടണം. ഇരുവയിലെ ഭക്ഷ്യ ക്ഷാമം തീർത്ത എനിക്ക് അജന്ത ക്ലബ്ബുകാർ ഇത്തവണ പൊന്നാട അണിയിക്കണം.
രണ്ടരയടി നീളമുള്ള പടവലങ്ങയും കയ്യില്‍ പിടിച്ചു തലയില്‍ തോര്‍ത്ത്‌ മുണ്ടും കെട്ടി കര്‍ഷക ശ്രീ മാസികയുടെ കവര്‍ പേജില്‍ നില്‍ക്കുന്ന എന്റെ  തന്നെ മുഖം സ്വപ്നം കണ്ടു അന്ന് ഞാന്‍ ഉറങ്ങി.

പിറ്റേന്ന് രാവിലെ തന്നെ സമരം തുടങ്ങി. ആരും കാണാതെ അടുക്കളയില്‍ നിന്ന് ഒരു ചപ്പാത്തി കട്ട് തിന്ന് ബാക്കപ്പ് ഒപ്പിച്ച ശേഷം ബ്രേക്ക് ഫാസ്റ്റ് നിരസിച്ചു കൊണ്ട് അതി ഭീകരമായി നിരാഹാരം ആരംഭിച്ചു. 
എല്ലാവരുടെയും ഊണ് കഴിഞ്ഞിട്ടും എന്റെ നിരാഹാരം തുടരുന്നത് കണ്ടു സംഭവത്തിന്റെ ഗൌരവം മനസ്സിലാക്കിയ എൽഡർ മെംബേർസ് കൂടിയാലോച്ചനകള്‍ക്ക് ശേഷം വേലിക്ക് അകത്തേയ്ക്ക് എന്‍ട്രി പാസും , തോട്ടത്തിന്റെ തെക്കേ മൂലയ്ക്ക് കൃഷി ചെയ്യാന്‍ ഒരു സെന്റ്‌ സ്ഥലവും അനുവദിച്ചു കൊണ്ട് ഉത്തരവിറക്കി.

വിജയകരമായ എന്റെ ആദ്യത്തെ നിരാഹാര സത്യാഗ്രഹം....ഗാന്ധിജി...കീ ജയ്..

പാവലിന്റെയും, പാടവളത്തിന്റെയും  അരികള്‍ ശ്രീദേവി കുഞ്ഞമ്മ തന്നു. മണ്ണ് ഇളക്കി അത് കുഴിച്ചിടാന്‍ ഇളയ മാമന്‍ സഹായിച്ചു. വെള്ളം കോരാൻ ഉണ്ണി കുഞ്ഞമ്മ കൂടെ വന്നു. അങ്ങനെ ഞാനും ഔദ്യോഗികമായി കൃഷിക്കാരനായി. പിന്നെ രണ്ടു ദിവസം വിശ്രമം എന്തെന്ന് അറിയാതെ ഊണും ഉറക്കവും ഉപേക്ഷിച്ചു ഒരു ഭ്രാന്തനെ പോലെ കൃഷി ചെയ്തു.
 എന്റെ ഒരു സെന്റിന് ചുറ്റും ഈര്‍ക്കിലി കുത്തി വേലി കെട്ടി . മൂന്നു നേരം 'അരികള്‍ക്ക്' വെള്ളം ഒഴിച്ചു. എല്ല് മുറിയെ പണിയെടുക്കുന്ന എന്നെ ചൂണ്ടിക്കാട്ടി  അമ്മമ്മ വീട്ടില്‍ വന്നവരോടൊക്കെ അഭിമാനത്തോടെ പറയുമായിരുന്നു.

"എന്റെ മോള്‍ടെ മോനാ....നല്ല അധ്വാനിയാ.."


അങ്ങനെ കുറെ ദിവസങ്ങള്‍ക്കു ശേഷം എന്റെ ഒരു സെന്ററില്‍ നിറയെ കുഞ്ഞു തക്കാളി തൈകള്‍ , പടവലം ഒക്കെ കിളിര്‍ത്തു വന്നതോടെ ഞാന്‍ നിലത്തെങ്ങും 
 അല്ലാത്ത സ്ഥിതിയായി.
കൃഷിയുടെ ആദ്യ ഘട്ടം വന്‍ വിജയം. ഇനി ഉടനെ തന്നെ അത് കൂടുതല്‍ വ്യാപകമാക്കണം. അദ്ധ്വാനം കണ്ടിട്ടോ സമരത്തെ നേരിടാനുള്ള മടി കൊണ്ടോ ഒരു സെന്റ്‌ കൂടെ അഡിഷണൽ ആയി വേണം എന്ന എന്റെ നിവേദനം സ്പോട്ടിൽ തന്നെ അമ്മമ്മ അംഗീകരിച്ചു. 

ഒഴിവുള്ള സ്ഥലം എടുത്തോളാൻ പെർമിറ്റും തന്നു. 
കേട്ട പാതി ഞാൻ തോട്ടത്തിലേക്ക് ഓടി. ഒഴിഞ്ഞ സ്ഥലം കണ്ടെത്തി സ്ഥലം വൃത്തിയാക്കി. നന്നായി കിളച്ചു മറിച്ചു.

പുതിയ ഒരു സെന്ററില്‍ നിന്ന പുല്ലുകളും പാഴ്ചെടികളും വേരുകളും ഒക്കെ വെട്ടി മാറ്റി. കുറെ ചീര അരികള്‍ കൂടി അവിടെ പാകി. 
ഒന്ന് രണ്ടു ദിവസം അങ്ങനെ പോയി.
നിറയെ ചീരയും , തക്കാളിയും, കാന്താരിയും ഒക്കെ മത്സരിച്ചു വളരുന്ന എന്റെ രണ്ട്  സെന്റിനെ സ്വപ്നം കണ്ടു ഞാന്‍ ഉറങ്ങി.

അടുത്ത പകല്‍ ഉറക്കമുണര്‍ന്നു ബ്രഷും എടുത്തു മുറ്റത്തേയ്ക്ക് ഇറങ്ങുമ്പോള്‍ അമ്മമ്മയും മാമനും അവിടെ ഹാജരുണ്ട്. കച്ചി തുറുവിന് മേലെ നോക്കി മാമന്‍ വിഷമിച്ചു നില്‍ക്കുന്നു. മാമന്റെ സോയാബീന്‍ ചെടിക്ക് രണ്ടു ദിവസമായി അല്‍പ്പം വാട്ടം ഉണ്ടത്രേ. ഇലയൊക്കെ ചെറുതായി വാടുന്നു.

പാവം...ചെടി നന്നായി നോക്കാന്‍ അറിയില്ല..എന്നെ കണ്ടു പഠിച്ചു കൂടെ.. പുവർ ഫെല്ലോ .... എന്ന് മനസ്സിലോര്‍ത്തു.

"ഡാ..വല്ല അസുഖവും ആവും. നീ അതിന്റെ ഇലയ്ക്കൊക്കെ ഇത്തിരി ഡി ഡി ടി അടിച്ചു , ചോട്ടില്‍ ഇത്തിരി ചാരം ഇട്ടു കൊടുക്ക്‌. "


അമ്മമ്മയുടെ ഉപദേശം.
സമയം കളയാതെ ചാരവുമെടുത്തു തോട്ടത്തിലേക്ക് പോയ മാമന്‍ ഉടന്‍ തന്നെ തിരിച്ചു വന്നു. മുഖം കടന്നല് കുത്തിയ പോലെ.


"എന്ത് പറ്റിയെടാ" അമ്മമ്മയുടെ  അന്വേഷണം..
"ഇനി ചാരം വാരീട്ടു കാര്യം ഇല്ല . സോയബീന്റെ കടയ്ക്കല്‍ വെച്ച് ആരോ വെട്ടി ദൂരെ കളഞ്ഞിരിക്കുന്നമ്മേ .. " മാമന്റെ മുഖത്ത് ദേഷ്യം, നിരാശ..

ഞാനൊന്ന് ഞെട്ടി. രണ്ടു ദിവസം മുന്‍പ് എന്റെ പുതിയ ഒരു സെന്റു സ്ഥലം വൃത്തിയാക്കിയത്....അപ്പോൾ..

ഗുരുവായൂരപ്പാ.....അപ്പൊ നീണ്ടു കിടന്ന ആ വേര്...അത്...!


മുറ്റത്ത്‌ നിന്ന് ആരുമറിയാതെ സ്കൂട്ട് ആയ ഞാന്‍ പിന്നെ പൊങ്ങിയത് ചെമ്പോട്ടിയുടെ കിഴക്ക് വശത്ത് വിറകു വയ്ക്കാന്‍ കെട്ടിയ കുഞ്ഞു ഷെഡിൽ. ഒന്ന് രണ്ടു മണിക്കൂര്‍ നീര് കടി കൊണ്ടെങ്കിലും സൈലന്റ് മോഡിൽ അവിടെ കഴിച്ചു കൂട്ടി.
 മാമന്റെ വിജയ് സൂപ്പർ പുറത്തേക്കു പോവുന്ന ശബ്ദം കേട്ടതോടെ  പതിയെ  ഒന്നുമറിയാത്തത്‌ പോലെ അടുക്കള വാതില്‍ വഴി അകത്തു ചെന്ന എന്നെ കണ്ടു കുഞ്ഞമ്മമാര്‍ ചിരി അടക്കാന്‍ പാട് പെട്ടു.
സോയാബീന്‍ ചെടിയുടെ ഘാതകനെ തിരിച്ചറിഞ്ഞ മാമന്‍ മടലും എടുത്തു എന്നെ തിരക്കി അവിടെ ഒക്കെ നടന്നത്രേ. തക്കസമയം ഒളിവിലേക്ക് മാറാന്‍ തോന്നിയത് കൊണ്ട് മടലിനൊരു പണി ആയില്ല. 

പിറ്റേ ദിവസം കച്ചി തുറുവിന് മുകളില്‍ വാടി ഉണങ്ങി തുടങ്ങിയ സോയാബീന്‍ കണ്ടു കാര്യം തിരക്കിയ ചിറക്കലെ ലളിത ചേച്ചിയോട് അമ്മമ്മ പറയുന്നത് ഞാന്‍ പാത്തു നിന്ന് കേട്ടു .

"എന്‍റെ മോള്‍ടെ മോന്‍ ചെയ്ത പണിയാ...മഹാ അഹങ്കാരിയാ.."

അതിനു ശേഷം ഒരു മാസം കഴിഞ്ഞു തിരികെ പോരുന്നത് വരെ പച്ചക്കറി തോട്ടത്തില്‍ എന്നല്ല തെക്കേ തൊടിയിലേക്ക്‌ തന്നെ ഞാന്‍ കാലു കുത്തിയില്ല.

"അവനിനി ഈ വേലിക്കകത്ത് കാലു കുത്തുന്നത് ഒന്ന് കാണട്ടെ.. രണ്ടു കുഞ്ഞിക്കാലും തല്ലി ഓടിക്കും..." എന്ന മാമന്റെ ഭീഷണിയെ പേടിച്ചു ഒന്നും അല്ല .. നമ്മളെ പോലെ നല്ല കൃഷിക്കാര്‍ക്ക് പറ്റിയ സ്ഥലം അല്ലന്നേ അത്.. ചുമ്മാ.. തട്ടി കൂട്ടാ.. വെറുതെ എന്തിനാ സമയം കളയുന്നത് ..

80 comments:

കണ്ണനുണ്ണി said...

അല്ലെങ്കില്‍ ഞാനിപ്പോ ഈ ബാന്‍ഗ്ലൂര്‍ വന്നു ഇങ്ങനെ ഇരിക്കുവാരുന്നോ...
നല്ലൊരു കൃഷിക്കാരനെ കേരളത്തിന്‌ നഷ്ടപെട്ടു...ശ്ശൊ...
എല്ലാം ആ സോയാബീന്‍ കാരണവാ

Anonymous said...

കാര്‍ഷിക മേഘലക്ക് വല്യ നഷ്ടം കണ്ണന്റെ ബാംഗ്ലൂര്‍ ജീവിതം കൊണ്ട്
സംഭവിച്ചു ,ഹാ കഷ്ടം.:(

ഭായി said...

കൃഷിക്കാരനല്ലേ..കിടക്കട്ടേ ഒരു മൂത്ത തേങ എന്റെ വഹ.
വാ‍യന പിന്നീട് :-)

പ്രയാണ്‍ said...
This comment has been removed by the author.
പ്രയാണ്‍ said...

ഫാം വില്ലെലൊന്നു കൃഷിയിറക്കി നൊക്കായിരുന്നില്ലെ....അവിടാവുമ്പം മാമനെ പേടിക്കണ്ടല്ലൊ......കര്‍ഷകശ്രീപ്പട്ടം മുട്ടിനുമുട്ടിനു കിട്ടുകയും ചെയ്യും.

ചേച്ചിപ്പെണ്ണ്‍ said...

കണ്ണന്‍ ഉണ്ണീ ... പോസ്റ്റ്‌ എനിക്ക് ഒത്തിരി ഇഷ്ടായി ..
ഞാനും ലേശം കൃഷീടെ അസുഖം ഉള്ള കൂട്ടത്തിലാ
പന്ത്രണ്ടു സെന്റില്‍ പത്തമ്പത് ചട്ടീല് ചെടീം പിന്നെ നെല്ലി , മുരിങ്ങ തുടങ്ങിയവേം ഞാന്‍ വളര്‍ത്തുന്നുണ്ട് ...
കാട് കയറീന്നും പറഞ്ഞു വെട്ടിനിരത്തിയ കേട്യോനോട് (ഞാന്‍ വയോജന വിദ്യാഭ്യാസത്തിനു പോയ നേരത്ത് )
"ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യനവരോട് ഉടമസ്ഥന്‍ കുറച്ചുകൂടി മാന്യമായി പെരുമാറും എന്ന് പറഞ്ഞു "
ഭദ്രകാളി തുളളാനും ഞാന്‍ റെഡി ആയിരുന്നു .
അന്നെപ്പിന്നെ പുള്ളിക്കാരന്‍ എന്റെ ഒറ്റ ചെടിയെലും തൊട്ടട്ടില്ല ...

me honey said...
This comment has been removed by the author.
റോസാപ്പൂക്കള്‍ said...

പാവം ആ കൃഷിക്കാരനെ മുളയിലേ നുള്ളിക്കളഞ്ഞു..
കൊള്ളാം കണ്ണനുണ്ണീ

me honey said...

കണ്ണനുണ്ണി.
നല്ല രചന ,എഴുത്തിനു എന്റെ എല്ലാ ആശംസകളും.And onething is this ur inborn habbit?vettinirathal....

രാജീവ്‌ .എ . കുറുപ്പ് said...

"എന്റെ മോള്‍ടെ മോനാ....നല്ല അധ്വാനിയാ.."

"എന്‍റെ മോള്‍ടെ മോന്‍ ചെയ്ത പണിയാ...മഹാ അഹങ്കാരിയാ.."

എത്ര പെട്ടന്നാണ് അഭിപ്രായം നമ്മള്‍ മാറ്റിയെടുത്തത് അല്ലെ മച്ചൂ, ഇത്രയൊക്കെ നമ്മളെ കൊണ്ട് പറ്റൂ
കുഞ്ഞു കൃഷികഥ മനോഹരമായി പറഞ്ഞു,

ശ്രീ said...

അങ്ങനെ ഒരു പാവം കുഞ്ഞു കര്‍ഷകനെ മുളയിലേ നുള്ളാന്‍ ആ സോയാബീന്‍ സംഭവം കാരണമായി എന്ന് ചുരുക്കം. അതല്ലെങ്കില്‍ ഇപ്പോ കണ്ണനുണ്ണിയ്ക്ക് ഇങ്ങനെ ബാംഗ്ലൂര്‍ ഒക്കെ വന്ന് കഷ്ടപ്പെടേണ്ട വല്ല കാര്യോമുണ്ടായിരുന്നോ?
'ഇവിടം സ്വര്‍ഗ്ഗമാണ്' എന്ന ചിത്രത്തിലെ നമ്മുടെ ലാലേട്ടനെ പോലെ അഞ്ചാറേക്കര്‍ പച്ചക്കറിത്തോട്ടമൊക്കെയായി അങ്ങനെ സസുഖം കഴിയേണ്ടതല്ലായിരുന്നോ?

എന്നാലും ഒരു കര്‍ഷകന്റെ വളര്‍ച്ചയ്ക്ക് വെറുമൊരു സോയാബീന്‍ ചെടി പോലും ബലി നല്‍കാന്‍ തയ്യാറാകാത്ത മൂരാച്ചി ആയിപ്പോയല്ലോ ആ മാമന്‍? ;) (മാമനറിയണ്ട, ഞാനിങ്ങനെ പറഞ്ഞ കാര്യം)

ഓഫ്: "രണ്ടരയടി നീളമുള്ള പടവലങ്ങയും കയ്യില്‍ പിടിച്ചു തലയില്‍ തോര്‍ത്ത്‌ മുണ്ടും കെട്ടി കര്‍ഷക ശ്രീ മാസികയുടെ കവര്‍ പേജില്‍ നില്‍ക്കുന്ന എന്‍റെ തന്നെ മുഖം സ്വപ്നം കണ്ടു അന്ന് ഞാന്‍ ഉറങ്ങി."
അന്ന് കര്‍ഷകശ്രീ മാസിക ഒന്നും ഇറങ്ങിയിട്ടുണ്ടാകില്ല :)

Sukanya said...

അധ്വാനി എന്ന് പറഞ്ഞ നാവുകൊണ്ട് തന്നെ അഹങ്കാരി എന്നും പറഞ്ഞു അല്ലെ അമ്മമ്മ.
ഇവിടം സ്വര്‍ഗമാക്കാതെ നരകമാക്കിയതുകൊണ്ടല്ലേ ?
:-)
കുഞ്ഞു കൃഷിക്കാരന്റെ വ്യഥകള്‍ ഭംഗിയായി അവതരിപ്പിച്ചു.

മുരളി I Murali Mudra said...

"നമ്മളെ പോലെ നല്ല കൃഷിക്കാര്‍ക്ക് പറ്റിയ സ്ഥലം അല്ലന്നേ അത്.. ചുമ്മാ.. തട്ടി കൂട്ടാ.. വെറുതെ എന്തിനാ സമയം കളയുന്നെ..."

പണ്ടൊരു കുറുക്കന്‍ മുന്തിരികൃഷി ചെയ്തപ്പോള്‍ കേട്ട അതെ സ്വരം..!!!
ഉവ്വുവ്വ്..

:) :)

Anonymous said...

എന്നെ ചൂണ്ടികാട്ടി അമ്മമ്മ വീട്ടില്‍ വന്നവരോടൊക്കെ അഭിമാനത്തോടെ പറയുമായിരുന്നു.'എന്റെ മോള്‍ടെ മോനാ;....നല്ല അധ്വാനിയാ.

."പിറ്റേ ദിവസം കച്ചി തുറുവിന് മുകളില്‍ വാടി ഉണങ്ങി തുടങ്ങിയ സോയാബീന്‍ കണ്ടു കാര്യം തിരക്കിയ ചിറക്കലെ ലളിത ചേച്ചിയോട് അമ്മമ്മ പറയുന്നത് ഞാന്‍ പാത്തു നിന്ന് കേട്ടു .

"എന്‍റെ മോള്‍ടെ മോന്‍ ചെയ്ത പണിയാ...മഹാ അഹങ്കാരിയാ.."ABHIMAN APAMAN AYO KANNANUNNI

dhooma kethu said...

വിവര കേടിന്റെ മറ്റൊരു മൂര്തിമത്ഭാവം ആണ് ഈ മാമ്മന്മാര്‍ .
ഇവരൊക്കെ വായിച്ചു പഠിക്കട്ടെ കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം.
ഭോഗത്തില്‍ അല്ല ത്യാഗത്തില്‍ ആണ് കൃഷിക്കാരന്റെ മഹത്വം എന്ന് അറിയട്ടെ.
ആ അറിവ് മനുഷ്യ രാശികു കൈ വരുന്നത് വരെ ക്ഷേമയോടെ കാത്തിരിക്കൂ കണ്ണനുണ്ണി.

ഹാഫ് കള്ളന്‍||Halfkallan said...

ഞാനും ഒരു കൃഷിക്കരനാ , പെരുന്തച്ചന്‍ കോപ്ലെക്സ് വരും എന്ന് ഭയന്നിട്ട് അച്ഛന്‍ അടുപ്പിക്കാറില്ല !

ramanika said...

താങ്കളിലെ കര്‍ഷകനെ കണ്ടു സന്തോഷിച്ചു
പോസ്റ്റ്‌ വളരെ മനോഹരം

ഭായി said...

വാട്ട് എ മാമന്‍ ഈസ് ദിസ് മാമന്‍?
ഈ ഒരൊറ്റ മാമന്‍ കാരണമാണ് വൈകോ മാമനാര്‍ നമ്മളെ പച്ചക്കറി കഴിപ്പിക്കില്ലെന്ന് പറഞ് ഇടക്ക് വിരട്ടുന്നത്..!!

ഈ കേരളം എന്നേ ഒരു പച്ചക്കറി കേരളമാകേണ്ടതായിരുന്നു ബ്യാഡ് ലക്ക്..അതേന്ന്!
:-)

Unknown said...

കര്‍ഷക കേരളത്തിന്റെ തീരാനഷ്ടം.!

siva // ശിവ said...

ഒരു കര്‍ഷകശ്രീ അവാര്‍ഡൊക്കെ വാങ്ങി പ്രശസ്തനാവേണ്ടിയിരുന്ന കണ്ണനുണ്ണിയെ ബാംഗ്ലൂരിലേയ്ക്ക് നാട് കടത്തി അപ്രശസ്തനാക്കിയതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം മാമന്‍ ഏറ്റെടുക്കുമൊ എന്തോ! :) നന്നായി എഴുതിയിരിക്കുന്നു കണ്ണനുണ്ണി.

meenukkutty said...

കണ്ണനുണ്ണിയുടെ പോസ്റ്റുകളുടെ ഒരു സ്ഥിരം വായനക്കാരിയാണ് ഞാന്‍...എഴുത്തിലെ നിഷ്കളങ്കത പെരുത്തിഷ്ടായി...ഇനിയും ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പോരട്ടെ....ഭാവുകങ്ങള്‍...

വീകെ said...

‘അദ്ധ്വാനിയായ‘ കർഷകനിൽ നിന്നും
‘അഹങ്കാരിയായ’ കർഷകനെന്ന് പേര് എത്ര വേഗമാണ് നേടിയെടുത്തത്...!!?
“മിടുക്കൻ....”

raadha said...

.....അപ്പൊ നീണ്ടു കിടന്ന ആ വേര്...

ഹ ഹ


ഹോ ഒരു കര്‍ഷക ശ്രീ ആയിട്ട് കാണേണ്ട ജന്മം വെറുതെ പാഴായി പോയീലോ കണ്ണാ.. :)

ശ്രദ്ധേയന്‍ | shradheyan said...

ചെറുപ്പത്തിലേ വലിയ 'കൃഷിക്കാരനാ'യിരുന്നു ല്ലേ? :)

Rare Rose said...

ആ കുഞ്ഞു കര്‍ഷകന്റെ പരിശ്രമത്തെ അഹങ്കാരമെന്നു മുദ്ര കുത്തിയവര്‍ അറിയുന്നുണ്ടാവുമോ ഒരു കര്‍ഷകശ്രീയെയാണു തങ്ങള്‍ നഷ്ടപ്പെടുത്തിയതെന്നു അല്ലേ.;)

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം.
ഇങ്ങനെ വെണം കര്‍ഷകന്‍.
പണ്ട് ചെടി മുളച്ചോന്നറിയാന്‍ പറിച്ച് വേരു നോക്കിയ ഒരു ടീമിന്റെ കഥകേട്ടിട്ടുണ്ടോ?
:)

Nandan said...
This comment has been removed by the author.
Nandan said...

ചുമ്മാതല്ല കേരളത്തില്‍ കൃഷി വികസനം തടസപെട്ടു പോയത്
അല്ലെ ? എന്നാലും മാമന്‍ ചെയ്ത ചതി

വശംവദൻ said...

:)

Anil cheleri kumaran said...

അവതരണത്തിലുള്ള പുരോഗതി വളരെ വലുതാണ്.. നല്ല പോസ്റ്റ്.

കണ്ണനുണ്ണി said...

നെഹെ : കാര്‍ഷിക മേഖലയുടെ നഷ്ടം ഓക്കേ.പക്ഷെ എല്ലാവര്‍ക്കും നഷ്ടം ആയിര്ന്നോ അത് കൊണ്ട് ?
പ്രയാന്‍: അവിടെ ഒക്കെ കൃഷി ഇറക്കാന്‍ പോയാ മുട്ടിനു മുട്ടിനു അവാര്‍ഡ് അല്ല..മുട്ട് കാലു അവര് തള്ളി ഓടിച്ചു വിടും
ചേച്ചി പെണ്ണ് : അല്ല പിന്നെ.. കേട്ടിയോനായാലും ചെടിയെ തൊട്ടാ കൈ വെട്ടണം :)
റോസ്: അതെന്നെ ..പാവം കൃഷിക്കാരന്‍
തെനീ : ഞാന്‍ എന്നതാന്നെ വെട്ടി നിരത്തിയെ
കുറുപ്പേ: അല്ലേലും ഒരാളെ കൊണ്ട് സ്ഥിരമായി ഒന്ന് മാത്രം പറയിക്കുന്ന പതിവ് പണ്ടേ നമുക്ക് ഇല്ലല്ലോ..
ശ്രീ: അതെന്നെ.. കരിങ്കാലി അമ്മാവന്‍...
പിന്നെ കഥയില്‍ ചോദ്യം ഇല്യാട്ടോ.. ഹിഹി...കര്‍ഷകശ്രീ ഒക്കെ...ഒരു ഒഴുക്കിന് അങ്ങട് വെച്ച് പിടിപ്പിച്ചെ അല്ലെ..
സുകന്യ ചേച്ചി : നന്ദി ട്ടോ... നരകം ഒന്നും ആക്കിയില്ലല്ലോ..സോയാബീന്‍ എന്താ സ്വര്‍ഗത്തിലെ മുന്തിരി വള്ളിയാ..

കണ്ണനുണ്ണി said...

മുരളി ചേട്ടാ: കുറുക്കന്റെ വോയിസ്‌ ഇങ്ങനെ ആയിരുന്നോ.. ഏയ് അല്ലല്ലോ :)
ജ്യോതിയമ്മേ : കണ്ണന് ഇതൊന്നും പുത്തരി അല്ലന്നേ...അമ്മമ്മ അങ്ങനെ പലതും പറയും.. ന്നു വെച്ച് കുറുമ്പ് കുറയ്ക്കാന്‍ പറ്റുവോ
ധ്രുവം ചേട്ടാ: മം ന്നെ.. സാരമില്യ..ക്ഷമിച്ചേക്കാം ല്ലേ
ഹാഫ് കള്ളന്‍: എന്റെ അച്ഛനും .. ആള്‍ടെ ചീര തോട്ടത്തിന്റെ നാലയലത്ത്‌ എന്നേം അമ്മയേം അടുപ്പികാറില്ല.. വല്യ ആളാന്ന വിചാരം ..ഹും
രമണിക : നന്ദി മാഷെ
ഭായ്: വൈകോ മാമന്‍ ഇ കഥ ഒക്കെ വായിച്ചു നമ്മളോട് ഇത്തിരി പേടി ഒന്ടായിക്കോട്ടേ.. അല്ലെ ഭായി
തെചിക്കോടന്‍: സത്യം :(
ശിവ: ഉവ്വ ഏറ്റെടുത്തത് തന്നെ..അങ്ങട് ചെന്ന് ഇതോര്‍മ്മിപ്പിച്ചാ..ഇപ്പൊ കിട്ടും അന്ന് പെന്ടിങ്ങില്‍ വെച്ച..അടി

കണ്ണനുണ്ണി said...

മീനുക്കുട്ടി: നന്ദി ട്ടോ.. ഇങ്ങനെ ഉള്ള സപ്പോര്‍ട്ട് ആ വീണ്ടും എഴുതാനുള്ള പ്രചോദനം
വീകെ : മം ന്നെ മിടുക്കന്‍ ഞാന്‍.. കീപ്‌ ഇറ്റ്‌ അപ്പ്‌ :)
രാധ : ഗ്ര്ര്ര്ര്‍ ..അങ്ങനെ പാഴായി പോയിട്ടോന്നുല്ല...ഓടിക്കോ...
സീമ : :)
ശ്രദ്ധേയന്‍: അതെന്നെ ...നല്ല "കൃഷി" ആയിരുന്നു പണ്ടേ...
rare rose : അതെന്നെ.. വെര്‍തെ അവരെ വിഷമിപികണ്ട.. അവര് ഒന്നും അറിയണ്ട.. പോട്ടെ
അനില്‍ ,മാഷേ : ഞാനും അങ്ങനെ ഒക്കെ ചെയ്തിട്ടുണ്ടോ എന്ന് സംശയോണ്ട് പണ്ട്. വേര് പറിച്ചു നോക്കിതെ..
നന്ദന്‍: അതെന്നെ ഈ ഒറ്റ കാരണം കൊണ്ട..
വശം വഥന്‍: നന്ദി മാഷെ
കുമാരന്‍ : നന്ദി കുമാരേട്ടാ

kichu / കിച്ചു said...

കേരളത്തിനു നഷ്ടമായ ഒരു കര്‍ഷകശ്രീയെക്കുറിച്ച് ആലോചിച്ച് ആലോചിച്ച് സങ്കടം മാറുന്നില്ല..:(

ചിലപ്പോള്‍ മറ്റൊരു എം എസ് സ്വാമീനഥന്‍ ഒക്കെ ആയി, കേരളതിന്റെ യശസ്സ് ലോകമെമ്പാടും പരത്തുമായിരുന്ന ഒരു കര്‍ഷക പുംഗവനെ അല്ലെ നിഷ്ക്കരുണം ആ അമ്മാവന്‍ മുളയിലേ നശിപ്പിച്ചു കളഞ്ഞത് .. സഹിക്കണില്ല..( ഗദ് ഗദ്) :)

Typist | എഴുത്തുകാരി said...

കണ്ണനുണ്ണി, ഇനിയും വൈകിയിട്ടില്ല. തിരിച്ചുവരൂ, കര്‍ഷകനാകൂ.

ചാണക്യന്‍ said...

‘ഒരു കൃഷിക്കാരന്റെ‘- അന്ത്യം ഇഷ്ടായി....

വാഴക്കോടന്‍ ‍// vazhakodan said...

ക്യഷിക്കാരോ..രോ..രോ...രോ...
തിരിച്ച് വരൂ! കേരളം പട്ടിണിയിലേക്ക് നീങ്ങുന്നു ! :)
കൊള്ളാം !

രഞ്ജിത് വിശ്വം I ranji said...

ഒരു സോയാബീന്‍ വള്ളി കിട്ടിയിരുന്നെങ്കില്‍.. വെട്ടിപ്പറിച്ചു കളയാമായിരുന്നൂ.....

പകല്‍കിനാവന്‍ | daYdreaMer said...

എരുവയില്‍ എവിടെയായിട്ടു വരും.. :)

മാണിക്യം said...

കര്‍‌ഷക ആത്മഹത്യകള്‍ക്ക്
പിന്നിലും ഇത്തരം കഥകളുണ്ടാവുമോ ഈശ്വരാ?
നിഷ്ക്കളങ്കനും അദ്ധ്വാനിയും ആയ ഒരു കര്‍ഷകശ്രീ
അങ്ങനെ അഹങ്കാരി പട്ടം ചൂടി.
ഇത് കേരളനാടിന്റെ തീരാനഷ്ടം
ക്ണ്ണനുണ്ണി സിംബ്ലി സൂപ്പര്‍! :)

ഷെരീഫ് കൊട്ടാരക്കര said...

രചന നന്നായിരിക്കുന്നു. പക്ഷേ ഇന്നു ചിന്ത.കോമിൽ എന്റെ പ്രോഫെയിൽ പേജിൽ റിഫ്രഷ്‌ ഫീഡിൽ നോക്കിയപ്പോൾ എന്റേതല്ലാത്ത ഒരു ആർട്ടിക്കിൽ "ഒരു കൃഷിക്കാരന്റെ അന്ത്യം" എന്ന പേരിൽ കിടക്കുന്നു;എന്റെ രചനകളോടൊപ്പം. തുടർന്നു ചിന്തയുടെ അഗ്രിഗേറ്ററിൽ നോക്കിയപ്പോൾ അതു കണ്ണനുണ്ണിയുടെ പേരിൽ തന്നെ കാണപ്പെട്ടു. പിന്നെ അതു എങ്ങിനെ എന്റെ പ്രോഫെയിൽ പേജിൽ വന്നു.പിടി കിട്ടുന്ന്യൂല്ല.എന്തെങ്കിലും പിശകു പറ്റിയതാണോ? അറിയിക്കുമല്ലോ

nandakumar said...

കേരളത്തിന്റെ ഒരു മാതൃകാ കര്‍ഷകനെ നിരുത്സാഹപ്പെടൂത്തിയ അമ്മാവന്റെ ക്രൂരമായ നടപടിയില്‍ പ്രതിക്ഷേധിക്കുന്നു :)

നല്ല ആയാസരഹിതമായ വായന തന്നു.

(ആ ഒഴുക്കിന് അങ്ങ്ട് വെച്ചുപിടിപ്പിച്ച ‘കര്‍ഷക ശ്രീ’ മാസികയുടെ ഭാവന മാത്രം മുഴച്ചു നില്‍ക്കുന്നു)

വര്‍ണ്ണതുമ്പി said...

കണ്ണാ നീ ഈ പറഞ്ഞ പരുവത്തിന് രണ്ടു പേരുണ്ട് എന്‍റെ വീട്ടില്‍.. എന്‍റെ പിള്ളാര്‌ ..അവരുടെ പേരും കണ്ണന്‍ , ഉണ്ണി എന്നാണ് ..

നീ സോയാബീന്‍സ് വെട്ടിയല്ലേ ഒള്ളു.. പാവം ,സാധു ..ഇവന്മാര്‍ കിളച്ചു കിളച്ചു വിറകു വെച്ച ഒരു പന്തലിന്റെ കാല് മറച്ചിട്ട ടീം ആണ്‌ .

നര്‍മ്മം നന്നായിട്ടുണ്ട്.ഇനിയും പോരട്ടെ പുതിയ ഇനങ്ങള്‍

ബഷീർ said...

ചിരിപ്പിച്ചു.. നാട്ടിൽ നിന്നു വന്നതിന്റെ ടെൻഷൻ .ഈ കൃഷിക്കാ‍രന്റെ കഥ വായിച്ച് കുറഞ്ഞപോലെ..:) നന്ദി

അഭി said...

സോയാബീന്‍ സംഭവം കാരണം , ഒരു നല്ല കൃഷിക്കാരനാണ്‌ ഇല്ലാതെ ആയതു അല്ലെ ?
നന്നായിരിക്കുന്നുട്ടോ

ഹരീഷ് തൊടുപുഴ said...

"എന്‍റെ മോള്‍ടെ മോന്‍ ചെയ്ത പണിയാ...മഹാ അഹങ്കാരിയാ.."

ഹഹാ..


ഏതായാലും കൃഷി വരുമാനത്തേക്കാളേറെ മനസംതൃപ്തി തരുന്ന ഒന്നാണു.
ഇനിയും സമയം ഒരുപാടുണ്ടല്ലോ..
നല്ലൊരു കൃഷിക്കാരൻ ആകട്ടേയെന്നു ആശംസിക്കുന്നു..

VEERU said...

യെന്റെ കണ്ണപ്പാ...നിന്നെക്കൊണ്ടു ഞാൻ തോറ്റു!!
യെപ്പ നോക്കിയാലും തല്ലോള്ളിത്തരമേ ഉണ്ടായിരുന്നുള്ളൂ അല്ലേ !! എന്തായാലും മടലിനു പണിയാവാഞ്ഞതു ഭാഗ്യം അല്ലാതെന്താ പറയാ‍..
ആശംസകൾ !!

സന്തോഷ്‌ പല്ലശ്ശന said...

ഈ വിവരം എന്‍റെ ചെവിയെലെത്തിര്‍ന്നെങ്കി കാണായിരുന്നു..... മാമനോട്‌ പറഞ്ഞ്‌ നല്ല അടി വാങ്ങി തന്നേനെ... ഇപ്പൊ ദേഷ്യൊക്കെ തണുത്തില്ലെ .... മിസ്സായി.... (മാമാ... നിങ്ങളിച്ചെക്കനെ വെറുതെ വിട്ടത്‌ ശരിയായില്ല :(:( )

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

oru karshakasree ye mulayile nullikkalanjalle..

വിനുവേട്ടന്‍ said...

കണ്ണാ... സമ്മതിച്ചിരിക്കുന്നു. ആ ലാളിത്യവും നിഷ്കളങ്കതയും ഒരിക്കലും മായാതിരിക്കട്ടെ. നല്ല രചന.

പിന്നെ ഒരു കാര്യം... മുല്ലപ്പെരിയാറിന്റെ പേരില്‍ തമിഴ്‌നാട്ടുകാര്‍ നമ്മളെ പട്ടിണിക്കിടുമെന്ന് ഭീഷണിപ്പെടുത്തുന്ന കാര്യം അറിഞ്ഞു കാണുമല്ലോ... നമ്മള്‍ എല്ലാ ബ്ലോഗര്‍മാരും കൂടി ഒരു തീരുമാനം എടുത്താല്‍ നന്നായിരിക്കും. നമുക്കാവശ്യമുള്ള പച്ചക്കറികള്‍, ഉള്ള സ്ഥലത്ത്‌ നാം തന്നെ കൃഷി ചെയ്യുക... എന്തു പറയുന്നു?

P_Kumar said...

കൃഷിക്കാരൻ കണ്ണനുണ്ണിക്ക്
പുതുവത്സരാശംസകൾ‌! :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: മിനിമം ഒരു വിളവെങ്കിലും എടുക്കാതെങ്ങാനാ കൃഷിക്കാരനാകുന്നത് ഹാ‍ഫ് കൃഷിക്കാരാ?

ഓടോ: എന്റെ ആദ്യ പോസ്റ്റ് ഓര്‍ത്തു. ഞാനും കൃഷിക്കാരനായിരുന്നൂട്ടാ.

വാല്‍നക്ഷത്രം said...

നല്ല പോസ്റ്റ്‌ ...

Unknown said...

"എന്‍റെ മോള്‍ടെ മോനാ....നല്ല അധ്വാനിയാ.."
"എന്‍റെ മോള്‍ടെ മോന്‍ ചെയ്ത പണിയാ...മഹാ അഹങ്കാരിയാ.."

പാവം കുഞ്ഞു കര്‍ഷകനെ മുളയിലേ നുള്ളിക്കളഞ്ഞ മാമാ...

Ashly said...

സതിയം താൻ “കാര്‍ഷിക മേഘലക്ക് വല്യ നഷ്ടം കണ്ണന്റെ ബാംഗ്ലൂര്‍ ജീവിതം കൊണ്ട്
സംഭവിച്ചു ,ഹാ കഷ്ടം.:( “ !!!

വരവൂരാൻ said...

രസകരമായിരിക്കുന്നു...എല്ലാവിധ നന്മകളും

മുക്കുവന്‍ said...

മാമന് സന്തോഷായിക്കാണും അല്ലേ? ഒരു കൊസ്രകൊള്ളി ഒഴിവായിക്കിട്ടി.. ഇനി ഇളയ പെങ്ങന്മാരുടെ ആരേലും പുതിയ അടവുമായി എത്തിയോ ആവോ? നന്നായി കണ്ണാ‍ാ...

Sabu Kottotty said...

...ആശംസകള്‍...

the man to walk with said...

vetti nirathalaanu ippo nalla krishi..oru krishikarante jananam ennanu vendiyirunnath

all the best

Jenshia said...

[i]"അവനിനി ഈ വേലിക്കകത്ത് കാലു കുത്തുന്നത് ഒന്ന് കാണട്ടെ.. രണ്ടു കുഞ്ഞിക്കാലും തല്ലി ഓടിക്കും..." എന്ന മാമന്റെ ഭീഷണിയെ പേടിച്ചു ഒന്നും അല്ലാട്ടോ.. [/i]

അല്ലേലും ഈ വക ഭീഷണിയില്‍ ഒന്നും നമ്മള്‍ തളരാറില്ലല്ലോ ;)

മഴവില്ല് said...

alappuzhayile oru yuva karshakan ayi vilasanda kannan... sho kashttamayi poyi saralla kanna avasaravm eniyum undakum

Manoraj said...

നമ്മുടെ കേന്ത്ര കൃഷി മന്ത്രി തോമസ്‌ മാഷോടൊന്ന് പറയണം.. ഈ കണ്ണനുണ്ണിയെ തിരികെ കൊണ്ടുവരാൻ.. ഒന്നുമ്മില്ലേലും അവിടെയുള്ളവരെങ്കിലും രക്ഷപെടുമല്ലോ? ഹ..ഹ.. നല്ല പോസ്റ്റ്‌ സുഹൃത്തെ...

ആര്‍ദ്ര ആസാദ് / Ardra Azad said...

ലളിതം. രസകരം.
:)

കണ്ണനുണ്ണി said...

കിച്ചു: അതെന്നെ.. സ്വാമി നാഥനോ രാമാ നാഥനോ ഒക്കെ ആവണ്ടേ ഞാനായിരുന്നു :(
എഴുത്തുകാരി ചേച്ചി : ന്നിട്ട് വേണം ല്ലേ ഞാന്‍ കടം കേറി ആത്മഹത്യാ ചെയ്യാന്‍..
ചാണക്യന്‍: നന്ദി മാഷെ
വാഴക്കോടന്‍: ഹഹ ഇനി എന്തായാലും ഇല്യ മാഷെ...
രഞ്ജിത്ത്: വീട്ടില്‍ മാമാനുണ്ടോ...വീട്ടിലെ തെങ്ങിലെ ഓലയില്‍ മടലുണ്ടോ ?
പകല്ക്കിനാവന്‍: അമ്പലത്തിന്റെ തൊട്ടടുതായിട്ടു വരും...അറിയ്യോ ..അവിടെ ഒക്കെ..മാഷെ ?
മാണിക്യം ചേച്ചി: നന്ദി
sheriff: എനിക്ക് അറീല്യ മാഷെ.. ചിന്ത ഇന്ന് ഗുളിക മാറി കഴിച്ചതാവും ന്നെ...
നന്ദേട്ടാ: കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ണ്ട്...മം കര്‍ഷക ശ്രീയിലെ പോലെ കടും വെട്ടു ഇനി ഒഴിവാക്കാന്‍ നോക്കാം ട്ടോ..

കണ്ണനുണ്ണി said...

വര്‍ണ്ണ തുമ്പി: ചേച്ചി ഈ സോയാബീന്‍ ഒക്കെ വെറും സാമ്പിള്‍ ആ...ചേച്ചിടെ പിള്ളേരൊക്കെ നല്ല കുട്ടികള്‍ എന്നെ ഞാന്‍ പറയു
ബഷീര്‍ : നന്ദി മാഷെ
അഭി: നന്ദി
ഹരീഷ് ഏട്ടാ : ഇനിപ്പോ ഭാവിയിലേക്ക് കുറെ സമ്പാദിച്ചു വെച്ചിട്ട് പൂരവാധികം ശക്തിയോടെ ഞന്‍ മടങ്ങി വരും...
വീരു : നന്ദി മാഷെ...കഥകലോകെ ഇഷ്ടവനുണ്ട് എന്ന് അറിഞ്ഞതില്‍
സന്തോഷേട്ടാ: ഞന്‍ മടലെടുക്കണോ..ഗ്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്‍
കിഷോര്‍ : പിന്നല്ലാതെ
വിനുവേട്ടന്‍: നന്ദി ട്ടോ.. പിന്നെ നമ്മുടെ പ്രതിന്ജയുടെ കാര്യം...വെറും പ്രതിന്ജ മാത്രമായി നില്‍ക്കുകയെ ഉണ്ടാവു അങ്ങനെ നമ്മള്‍ ഒകെക് കൂടെ പറഞ്ഞാലും
കുമാര്‍ : നന്ദി
കുട്ടിച്ചാത്തന്‍: അത് ശരിയാ.. പക്ഷെ പില്‍ക്കാലത്ത്‌ കപ്പയും കാച്ചിലും ഒക്കെ ഞാന്‍ നാട്ടു വിളവു എടുത്തിട്ടുണ്ട്. അതോണ്ട് ഞന്‍ ഫുള്‍ കൃഷിക്കാരന്‍ തന്ന.. ഹിഹി

കണ്ണനുണ്ണി said...

വാല്‍ നക്ഷത്രം : നന്ദി
ജിമ്മി: മം ന്നെ.. പാവം
ക്യാപ്റ്റന്‍ : നന്ദി
വരവൂരാന്‍ : നന്ദി
മുക്കുവന്‍: ഇപ്പോഴും മാമന്‍ പറയും ഇടയ്ക്ക്..ന്നാലും ലവനെന്റെ സോയാബീന്‍ വെട്ടി കളഞ്ഞെന്ന്
കൊട്ടോട്ടികാരന്‍ : നന്ദി
ദി മാന്‍ : മം അങ്ങനെയും പറയാം
ജെന്ശിയ: പിന്നല്ലാതെ.. നമ്മളിതെത്ര കണ്ടതാ ല്ലേ
മഴവില്ല് : ചുമ്മാതാണോ കുട്ടനാട്ടില്‍ കൃഷി നശിക്കുന്നത് ചേച്ചി ?
മനോരാജ്: എനിക്കാ മന്ത്രിയെ കാണുന്നതെ...അരിശവാ...
ആര്‍ദ്ര: നന്ദി നമസ്കാരം :)

മത്താപ്പ് said...

ഹ്മ്
ഒളിച്ചത് നന്നായി
അല്ലെങ്കില്‍ കറ്ഷക കേരളത്തിന്‍ ഒരു രക്തസാക്ഷി കൂടി ആയേനെ.

ഓഫ്: അല്ലാ,എന്നിട്ട് മാമന്റെ പടവലം കറ്ഷകശ്രീല്‍ വന്ന്വോ????????

jayanEvoor said...

ഇമ്മാതിരി ‘കുഞ്ഞുകർഷകർ‘ നമ്മുടെ നാട്ടിൽ ധാരാളം ഉണ്ടായിരുന്നു! അക്കൂട്ടത്തിൽ പെട്ട നാലെണ്ണത്തിൽ ഒന്നാ ഞാനും!
അതുകൊണ്ടു തന്നെ വളരെ ഇഷ്ടപ്പെട്ടൂ!

(അല്ലറ ചില്ലറ തെരക്കിൽ പെട്ടു, ഇടയ്ക്ക് അരുൺ കായംകുളത്തിന്റെ സഹോദരിയുറ്റെ കല്യാണം കൂടി, പുതിയൊരു ബ്ലൊഗും തുടങ്ങി!)

അരുണ്‍ കരിമുട്ടം said...

കൃഷി അന്നേ നിര്‍ത്തിയത് നന്നായി.ഇല്ലേ വേരു വെട്ടി വേരു വെട്ടി കേരളം പട്ടിണി ആയേനെ..
മാത്രമല്ല അമ്മാവനെ പോലെ എല്ലാവരും ധാഷണ്യവും കാണിക്കില്ല

Muralee Mukundan , ബിലാത്തിപട്ടണം said...

വളരെ നന്നായി എഴുതിയിരിക്കുന്നു കണ്ണാ നീ/ സുഖവും,രസവുമുള്ള വായന തന്നൂ.ഇതോടൊപ്പം പുതുവത്സര നന്മകളും നേർന്നുകൊള്ളുന്നൂ

Phayas AbdulRahman said...

:)ഗൊള്ളാം മനോഹരം...

Mahesh Cheruthana/മഹി said...

കണ്ണനുണ്ണി,
തകര്‍ ത്തുകളഞ്ഞു!
ഒരു കുഞ്ഞു കര്‍ഷകന്റെ സ്വപ്നങ്ങള്‍ മുളയിലെ നുള്ളികളഞ്ഞ മാമനോടു ദൈവം ചോദിച്ചോളും ,അല്ലെങ്കില്‍ വൈകോ ചോദിച്ചോളും അല്ല പിന്നെ!

പിരിക്കുട്ടി said...

oru baala karshakante vilaapam :)

കുക്കു.. said...

കണ്ണനുണ്ണി...മാമന്‍ ശെരി അല്ലാ...
ഒരു ഫാവിയുള്ള കൃഷിക്കാരനെ മുളയില്ലേ നുള്ളി കളഞ്ഞില്ലേ!...:D
പോസ്റ്റ്‌ ഇഷ്ട്ടായി
:))

ജയരാജ്‌മുരുക്കുംപുഴ said...

bestwishes

simi said...

Dear Kannan,

I read all lines with a smile only...Thanks for that....

Regards Simi.....

CyclopZ said...

Gollam Ketto....nalla post...

വിനുവേട്ടന്‍ said...

കണ്ണാ... എഴുത്തുകാരിയുടെ തൊടിയിലെ പേരമരം ഉണങ്ങി തുടങ്ങിയെന്ന് കേട്ടല്ലോ... ആ മരത്തിന്റെ അടുത്തെങ്ങാനും പോയി കാടും പടലും വെട്ടിത്തെളിച്ചോ? ... എന്തിനാ ഈ ചതി ചെയ്തത്‌? ഹി ഹി ഹി...

Unknown said...

നന്നായിട്ടുണ്ട്..

വിനു said...

കര്‍ഷകന്‍ ഉണ്ണീ :)

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...