Tuesday, June 15, 2010

അച്ഛനും മകനും പിന്നെ പ്രകാശേട്ടനും

എന്‍റെ അമ്മ വീട് നില്‍ക്കുന്ന എരുവ ഗ്രാമത്തിലെ കിഴക്കേ മുറി നാലാം വാര്‍ഡില്‍ കോട്ടപ്പടി കുമാരന്‍ മകന്‍ പ്രകാശന്‍ എന്ന കെ. കെ. പ്രകാശേട്ടന്‍ പക്ഷെ നാട്ടില്‍ 'താമര പ്രകാശന്‍' എന്നറിയപ്പെടാന്‍ കാരണം രണ്ടായിരുന്നു. ബി ജെ പി എന്ന് കേട്ടാല്‍ വെയിലത്ത്‌ വെച്ച് കത്തിച്ച ഓലപ്പടക്കം പോലെ പൊട്ടി തെറിച്ചിരുന്ന പ്രകാശേട്ടന് യു പി സ്കൂള്‍ കാലം തൊട്ടേ 'താമര' ഒരു വീക്നെസ് ആയിരുന്നു. പക്ഷെ ഇതിനെക്കാള്‍ ഉപരി, സൂര്യനുദിച്ചാല്‍ പുള്ളി വര്‍ക്ക്‌ കഴിഞ്ഞു പോയി നൈറ്റ്‌ ഡ്യൂട്ടിക്ക് സഖാവ് ചന്ദ്രന്‍ ചാര്‍ജെടുക്കുന്നത് വരെ ഒളിഞ്ഞും തെളിഞ്ഞും തണ്ണി അടിച്ചു ആടിയും ഇഴഞ്ഞും നാട്ടു വഴികളില്‍ എവിടെയും കണ്ടിരുന്ന പ്രകാശേട്ടന് ചേരുന്ന പേര് 'താമര' എന്നല്ലെങ്കില്‍ പിന്നെ 'കരിമൂര്‍ഖന്‍' എന്നെ ഉണ്ടാവൂ. ഇത്തിരി കിക്കില്ലാതെ പ്രകാശേട്ടനെ നേരില്‍ കണ്ടിട്ടുള്ളവര്‍ ഭാര്യയടക്കം വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. എങ്കിലും  നിരുപദ്രവകാരിയും നാട്ടിലെ പ്രധാന ന്യൂസ് പെട്ടിയും ആയിരുന്ന പ്രകശേട്ടനെ നാട്ടുകാര്‍ വളരെയധികം സ്നേഹിച്ചിരുന്നു.


എരുവയില്‍ എത്തുന്ന ആര്‍ക്കും വിവരണങ്ങളില്‍ നിന്ന് തന്നെ പ്രകശേട്ടനെ ഒറ്റ നോട്ടത്തില്‍ മനസ്സിലാവും. മണ്ട പോയ കൊന്നതെങ്ങു പോലെ മെലിഞ്ഞു ആറടിക്ക് മേല്‍ നീളം. കൈലിയും, 'മേഡ് ഇന്‍ ഇന്ത്യ' എന്നും മറ്റും വലുതാക്കി എഴുതിയ ഇടി വെട്ടു നിറങ്ങളിലുള്ള കയ്യില്ലാത്ത ബനിയനും സ്ഥിരം വേഷം. ഡോക്ടര്‍ക്ക്‌ സ്റ്റെതസ്ക്കൊപ്പു പോലെ , പോലീസുകാര്‍ക്ക് ലാത്തി പോലെ , പാപ്പാന് തോട്ടി പോലെ പലതരം കത്തികളും, പലകയും കുടവും പ്രൊഫഷണല്‍ സിംബലായി പ്രകശേട്ടന്റെ അരയില്‍ എപ്പൊഴും ഉണ്ടാവും.

അതെ, പ്രകശേട്ടന്‍ നാട്ടിലെ വൺ ആന്‍ഡ്‌ ഒണ്‍ലി വൺ  കള്ള് ചെത്തുകാരനായിരുന്നു.

നാട്ടിലെ മണ്ട പോവാത്തതും, മണ്ടരി പിടിക്കാത്തതുമായ  ലക്ഷണം തികഞ്ഞ തെങ്ങുകളൊക്കെ ആഴ്ചയില്‍ ഒന്നും രണ്ടും തവണ പ്രകശേട്ടന്റെ പാദസ്പര്‍ശത്തില്‍ സായൂജ്യമടയുകയും ഇന്‍ റിട്ടേണ്‍ നല്ല അസ്സല്‍ തെങ്ങിന്‍ കള്ള് ഗിഫ്റ്റ് ആയി കൊടുക്കുകയും ചെയ്തിരുന്നു.

തെങ്ങിന്‍ മുകളില്‍ ഇരുന്നു താന്‍ കണ്ടിട്ടുള്ള (അതോ കാണണം എന്ന് ആഗ്രഹിച്ചതോ? ) ഭീകര ദൃശ്യങ്ങൾ  കാ‍ന്താരി മുളകിന്റെ എരിവോടെ വിസ്തരിച്ചു പറഞ്ഞു കൊടുത്തിരുന്ന  പ്രകാശേട്ടനെ നാട്ടിലെ ചെത്ത് പയ്യന്മാർ  ഒരു താരമായി കണ്ടു പോന്നു. ഈ കഥകളില്‍ നിന്നുള്ള പ്രചോദനം കൊണ്ടോ എന്തോ അന്നൊക്കെ പല പയ്യന്മാരുടെയും ആദ്യന്തിക ലക്‌ഷ്യം പത്തു കഴിഞ്ഞാല്‍ പ്രകാശേട്ടനെ  പോലെ പേരെടുത്ത ഒരു കള്ള് ചെത്തുകാരനായി തീരണം എന്ന് മാത്രമായിരുന്നു. അങ്ങനെ പത്തില്‍ എട്ടു വീടുകളിലും ഓല മറച്ച കുളിപ്പുരകള്‍ മാത്രം ഉണ്ടായിരുന്ന അക്കാലത്ത്  പലരും (എസ്പെഷലി ഗേള്‍സ്‌ ) കുളിക്കുന്നതിനു മുന്‍പ് മുകളിലേക്ക് ഒരു നിമിഷം നോക്കിയിരുന്നത് പ്രാർത്ഥിക്കാൻ  മാത്രമായിരുന്നില്ല സമീപത്തു ഏതെങ്കിലും തെങ്ങിന്  മുകളില്‍ ഇരിക്കുന്ന  'അവൻ' ഒന്നും കാണുന്നില്ല എന്ന് ഉറപ്പിക്കുവാൻ കൂടി ആയിരുന്നു. 


പത്താം ക്ലാസ്സില്‍ കിട്ടിയ ഇരുനൂറ്റി സംതിംഗ് മാര്‍ക്കും കൊണ്ട് 'നവ് വാട്ട് ടു ഡൂ' എന്ന് പറഞ്ഞു തെക്ക് വടക്ക് നടന്നിരുന്ന പയ്യന്മാരെയും, അപ്പന്‍ പശുവിനെ വിറ്റ് കൊടുത്ത കാശ് വിസ ഏജന്റിനു കൊടുത്തു ഗള്‍ഫ്‌ സ്വപ്‌നങ്ങള്‍ നെയ്തു നടന്നിരുന്ന യുവ ജനങ്ങളെയും കൊണ്ട് സമൃദ്ധമായിരുന്നു എരുവ ഗ്രാമം അക്കാലത്ത്. അത് കൊണ്ട് തന്നെ ലോക്കല്‍ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്ബുകളുടെ ഒരു നിര തന്നെ ഉണ്ടായിരുന്നു നാട്ടില്‍. മീനമാസം തുടങ്ങിയാല്‍ പിന്നെ ഓരോ ക്ലബ്ബുകളും തങ്ങളുടെ വാര്‍ഷികാഘോഷം തുടങ്ങുകയായി. പരിപാടിയില്‍ മാത്രമല്ല പിരിവിലും ക്ലബ്ബുകള്‍ തമ്മില്‍ വാശിയേറിയ മത്സരം നടന്നിരുന്നതിനാല്‍ തരക്കേടില്ലാത്ത ഒരു തുക നാട്ടുകാര്‍ക്ക് വര്‍ഷാ വര്‍ഷം ഇതിലെക്കായുള്ള പിരിവിനത്തില്‍ നഷ്ടം വന്നിരുന്നു.


എങ്കിലും ചെറുപ്പത്തിന്റെ കഴിവുകളെ മാക്സിമം പ്രോത്സാഹിപ്പിക്കുകയും തങ്ങളുടെ വീടിന്റെ ഓടിനു രാത്രിയില്‍ കല്ലേറ് വരരുത് എന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്ന നല്ലവരായ നാട്ടുകാര്‍ ക്ലബ്ബുകള്‍ക്ക് വര്‍ക്കിംഗ്‌ ക്യാപ്പിറ്റല്‍ നല്‍കി അവയുടെ വംശനാശം വരാതെ സംരക്ഷിച്ചു പോന്നു. ക്ലബ്ബുകളില്‍ ഏറ്റവും പേര് കേട്ടത് 'അജന്ത' ക്ലബ്ബായിരുന്നു. പ്ലാസ്റ്റിക് പൂ പാത്രവും സര്‍ട്ടിഫിക്കറ്റും സമ്മാനമായി കൊടുത്തിരുന്ന മത്സരങ്ങള്‍ കൂടാതെ കായംകുളത്തോ മാവേലിക്കരയിലോ ഉള്ള ഏതെങ്കിലും ഡൂക്കിലി ട്രൂപ്പിന്റെ ഓരോ നാടകവും അവരുടെ വകയായി എല്ലാ വര്‍ഷവും ഉണ്ടായിരുന്നു.


അങ്ങനെ അജന്തയുടെ  പതിവ് വാര്‍ഷികാഘോഷ സമയമായ ഒരു വേനല്‍ക്കാലത്താണ് എരുവയില്‍ ചെറിയ തോതില്‍ റിസിഷന്‍ വരുന്നതും പിരിവു തുകയില്‍ സാരമായ ഇടിവ് സംഭവിക്കുന്നതും. മത്സരങ്ങള്‍ക്ക് പുറമേ നാടകം കൂടി നടത്താന്‍ പിരിവു തുക തികയില്ലെന്ന് മനസ്സിലാക്കിയ സംഘാടകര്‍ ഇത്തവണ പുതുമയായി സ്വന്തം മെമ്പര്‍മാരില്‍ തന്നെ ഉള്ള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ഒരു ബാലെ മതിയെന്ന് തീരുമാനമെടുത്തു. 
അങ്ങനെ ഏതാനം ദിവസങ്ങള്‍ കൊണ്ട് തന്നെ സാക്ഷാല്‍ ഗണപതിയെ കേന്ദ്ര കഥാപാത്രമാക്കിയുള്ള ഒരു പുണ്യ പുരാണ ബാലെയുടെ  സ്ക്രിപ്റ്റ് തയ്യാറായി. 
ഒരാഴ്ചയോളം നീണ്ട പരിശീലനത്തിനും നോട്ടീസ് അടിച്ചുള്ള പബ്ലിസിറ്റിക്കും ശേഷം ബാലെ അരങ്ങേറേണ്ട ദിവസമായി. ലോക്കല്‍ പിള്ളേരുടെ പരിപാടിയായത് കൊണ്ടോ, വിഷയം പുരാണമായത് കൊണ്ടോ എന്തോ, സ്ഥിരമായി ഉണ്ടാവാറുള്ള ജോബ്‌ ലെസ്സ് യൂത്തിനെ കൂടാതെ മുതിര്‍ന്നവരും സ്ത്രീകളും എല്ലാം ബാലെ കാണാന്‍ എത്തിച്ചേര്‍ന്നിരുന്നു.


ഒടുവില്‍ ബാലേയ്ക്ക് സമയമായി. തിരശ്ശീല എന്ന് വിളിച്ചിരുന്ന ഡബിള്‍ മുണ്ട് കൂട്ടി തയ്ച്ച തുണി മെല്ലെ ഉയര്‍ന്നു. ഓല കൊണ്ട് മറച്ച സ്റ്റേജില്‍ പെട്രോള്‍ മാക്സ് ലൈറ്റുകള്‍ തെളിഞ്ഞു.
 വന്ദന ഗാനവും, കഥാപാത്രങ്ങളുടെ ഇന്ട്രോടക്ഷനും കഴിഞ്ഞു. സ്റ്റേജ് കെട്ടിയിരുന്ന പറമ്പിനു പുറത്തു റോഡില്‍ പരിപാടി എങ്ങനെ പൊളിക്കാം എന്ന് റിസര്‍ച്ച് ചെയ്തു കൊണ്ട് ബദ്ധ ശത്രുക്കളായ കൈരളി ക്ലബ്ബുകാര്‍ കൂടി നില്‍ക്കുന്നു. സ്റ്റേജില്‍ ഗണപതിയും പരമശിവനുമായുള്ള എന്കൌന്ടര്‍ രംഗം ആവാറായി. പാര്‍വതി കുളിക്കുവാന്‍ കയറുമ്പോള്‍ സെക്യൂരിറ്റി ഇന്‍ ചാര്‍ജ് ആയി ഗണപതിയെ നിര്‍ത്തുന്നതും , ആ ടൈമില്‍ തന്നെ ശിവന്‍ വൈഫിനെ  അന്വേഷിച്ചു വരുന്നതും, ഗേറ്റില്‍ എത്തുമ്പോള്‍ ഗണപതി ഗ്രീന്‍ പാസ് ചോദിക്കുന്നതുമാണ് രംഗം. റേഷന്‍ കാര്‍ഡും ഐഡന്റിറ്റി കാര്‍ഡും കാണിച്ചിട്ട് പോലും 'നഹി.. നഹി... പ്ലീസ് വെയിറ്റ് ഫോര്‍ സം ടൈം ' എന്ന് പറഞ്ഞു തലയാട്ടി നില്‍ക്കുന്ന ഗണപതിയെ കണ്ടു ശിവേട്ടൻ കലിപ്പാവുന്നു. ത്രിശൂലമെടുത്തു യുദ്ധം തുടങ്ങുന്നു. ഗണപതിയും വിട്ടു കൊടുക്കുന്നില്ല. കയ്യിലിരിക്കുന്ന കറി കത്തി വെച്ച് അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്ന പോലെ തിരികെ ഫൈറ്റ്‌ ചെയ്യുന്നു. സ്റ്റേജില്‍ ആകെ ബഹളം. കാണികള്‍ ശ്വാസമടക്കി ഇരിക്കുന്നു.

ഈ സമയത്താണ് പറമ്പിനു മുന്‍പിലുള്ള റോഡിലൂടെ പതിവ് ക്വോട്ട കഴിഞ്ഞു ഫുള്‍ ഫോമില്‍ പ്രകാശേട്ടന്‍ ആടി ആടി നടന്നു വരുന്നതും ബഹളം കേട്ട് സംഭവം എന്താണെന്ന് വഴിയില്‍ നിന്ന 'കൈരളി'ക്കാരോട് തിരക്കുന്നതും. അങ്ങനെയാണ് അവിടെ ഏതോ അച്ഛനും മകനും തമ്മില്‍ പൊരിഞ്ഞ അടി നടക്കുകയാണെന്നും അച്ഛന്‍ മോനെ കൊല്ലാന്‍ നോക്കുന്നെന്നും മകന്‍ അച്ഛനെ കുത്താന്‍ നോക്കുന്നെന്നും പ്രകാശേട്ടന്‍ മനസ്സിലാക്കുന്നത്. 
കള്ള് മൂത്ത് തണുത്തിരുന്ന പ്രകശേട്ടന്റെ ചോര നൂറ്റൊന്നു ഡിഗ്രിയില്‍ വെട്ടി തിളച്ചു. തന്‍റെ നാട്ടില്‍ ഒരു അച്ഛനും മോനും തമ്മില്‍ തല്ലി ചാകാനോ.. ഇമ്പോസ്സിബിള്‍! .. സമ്മതിക്കില്ല!

ഒരു നിമിഷം!...പാമ്പായിരുന്ന പ്രകാശേട്ടനൊരു പുലിയെ പോലെ സ്റ്റെജിലേക്ക് കുതിച്ചു . 

'ഏതവനാടാ ഇത്തിരിയില്ലാത്ത ചെക്കനെ കമ്പി പാര കൊണ്ട് കൊല്ലാന്‍ നോക്കുന്നെ...പിള്ളേരെ തല്ലുന്നെ ഒക്കെ അങ്ങ് വീട്ടില്.. കമ്പിപാര താഴെയിടെടാ ..!!!'

മൈക്കിലൂടെ .സ്ക്രിപ്റ്റിലില്ലാത്ത ഡൈലോഗ് കേട്ട് സംവിധായകന്‍ കുഞ്ഞുമോനും, പരമശിവനും , ഗണപതിയും കാണികളും എല്ലാം ഞെട്ടി തരിച്ചു നോക്കി. കള്ള് ചെത്തുന്ന കത്തിയും ചുവന്ന കണ്ണുമായി സ്റ്റേജില്‍ പ്രകാശേട്ടന്‍ . മുഖത്ത് എന്തിനും തയ്യാറായ ഭാവം.

'ഇടെടാ...%&&*%$$ പാര താഴെ' പ്രകശേട്ടന്‍ വീണ്ടും അലറി.

പേടിച്ചു വിറച്ച ശിവന്റെ കയ്യില്‍ നിന്ന് ശൂലം  താനേ താഴെ വീണു.

പ്രകശേട്ടന്‍ ഗണപതിയുടെ നേരെ തിരിഞ്ഞു.

'അച്ഛന്‍റെ നെഞ്ചത്ത് തന്നെ കേറി പഞ്ചാരി കൊട്ടാന്‍ ഏതു പള്ളിക്കൂടതിലാടാ നിന്നെ പഠിപ്പിച്ചേ....!!'

ഗണപതിയായി വേഷമിട്ട ചായക്കടക്കാരന്‍ ശ്രീനിയെട്ടന്റെ മോന്‍ ഷിബു കറിക്കത്തി താഴെയിട്ടു സ്റ്റേജിന്റെ  മൂലയ്ക്ക് ചുരുണ്ട് കൂടി നിന്ന് വിറച്ചു.

ചെക്കനേം വിളിച്ചോണ്ട് വീട്ടില്‍ പോയിനെടാ .....പോടാ...!

അര നിമിഷം ..... ഗണപതിയും പരമശിവനും നിന്ന സ്ഥലം കാലി.

അരയില്‍ കള്ള് കുടവും കയ്യില്‍ കത്തിയുമായി കൈലിയും ബനിയനുമിട്ട് വേദിയില്‍ നിന്ന് ഡൈലോഗ് വിടുന്ന കഥാപാത്രം ഏതു പുരാണത്തിലെ എന്ന ചിന്തയില്‍ സദസിലിരുന്ന എല്ടര്‍ സിറ്റിസണ്‍സ് തല ചൊറിഞ്ഞു.

ക്ളൈമാക്സിലെ അപ്രതീക്ഷിത ട്വിസ്റ്റ് കണ്ട് കാണികൾ ആദ്യം ഒന്ന് പകച്ചെങ്കിലും  ഏതാനും   നിമിഷത്തെ നിശബ്ദത  അവസാനിച്ചത്‌ സദസ്സില്‍ നിന്നു മിനിട്ടുകളോളം നീണ്ടു നിന്ന കൂട്ട കയ്യടിയിലായിരുന്നു. താന്‍ ഒരു വന്‍ ദുരന്തം ഒഴിവാക്കിയതിനു നാട്ടുകാര്‍ കയ്യടിക്കുന്നതില്‍ അഭിമാനിച്ചു പ്രകാശേട്ടന്‍ സ്റ്റേജിൽ  ഇത്തിരി കൂടെ നടുവിലേക്ക് നീങ്ങി നെഞ്ചും വിരിച്ചു നിന്നു. കര്‍ട്ടന്‍ ഡബിള്‍ മുണ്ട് ആരോ വലിച്ചു താഴ്ത്തിയിടുന്നതു വരെ.


കള്ള് ചെത്തുന്ന കത്തി കാട്ടി പുരാണം തിരുത്തി എഴുതിയ പ്രകാശേട്ടന്റെ വീര ചരിത്രം പുതിയതായി കടയില്‍ വരുന്നവരോട് പഴംപൊരിക്ക് സൈഡ് ആയി ചായക്കട ശ്രീനിയേട്ടന്‍ ഇപ്പോഴും മസാല ചേര്‍ത്ത് പറഞ്ഞു കൊണ്ടേ ഇരിക്കുന്നു .

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...