Friday, December 23, 2011

രാമേട്ടന്‍റെ രാത്രിയാത്രകള്‍


നിച്ചു വളര്‍ന്ന നാട്ടിലെ ഓരോ മണല്തരിക്കും സുപരിചിതനാവുക എന്ന അസുലഭ ഭാഗ്യം ലഭിച്ച അപൂര്‍വ്വം ചിലരില്‍ ഒരാളായിരുന്നു തയ്യില്‍ കിഴക്കതില്‍ രാമേട്ടന്‍. മുതുകുളത്ത് രാമേട്ടനെ അടുത്തറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത ഹതഭാഗ്യവാന്മാര്‍ കുറെ ഒക്കെ ഉണ്ടെങ്കിലും രാമേട്ടന്റെ ഒരു ഫ്രഞ്ച് കിസ്സ്‌ എങ്കിലും കിട്ടാത്ത പൊതുവഴികളും ഒരു ഹഗ് എങ്കിലും കിട്ടാത്ത മൈല്‍ കുറ്റികളും മുതുകുളത്ത് ചുരുക്കം. എന്നും അന്തിക്ക് തണ്ണിയടിച്ചു പാമ്പായി കോണ്‍ തെറ്റി വരുന്ന രാമേട്ടന് കളി പറയാനും, ചിരിക്കാനും, തല്ലു കൂടാനും ഒടുവില്‍ ഉറങ്ങുമ്പോള്‍ കൂട്ട് കിടക്കാനും വരെ ഭാര്യ മാധവി ചെച്ച്ചിയെക്കാള്‍ കൂട്ടായിരുന്നത്‌ മുതുകുളത്തെ ടെലിഫോണ്‍ പോസ്റ്റുകളും , കലുങ്കുകളും പഞ്ചായത്ത് പൈപ്പുകളും ആയിരുന്നു.




രാമേട്ടന്‍ കോണോടു കോണ്‍ നടന്നു വീതി അളന്നിട്ടില്ലാത്ത ഇടവഴികളും അന്തിയുറങ്ങിയിട്ടില്ലാത്ത കലുങ്കുകളും മുതുകുളം പഞ്ചായത്തില്‍ വളരെ ചുരുക്കം. സൂര്യ ഭാഗവാനുമായുള്ള രഹസ്യ എഗ്രിമെന്റ് കൊണ്ടോ എന്തോ പുള്ളി ഡ്യൂട്ടി കഴിഞ്ഞു പോയാല്‍ മാത്രമേ രാമേട്ടന്‍ കുടിക്കൂ. പകല്‍ സമയം സൌമ്യനും പരോപകാരിയും നല്ലൊരു പാട്ടുകാരനും കൂടി ആയിരുന്നു എങ്കിലും സന്ധ്യ കഴിഞ്ഞാല്‍ ആളുടെ ഭാവം മാറും.
'ഫുള്‍ ഉടാ കര്‍ പിയോ ' എന്ന ആശയത്തില്‍ വിശ്വസിക്കുന്നതിനാല്‍, തല ഉയര്‍ത്തി പിടിച്ചു നിന്ന നില്‍പ്പില്‍ ഒരു കുപ്പി കള്ള് കേറ്റി ഷാപ്പിലെ ഈവനിംഗ് പ്രോഗ്രാമ്മിനു മുടങ്ങാതെ തേങ്ങയടിക്കുന്ന രാമേട്ടനെ 'കുടിയന്മാരുടെ അമീര്‍ഖാന്‍' എന്ന് അസൂയക്കാര് വിളിക്കാറുണ്ട്. അങ്ങനെ മുതുകുളം പഞ്ചായത്തിന്റെ കണ്ണിലുണ്ണിയും ആസ്ഥാന കുടിയനുമൊക്കെ ആയിരുന്നു രാമേട്ടന്‍.


ജന്മം കൊണ്ട് കുടിയനാണെങ്കിലും കര്‍മ്മം കൊണ്ട് രമേട്ടനൊരു തയ്യല്‍ക്കാരനായിരുന്നു. കുറഞ്ഞ ചിലവില്‍ കയ്യ് വെട്ടുക കാലു വെട്ടുക, ഷര്‍ട്ടിനു ബട്ടന്‍സ് പിടിപ്പിക്കുക തുടങ്ങിയ കൊട്ടേഷന്‍ വര്‍ക്കുകള്‍ ഭംഗിയായി പറഞ്ഞ സമയത്ത് തീര്‍ക്കുന്നതില്‍ രാമേട്ടനെ കഴിഞ്ഞേ പഞ്ചായത്തില്‍ വേറെ തയ്യല്‍കാര്‍ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഒറ്റ കുഴപ്പമേ ഉള്ളു. പണി തീര്‍ന്നു ടെലിവറിക്ക് കൊണ്ട് പോവുന്ന ഷര്‍ട്ടും പാന്റുമൊക്കെ പിറ്റേ ദിവസം വഴിയരികിലെ ഏതെങ്കിലും കലുങ്കിലോ , ചിലപ്പോ പണയ ഉരുപ്പടിയായി ഷാപ്പിലോ ഒക്കെയാവും കണ്ടെത്തുക. ആ വകയില്‍ ഭരണി പാട്ടും, ചിലപ്പോഴൊക്കെ കുനിച്ചു നിര്‍ത്തി നടുവിന് നല്ല കുത്തിയോട്ടവും വഴിപാടായി നടത്തിയിട്ടുണ്ട് നാട്ടുകാര്‍ പലരും പലവട്ടം. എങ്കിലും രാമേട്ടനും നാട്ടുകാരും ഈ കലാപരിപാടികള്‍ ഇന്നും ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കുന്നു എന്നല്ലാതെ പ്രത്യേകിച്ചൊരു മാറ്റവും ഉണ്ടായിട്ടില്ല.

പണ്ടൊക്കെ പാമ്പായി കഴിഞ്ഞാല്‍ വഴിയെ പോവുന്ന പാവങ്ങളുടെ മേല്‍ കുതിര കയറുന്ന സ്വഭാവം രമേട്ടനുണ്ടായിരുന്നു. അങ്ങനെ ഒരിക്കല്‍ ഫുള്‍ ഫോമില്‍ നില്‍ക്കെ, വഴിയെ പോയ പട്ടാളം സുധാകരെട്ടനോട്, അദേഹത്തിന്റെ പിതാവ് ആരാണെന്നു സംശയം ചോദിക്കുകയും പട്ടാളത്തിന്റെ ശക്തവും വ്യക്തവുമായ മറുപടി താങ്ങാനാവാതെ മൂന്നു ദിവസം അത്യാവശ്യ കാര്യങ്ങള്‍ക്കായി ട്യുബ് ഇടേണ്ടി വരികയും ചെയ്തു. അതിനു ശേഷം പാമ്പായി വഴിയെ പോവുമ്പോള്‍ കുഞ്ഞു പിള്ളേര്‍ റോഡിലൂടെ പോയാല്‍ വരെ മുണ്ടിന്റെ മടക്കഴിച്ചിട്ട് വിനയത്തോടെ തൊഴുന്നത് രമേട്ടനൊരു ശീലമായി. അല്ലെങ്കിലും അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കുന്നവരാണല്ലോ മഹാന്മാര്‍. പക്ഷെ മനുഷ്യരോടുള്ള ഈ ബഹുമാനം മറ്റൊന്നിനോടും പുള്ളി കാട്ടിയിരുന്നില്ല. കല്ലുമൂട്ടില്‍ കിഴക്കുള്ള വലിയ തത്ത ചുണ്ടന്‍ മാവും , അയലത്തെ കാര്‍ത്യായനി ചേച്ചിടെ സിന്ധി പശുവുമൊക്കെ രാമേട്ടന്റെ കയ്യില്‍ നിന്ന് തന്തക്കു വിളി കേട്ടതിനു കയ്യും കണക്കുമില്ല. എങ്കിലും രമേട്ടനോടുള്ള പേടി കൊണ്ടോ എന്തോ അവയൊന്നും തിരികെ ഒരക്ഷരം പറയാന്‍ ഇത് വരെ ധൈര്യം കാട്ടിയിട്ടില്ല. അങ്ങനെ പണി എടുത്തും , പാമ്പായി വാള് വെച്ച് ഷാപ്പിലെ ദിവാകരേട്ടന് ഡെയിലി പണി കൊടുത്തും രാമേട്ടന്‍ മുതുകുളത് അടിച്ചു പൊളിച്ചു കഴിഞ്ഞു കൂടുന്ന കാലം.


അന്ന് പാണ്ഡവര്‍ കാവിലെ കൂട്ടം കൊട്ടായിരുന്നു.
കാലം തെറ്റി വന്ന മഴയില്‍ കുതിര്‍ന്നു ഉത്സവത്തിന്റെ പകിട്ട് കുറഞ്ഞെങ്കിലും രണ്ടു കുപ്പി അന്തി കൂടുതല്‍ കുടിക്കാന്‍ കാരണം നോക്കി നടക്കുന്ന രാമേട്ടന് മഴയൊന്നും ഒരു വിഷയമേ ആയിരുന്നില്ല. പോരാത്തതിന് ഉത്സവതോടന്ബന്ധിച്ചു ഷാപ്പില്‍ അന്ന് കപ്പയ്ക്ക് കൂട്ടായി സ്പെഷ്യല്‍ നീറു മീന്‍ കറിയും ഉണ്ടായിരുന്നു. ഷാപ്പ് അടക്കേണ്ട സമയമായിട്ടും ഒരു കയ്യില്‍ കുപ്പിയും മറ്റേ കയ്യില്‍ കപ്പയും പിടിച്ചു ഫുള്‍ ഫോമില്‍ ഓട്ടന്‍ തുള്ളല്‍ നടത്തി കൊണ്ടിരുന്ന രാമേട്ടനെ ദിവാകരെട്ടനും ഭാര്യ രമണിയും കൂടി ഒടുവില്‍ കത്തി കാട്ടി കൊന്നു കളയും എന്ന് പേടിപ്പിച്ചാണ് അന്ന് വീട്ടിലേക്കു പറഞ്ഞു വിട്ടത്.

ഷാപ്പില്‍ നിന്ന് ടാറിട്ട റോഡിലേക്ക് പാടത്തിനു നടുക്ക് കൂടെ അര കിലോമീറ്റര്‍ വരുന്ന ഒരു ഒറ്റയടി പാതയുണ്ട്. അവിടെ നിന്ന് ഒന്ന് കൂവിയാല്‍ പോലും ഒരു കുഞ്ഞും കേള്‍ക്കില്ല. ഏഴെട്ടു വര്ഷം മുന്‍പ് ഒരു രാഷ്ട്രീയ സംഘട്ടനത്തില്‍ രണ്ടു പാര്‍ട്ടി പ്രവര്‍ത്തകരെ അവിടെ വെച്ച് വെട്ടി കൊന്നിട്ടുണ്ട്. അതൊക്കെ കൊണ്ട് തന്നെ രാത്രിയായാല്‍ ഒറ്റയ്ക്ക് ആരും അതിലെ പോവുക പതിവില്ല. പക്ഷെ വീട്ടുകാരേക്കാള്‍ ഏറെ പൊതുവഴികളെയും , പോസ്റ്റുകളെയും സ്നേഹിച്ചിരുന്ന രാമേട്ടന് അതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല.



ഭരണി പാട്ടും പാടി രാമേട്ടന്‍ പാതി വഴി എത്തി കാണും. കനത്ത മഴയില്‍ വഴിയില്‍ പത്തടിയോളം വീതിയില്‍ മട വീണിരിക്കുന്നു. വെള്ളം ശക്തമായി ഒഴുകുന്നുണ്ട്. സാധാരണ രീതിയില്‍ അഞ്ചു വയസ്സുള്ള കുട്ടിക്ക് വരെ നടന്നു പോകാവുന്നത്ര ഒഴുക്കെ ഉള്ളുവെങ്കിലും സിനീമാറ്റിക് ഡാന്സിനു സ്റ്റെപ്പ് ഇടുന്ന പോലെ ആടി കൊണ്ടിരുന്ന തന്റെ കാലുകളെ രാമേട്ടന് അത്ര വിശ്വാസം പോരായിരുന്നു. വെള്ളം മുറിച്ചു കടക്കാന്‍ തുടങ്ങിയാല്‍ ഒരുപക്ഷെ അക്കരെ എത്തുന്നതിനു പകരം ഒഴുകി അറബി കടലില്‍ എത്തിയാലോ എന്ന ചിന്തയില്‍ മുന്നോട്ടു പോവുന്നത് ഒരു വന്‍ റിസ്ക്‌ ആയി രാമേട്ടന് തോന്നി. പക്ഷെ തിരികെ ഷാപ്പിലേക്ക് പോയാല്‍ ദിവാകരേട്ടന്റെ ഇറച്ചി വെട്ടുന്ന കത്തിക്ക് അതൊരു പണിയാവുമല്ലോ എന്ന ചിന്ത കൂടി ആയതോടെ ആകെ കണ്ഫ്യുഷനിലായി. അവിടെ തന്നെ കിടക്കാം എന്ന് വെച്ചാല്‍ പാര്‍ട്ടികാരുടെ പ്രേതം ചിലപ്പോ പിരിവിനു ഇറങ്ങിയാലോ. കൂട്ടിനാണെങ്കില്‍ ഒരു ടെലിഫോണ്‍ പോസ്റ്റ്‌ പോലുമില്ല താനും. ഒടുവില്‍ രണ്ടും കല്‍പ്പിച്ചു റിസ്ക്‌ എടുക്കാന്‍ തന്നെ രാമേട്ടന്‍ തീരുമാനിച്ചു. എന്ത് വന്നാലും മുന്നോട്ടു തന്നെ.


മുണ്ട് മടക്കി കുത്തി, തോര്‍ത്ത്‌ തലയില്‍ കെട്ടി, ചെരുപ്പൂരി കയ്യില്‍ പിടിച്ചു രാമപുരത്തമ്മയെ മനസ്സില്‍ ധ്യാനിച്ച്‌ രാമേട്ടന്‍ വെള്ളത്തിലേക്കിറങ്ങി. അകത്തെ വെള്ളത്തിന്റെ ശക്തിയും പുറത്തെ വെള്ളത്തിന്റെ ഒഴുക്കും കൂടിയായപ്പോള്‍ ഐസ് മലയില്‍ ഇടിച്ച ടൈറ്റാനിക് പോലെ രാമേട്ടന്‍ ആടി ഉലഞ്ഞു. മുക്കാല്‍ ദൂരം എത്തി കാണും. പെട്ടെന്ന് എന്തോ കാലില്‍ ചുറ്റി പിടിച്ചു. കടിക്കുവാണോ എന്തോ...നോവുന്നുണ്ട്. ഒഴുക്കിനൊപ്പം പിടിച്ചു വലിക്കുന്നത് പോലെ ഒരു തോന്നല്‍.

ഒരു നിമിഷം കൊണ്ട് കള്ളിന്റെ കിക്കിറങ്ങി. പഞ്ചായത്തിലെ കഥകളില്‍ കറങ്ങി നടക്കുന്ന ലോക്കല്‍ പ്രേതങ്ങളും പ്രതേകിച്ചു ആ പാടത്ത് തന്നെ സ്ഥിര താമസമാക്കിയ പാര്‍ട്ടി പ്രേതങ്ങളുമൊക്കെ ഒരു നിമിഷം രാമേട്ടന്റെ ഓര്‍മ്മയില്‍ നിന്ന് ചിരിച്ചു കാട്ടി. കാലില്‍ പിടിച്ചു വലിക്കുന്ന സ്ഥിതിക്ക് പാര്‍ട്ടി പ്രേതങ്ങള്‍ തന്നെ ആവും. പോരാത്തേന് രമേട്ടനാണേ മറ്റേ പാര്‍ട്ടിയും.

ന്റമ്മേ!!!..........എന്നെ കൊല്ലാന്‍ പോണേ..... എന്ന് പാടം കിടുങ്ങിയ ഒരലര്‍ച്ച..
രാമേട്ടന്‍...ഡിം..!
വാഴ വെട്ടിയിട്ട പോലെ പാട വരമ്പത്ത്... ക്രാഷ് ലാന്ടിംഗ്...തീര്‍ന്നു .

നേരം വെളുത്തിട്ടും രാമേട്ടന്‍ വീട്ടില്‍ എത്താതതിനാല്‍ പരിഭ്രമിച്ചിരിക്കുന്ന മാധവിചെച്ചിയോടു രാമേട്ടന്‍ മരിച്ചു എന്ന് പറഞ്ഞത് തയ്യിലെ രാജേഷാണ്. കേട്ട പാതി കുട്ട്യോളെയും പിടിച്ചു വലിച്ചു അലറി കൂവിക്കൊണ്ട് പാടത്തെക്കൊടിയ മാധവിചെചിയും , കൂടെ ഓടിയ അയല്കാരും കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു.
പാട വരമ്പത്ത് ബോധം കെട്ടുറങ്ങുന്ന രാമേട്ടന്‍. രാത്രിയില്‍ പരാക്രമത്തിനിടയില്‍ പകുതി അഴിഞ്ഞു പോയ കൈലി മുണ്ട്. വഴക്കിട്ടു പിണങ്ങി കിടക്കുന്ന കെട്ട്യോളെ പോലെ രണ്ടടി ദൂരെ മാറി കിടക്കുന്ന അഞ്ചു ബാറ്റെറിയുടെ ടോര്‍ച്ച്. തലയ്ക്കല്‍ കത്തിച്ചു വെച്ച് ഉരുകി തീരാറായ മെഴുകുതിരി. കാലില്‍ കുരുങ്ങി കിടക്കുന്ന ഉണങ്ങിയ കൈതച്ചെടി. തലേന്നത്തെ ഒഴുക്കില്‍ എവിടെ നിന്നോ ഒഴുകി വന്നു രാമേട്ടന്റെ കാലില്‍ ചുറ്റി പിടിച്ചത് .

ആസ് യൂഷ്വല്‍, സംഭവം വെറും ബോധം കെടലാണെന്നു മനസ്സിലായതോടെ അടുപ്പില്‍ പുഴുങ്ങാന്‍ ഇട്ട കപ്പയുടെ ഓര്‍മ്മ മാധവിചെയിയുടെ മനസ്സില്‍ ഓടിയെത്തി. തന്റെ കരച്ചില്‍ വേസ്റ്റ് ആയെന്നറിഞ്ഞത്തിന്റെ ഫ്രസ്ട്രെഷനില്‍ പിറുപിറുത്തു കൊണ്ട് വന്നതിനേക്കാള്‍ സ്പീഡില്‍ പുള്ളിക്കാരി വീട്ടിലേക്കു മടങ്ങി. രാവിലെ വഴിയെ പോയെ തല തെറിച്ച പിള്ളേര്‍ ആരോ ഒപ്പിച്ച പണി . തലയ്ക്കല്‍ കത്തി ഇരുന്ന മെഴുകുതിരി കണ്ടു തെറ്റി ധരിച്ചു പോയതാണെങ്കിലും രാജേഷിനെ തെറി വിളിച്ചു അപ്പോള്‍ തന്നെ കണക്കു തീര്‍ക്കുന്നതില്‍ പക്ഷെ മാധവിചെയി തെല്ലും മടി കാട്ടിയില്ല. (അവനതു വേണം, പാവത്തിനെ വെറുതെ ആശിപ്പിച്ചു കളഞ്ഞതല്ലേ. )

മെഴുകു തിരി കത്തിച്ച മഹാന്‍ ആരാണെന്നു ഇന്നും അറിയില്ലെങ്കിലും അന്തിയടിച്ചു പാമ്പായി കഴിഞ്ഞുള്ള ഡെയിലി ഭരണി പാട്ടിലും തന്തക്കു വിളിയിലും ആ അനോണിയെ കൂടെ ഉള്‍പ്പെടുത്താന്‍ പിന്നീട് ഇന്ന് വരെ ഒരു ദിവസവും രാമേട്ടന്‍ മറന്നിട്ടില്ല. എന്തായാലും അതിനു ശേഷം രമേട്ടനൊരു പുതിയ പേര് കൂടി നാട്ടുകാര്‍ സമ്മാനിച്ചു.
പരേതന്‍ രാമേട്ടന്‍ !


ചിത്രം വരച്ചത്: കുക്കു

Sunday, November 20, 2011

കള്ളിയങ്കാട്ടു സരസ്വതി

                            തറവാട്ടിന്റെ തെക്കേ പറമ്പില്‍ അല്പം അകലെ മാറിയാണ് കുടുംബക്ഷേത്രം..ഭദ്രകാളി ആണ് പ്രതിഷ്ഠ. അതിന്റെ തൊട്ടു തെക്കായിട്ടു കാവും കുളവും ഉണ്ട്..പനയും പാലയും ഉണ്ട്.. പറമ്പും ചിറയും ഒക്കെ കൂടെ രണ്ടു രണ്ടര ഏക്കര്‍ വരും. അതത്രെയും ആള്‍പ്പെരുമാറ്റം കുറവുള്ള സ്ഥലം ആണ്. തെങ്ങും തേക്കും ഒക്കെ ഇടതൂര്‍ന്നു നില്‍ക്കുന്നു. നമ്മുടെ ടെലിവിഷന്‍ സീരിയലിലെ ഒക്കെ ഒരു ട്രെന്‍ഡ് വെച്ച് നോക്കിയാല്‍ ഒരു ആവറേജ് യക്ഷിക്ക് അഴിഞ്ഞാടാന്‍ പറ്റിയ സെറ്റപ്പ്‌. രാവിലെ ചിറയ്ക്കല് പാല് കൊടുക്കാന്‍ പോയ അപ്പുവേട്ടനാണ് സംഗതി ആദ്യം കണ്ടത് ..തറവാടിന്റെ തെക്കേ തൊടിയിലെ കാവിന്റെ അടുത്ത് നിൽക്കുന്നു ഒരു കക്ഷി.. ...സാക്ഷാൽ യക്ഷി!. ആദ്യം ആരും വിശ്വസിച്ചില്ല.. പിന്നെ പിന്നെ പലരും അതെ ടൈമില്‍ ആ പരിസരത്തൊക്കെ തന്നെ പുള്ളിക്കാരിയെ കാണാന്‍ തുടങ്ങിയതോടെ സംഭവം കേറി അങ്ങ് സീരിയസ് ആയി. പോരെങ്കില്‍ നമ്മുടെ നാട്ടുകാരല്ലേ....കറുത്ത ചോറ് തിന്നാല്‍ കാക്കയെ തിന്നു എന്ന് പറഞ്ഞു പരത്തും. അങ്ങനെ കഥകള് ഒരുപാട് ഉണ്ടായി. അമ്പലത്തിലെ കാളിയുടെ പി എ ആണത്രേ...ടി കക്ഷി..കാളിക്ക് ചെയ്തു തീര്‍ക്കാന്‍ ടൈം കിട്ടാത്ത മൈനര്‍ ആന്‍ഡ്‌ സില്ലി വര്‍ക്സ് ഒക്കെ ഔട്ട്‌ സോഴ്സ് ചെയ്യുന്നത് ഈ പുള്ളിക്കാരിക്ക് ആണത്രേ. സാലറി കുറവായോണ്ട് യക്ഷി പാര്‍ട്ട് ടൈം ആയി അതിലെ പോകുന്നവരെ ഒക്കെ പേടിപ്പിച്ചും പോക്കറ്റടിച്ചും ആണത്രേ മാസം ഒന്ന് വട്ടം എത്തിക്കുന്നത്. അതോടെ പറമ്പിന്റെ തെക്കേ അതിരിലൂടെ ഉള്ള നാട്ടുവഴിയില്‍ ആള്‍പ്പെരുമാറ്റം സൂര്യന്‍ നേരെ ചൊവ്വേ മുകളില്‍ ഉള്ളപ്പോ മാത്രമായി ചുരുങ്ങി. നാട്ടിലെ പ്രധാന ധൈര്യശാലിയായ പണിക്കരേട്ടന്‍ പോലും സ്ഥിരമായി ബീഡി വാങ്ങാന്‍ പോവുന്ന റൂട്ട് മാറ്റി നേരം ഇരുട്ടിയാല്‍ ബീഡി വേണ്ട മുറുക്കാന്‍ മതി എന്ന തീരുമാനത്തില്‍ എത്തി ചേര്‍ന്നു. അപ്പുവേട്ടന്‍ യക്ഷിയുമായുള്ള ഫേസ് ടൂ ഫേസ് കഴിഞ്ഞതിന്റെ ഷോക്കില്‍ പനിച്ചു കിടപ്പാണ് എന്നറിഞ്ഞത് മുതല്‍ ഞാന്‍ തെക്കേ പറമ്പില്‍ എന്നല്ല വീടിന്റെ തെക്കേ മുറിയിലോട്ട് തന്നെ ഒറ്റയ്ക്ക് പോവുന്നത് നിര്‍ത്തി. കുഞ്ഞു പിള്ളേരുടെ ഇളം ചോരയൊക്കെ ഷാര്‍ജാ ഷേക്ക്‌ പോലെ ആവും യക്ഷിക്ക്. അങ്ങനെ ഇപ്പൊ ഒരു കള്ള യക്ഷിയും എന്റെ ഇറച്ചി കൊണ്ട് ഓസിനു കട്‌ലെറ്റ്‌ കഴിക്കണ്ട എന്നൊരു വാശി. മോങ്ങാന്‍ ഇരുന്ന നായുടെ തലയില്‍ മാങ്ങാ വീണെന്ന് പറയുന്ന പോലെ ആയി അച്ഛമ്മയുടെ കാര്യം..പണ്ട് മുതലേ പ്രശ്നം വെപ്പ്, പൂജ, കവടി നിരത്തല്‍, വഴിപാടു തുടങ്ങിയ നാടന്‍ കലകളോട് ഒക്കെ വല്ലാത്തൊരു അറ്റാച്മെന്റ് ഉള്ള ആളാണ്. ഇത് കൂടെ ആയപ്പോ ഹാപ്പി ആയി. അതോടെ പുതിയതായി റിലീസ് ആയ യക്ഷിയുടെ സോഴ്സ് ആന്‍ഡ്‌ ടാര്‍ജറ്റ്‌ എന്താണെന്ന് അറിയാന്‍ വേണ്ടി ഡെയിലി ജ്യോത്സ്യന്മാരുടെ വീട് തേടി പോവുക എന്നതായി പാവം അച്ചാച്ചന്റെ ന്യൂ അസ്സയിന്മെന്ട്. വീട്ടിലുള്ള അച്ചമ്മയെക്കള്‍ തെക്കേ പറമ്പില്‍ കറങ്ങി നടക്കുന്ന യക്ഷി അല്ലെ ബെറ്റര്‍ ചോയ്സ് എന്ന് വരെ അച്ചാച്ചന്‍ ചിന്തിച്ചു തുടങ്ങിയ സമയം.. ആ സമയത്താണ് പട്ടാളത്തില്‍ ഹവില്‍ദാര്‍ ആയ ചിറ്റപ്പന്‍ ലീവില്‍ നാട്ടില്‍ വരുന്നത്. ആറടി പൊക്കവും, അതിനൊത്ത തടിയും , തടിക്കു ചേര്‍ന്ന ധൈര്യവും ഒക്കെ ഉള്ള ചിറ്റപ്പന്‍ നാട്ടിലെ ഒരു ലോക്കല്‍ ഹീറോ തന്നെ ആയിരുന്നു. വന്ന അന്ന് തന്നെ പാലപ്പൂവിന്റെ മണവും ചോരയുടെ നിറവുമുള്ള യക്ഷിക്കഥകള്‍ ചിറ്റപ്പന്റെ ചെവിയിലും ചൂടായി പകര്‍ന്നു കൊടുത്തു അച്ഛമ്മ. കൂട്ടത്തില്‍ ഒരു ഉപദേശവും... "രാഘവാ ...നിന്‍റെ കുട്ടിക്കളിയൊന്നും യക്ഷിയമ്മയോട് വേണ്ട....അതേ കാളീടെ സ്വന്തം ആളാ..." മായാവിയും ലുട്ടാപ്പിയും ഒക്കെ ഒരുപാട് വായിച്ചു ശീലമുള്ളത് കൊണ്ടോ അതിർത്തിയിൽ യുദ്ധം ചെയ്ത് പേടി മാറിയത് കൊണ്ടോ എന്തോ ചിറ്റപ്പന് യക്ഷിയോട് അത്ര പേടിയൊന്നും തോന്നിയില്ല. മാത്രമല്ല കഥകളില്‍ മാത്രം വായിച്ചിട്ടുള്ള ഈ ടീമിനെ ഒന്ന് നേരില്‍ കാണണം എന്ന ആഗ്രഹവും മൂപ്പര്‍ക്കുണ്ടായി. അങ്ങനെ 'ഓപറേഷന്‍ തെക്കെപ്പറമ്പ് ഗോസ്റ്റ്‌ ' എന്ന പദ്ധതി പട്ടാളക്കാരന്റെ നേതൃത്വത്തില്‍ തയ്യാറായി . ഒപ്പറേഷന്റ്റെ ആദ്യ ദിനം ചിറ്റപ്പന്‍, വടക്കേതിലെ രമേശേട്ടന്‍, മുരളിച്ചേട്ടൻ എന്നിവരടങ്ങുന്ന ത്രീ മെന്‍ ആര്‍മി ഉറക്കം വെടിഞ്ഞു തെക്കേ പറമ്പില്‍ കാത്തിരുന്നെങ്കിലും യക്ഷി അന്ന് സിക്ക് ലീവ് ആയതു കൊണ്ടോ എന്തോ ദര്‍ശന ഭാഗ്യം ഉണ്ടായില്ല. പക്ഷെ രണ്ടാം ദിനം അങ്ങനെ ആയിരുന്നില്ല. നേരം വെളുപ്പിന് നാലരയോട് അടുത്ത സമയം. അമ്പലത്തിന്റെ കിഴക്കേ വഴിയില്‍ അതാ ഒരു രൂപം മെല്ലെ നീങ്ങുന്നു. നേരിയ മഞ്ഞുള്ളതിനാല്‍ ഒന്നും വ്യക്തമാവുന്നില്ല. ഫ്രീസറില്‍ കയറ്റി രണ്ടു മണിക്കൂര്‍ വെച്ചിട്ട് എടുത്ത കവറ് പാല് പോലെ തണുത്തു ഐസായി കിടുകിടാ വിറയ്ക്കുന്ന മുരളിച്ചേട്ടനെയും രമേശേട്ടനെയും, രണ്ടു കയ്യിലായി പിടിച്ചു വലിച്ചു കൊണ്ട് ചിറ്റപ്പന്‍ മുന്‍പോട്ടു നീങ്ങി. അല്പം അടുത്തെത്തിയതോടെ കാഴ്ച കൂടുതല്‍ വ്യക്തമായി. കിഴക്കോട്ടുള്ള വഴിയിലൂടെ മുന്‍പോട്ടു നീങ്ങുന്ന സ്ത്രീ രൂപം. തലയില്‍ കാര്യമായി എന്തോ ചുമന്നു കൊണ്ട് പോവുന്നുണ്ട്... കള്ളിമുണ്ടും ബ്ലൌസുമാണ് വേഷം !!! യക്ഷിമാരുടെ യുണിഫോം മാറിയോ അപ്പൊ ? കഥകളില്‍ വായിച്ചറിഞ്ഞ കള്ളിയങ്കാട്ടു നീലി ഉള്‍പ്പടെയുള്ള യക്ഷികളുടെ അടിപൊളി ഫിഗറും നിറവും ഒന്നുമായിരുന്നില്ല നമ്മുടെ കഥാനായികയ്ക്ക്. പുഞ്ചപ്പാടത്ത് തെങ്ങും മടലില്‍ കീറ ഷര്‍ട്ട്‌ ഇട്ടു മുകളില്‍ ചട്ടി കമിഴ്ത്തി ഉണ്ടാക്കുന്ന കണ്ണേറ് കോലം പോലൊരു രൂപം. എരുത്തിലില്‍ കാടി തിളപ്പിക്കുന്ന കരി കലത്തിന്റെ നിറം. എല്ലും തോലുമായ യക്ഷിയെ ശരിക്ക് കണ്ടതോടെ പേടി മാറി പല്ലും നഖവും വീണ്ടെടുത്തു മുരളിച്ചേട്ടൻ മുന്നോട്ടു കുതിച്ചു. രമണിച്ചേച്ചീ ..!!!!...ഒന്നവിടെ നിന്നെ.. ഞെട്ടിത്തരിച്ചു നിന്ന പാവം യക്ഷിയുടെ കയ്യില്‍ നിന്ന് തലയിലിരുന്ന ഓലമടലും കൊതുമ്പും താഴെ വീണു. ചായക്കടയമ്മ എന്ന ഓമനപ്പേരില്‍ നാട്ടില്‍ അറിയപ്പെടുന്ന രമണിച്ചേച്ചി. ചായക്കടക്കാരന്‍ സഹദേവേട്ടന്റെ ഭാര്യ. നാട്ടുകാരെ കിടുകിടെ വിറപ്പിച്ച യക്ഷി !! സ്വന്തം പറമ്പില്‍ അടുപ്പില്‍ വെക്കാന്‍ ചൂട്ടു കിട്ടാത്തത് കൊണ്ട് തറവാട്ടിലെ പറമ്പില്‍ ആര്‍ക്കും വേണ്ടാതെ കിടക്കുന്ന കൊതുമ്പു പെറുക്കാന്‍ അതിരാവിലെ പുള്ളിക്കാരിക്കൊരു കറക്കം തുടങ്ങിയിട്ട് കൊറച്ചു നാളായിരുന്നു. പിന്നെ യക്ഷിയെ പേടിച്ചു അത് വഴി ആള് കുറഞ്ഞതോടെ സുഖം...അടിപൊളി കളക്ഷന്‍ ..നോ ടെന്‍ഷന്‍. എന്തായാലും ചിറ്റപ്പനും, മുരളിച്ചേട്ടനും, രമേശേട്ടനും നാട്ടില്‍ വീണ്ടും ഇൻസ്റ്റന്റ് ഹീറോകളായി മാറി. അച്ചാച്ചന്റെ ജ്യോത്സ്യനെ തേടിയുള്ള ഓട്ടത്തിനും ഒരു ബ്രേക്ക്‌ ആയി. ഞാനൊക്കെ പിന്നെ ഫുള്‍ ടൈം തെക്കേ പറമ്പിലായി കളി. തെക്കേ വഴിയില്‍ ജനസന്ചാരം വീണ്ടും പഴയപടി തിരക്കേറിയതായി. പണിക്കരേട്ടന്‍ പുതിയതായി തുടങ്ങിയ മുറുക്കിനോടൊപ്പം പഴയ ബീഡി വലി പുനരാരംഭിച്ചു. അങ്ങനെ അന്നു മുതല്‍ നാട്ടില്‍ ഒരു വാമൊഴി ഉണ്ടായി.. 'കള്ളിയങ്കാട്ട് നീലിക്ക് കടമറ്റത്തച്ഛനാണേല്‍, ചായക്കട രമണിക്ക് ത്രിമെന്‍ ആര്‍മി'

Tuesday, March 22, 2011

ഒരു കൊട്ടേഷന്‍ വീരഗാഥ

രാമപുരം ജംക്ഷന്‍ എന്ന് പറഞ്ഞാല്‍ വഴിയെ പോവുന്നവര്‍ക്കും മറു നാട്ടുകാര്‍ക്കും പാമ്പന്‍ പാലം പോലെ കിടക്കുന്ന നാഷണല്‍ ഹൈവേടെ ഓരത്ത്, ചേമ്പിന്‍ താള് പോലെ കിടക്കുന്ന ഒരു ബസ്‌ സ്റ്റോപ്പ്‌ മാത്രമാണെങ്കിലും അന്നാട്ടുകാര്‍ക്ക്‌ അതങ്ങനെ ആയിരുന്നില്ല. അതിവേഗം ബഹുദൂരം വികസിച്ചു കൊണ്ടിരുന്ന എന്‍. ആര്‍. ഐ കേരളത്തില്‍ തീരേം വികസനമില്ലാതെ ഇഴഞ്ഞു കൊണ്ടിരുന്ന ഗ്രാമത്തിന്റെ ഹൃദയവും, രോമാഞ്ചവും, അഭിമാനവും ഒക്കെയായിരുന്നു ബസ് സ്റ്റോപ്പും പത്ത് മുറി ക്കടയും , ഓട്ടോ സ്റ്റാന്റും ചേര്‍ന്ന ആ ജംക്ഷന്‍. പ്രൈമറി ഹെല്‍ത്ത്‌ സെന്ററില്‍ പേരിനു പോലും ഡോക്ടറില്ല. പഞ്ചായത്ത് എല്‍ പി സ്കൂളില്‍ 'തറ' 'പറ' പറഞ്ഞു പഠിക്കാന്‍ കുട്ടികളില്ല . പിള്ളേര് കണ്ടമാനം ഉള്ള രാമപുരം ഹൈ സ്കൂളില്‍ ആവശ്യത്തിനു മാഷുമ്മാരും ഇല്ല. അങ്ങനെ ഗ്രാമത്തിന്റെ ഒത്ത നടുക്കൂടെ ഒരു ഹൈവേ പോവുന്നതൊഴിച്ചാല്‍ ഒരു ടിപ്പിക്കല്‍ കേരള വില്ലേജിനു വേണ്ട എല്ലാ കുറവുകളും ഉണ്ടായിരുന്നു അന്നത്തെ രാമപുരത്തിന്.

ഇകൊണോമിക്കല്‍ ഗ്രോത്തില്‍ ഇത്തിരി പിന്നിലാണെങ്കിലും പാരീസിനു ഈഫല്‍ ഗോപുരം പോലെ, ചൈനക്ക് വന്മതില്‍ പോലെ, കൊച്ചിക്ക്‌ കൊതുക് പോലെ രാമപുരത്തിനും മുഖമുദ്ര എന്ന് പറഞ്ഞു അഭിമാനിക്കാവുന്ന ഒന്നുണ്ടായിരുന്നു. ലതാണ് ബീഡി അനില്‍ എന്ന കോയിക്കല്‍ അനില്‍ കുമാര്‍. അഞ്ചടി ആറിഞ്ചില്‍ വല്യ പണിക്കുറവില്ലാതെ ഗുരുവായൂര്‍ കേശവന്റെ കളര്‍ ഫിനിഷില്‍ എഴുപതുകളുടെ അവസാനം ദൈവം പണിതിറക്കിയ മൊതല്‍. പാല് കുടി നിര്‍ത്തിയ പ്രായത്തില്‍ തുടങ്ങിയ ബീഡി വലിയോടുള്ള ബഹുമാനം കൊണ്ട് നാട്ടുകാര്‍ പേരിനൊപ്പം തുന്നി ചേര്‍ത്തതാണ് ബീഡി എന്ന വിശേഷണം. കാലത്ത് ഒന്‍പതു മണിയായാല്‍ ബഥനിയിലേക്കും, എം എസ് എമ്മിലെക്കും ഉള്ള ഓര്‍ഡിനറി ബസ്സില്‍ രാമപുരത്തിന്റെ സ്വന്തം കുഞ്ഞരിപ്രാവുകളെ എണ്ണം തെറ്റാതെ കയറ്റി വിടാനുള്ള ശ്രദ്ധ കണ്ടാല്‍ വീട്ടു പേര് കോയിക്കല്‍ എന്നാണോ കോഴിക്കല്‍ എന്നാണോ എന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ തികച്ചും സ്വാഭാവികം മാത്രം.

അച്ഛന്‍ മനോഹരെട്ടന് ജങ്ക്ഷനില്‍ ഒരു മുറുക്കാന്‍ കടയുണ്ട് എന്നതാണ് അനിലിനെ കവലയില്‍ തന്നെ കുറ്റിയടിക്കാന്‍ പ്രേരിപ്പിച്ച ഘടകം. മുറുക്കാന്‍ കട കൊണ്ട് മാത്രം വണ്ടി ഓടില്ല എന്നറിയാവുന്നതു കൊണ്ട് സൈഡ് ആയി മരക്കച്ചവടം കൂടെ നടത്തുന്ന മനോഹരേട്ടന്‍ ഇടപാടുകള്‍ക്കായി പോവുമ്പോള്‍ കടയുടെ ഇന്‍ ചാര്‍ജ് ആയി അനിലിനെ ഇരുത്താറുണ്ട് . അങ്ങനെ കിട്ടുന്ന അവസരങ്ങളില്‍ അടുത്തുള്ള കൈരളി ട്യൂഷന്‍ സെന്റെറില്‍ വരുന്ന പെണ്‍ കുട്ടികള്‍ക്ക്കാഴ്ച്ചയുടെ ഗ്രേഡ് അനുസരിച്ച് അമ്പതു മുതല്‍ നൂറു ശതമാനം വരെ വിലക്കുറവില്‍ മിഠായിയും, നോട്ട് ബുക്കും, മനോരമയും വിറ്റു 'കച്ചവടം' വലുതാക്കുന്നതില്‍ അനില്‍ ശ്രദ്ധിച്ചിരുന്നു.മകന്റെ കച്ചവടത്തിലുള്ള മിടുക്ക് തന്നെ കൊണ്ട് കുത്തുപാളയെടുപ്പിക്കും എന്ന് മനസ്സിലാക്കിയ മനോഹരേട്ടന്‍, കടയില്‍ നിന്ന് ഗെറ്റ് ഔട്ട്‌ അടിച്ചെങ്കിലും ജന്ക്ഷനെ വിട്ട് പിരിയാന്‍ കഴിയാത്തതിനാല്‍ ഓട്ടോ സ്ടാണ്ടിനു പിറകിലെ 93 /5 മൈല്‍ കുറ്റി ആസ്ഥാനമാക്കി അനില്‍ തന്റെ പൊതുജന സേവനം തുടര്‍ന്ന് വന്നു.

വലുതാവുമ്പോള്‍ എന്തെങ്കിലുമൊക്കെ ആയിത്തീരും എന്ന പ്രതീക്ഷയില്‍ മനോഹരേട്ടന്‍ കുട്ടിക്കാലത്ത് കൊടുത്തിരുന്ന നാടന്‍ നെന്ത്രക്കായുടെയും പശുവിന്‍ പാലിന്റെയും ഗുണം കൊണ്ട് കിട്ടിയ തരക്കേടില്ലാത്ത തടി അനിലിനു വട്ടച്ചിലവിനും, തന്റെ ഇമേജ് വര്‍ധിപ്പികാനും ഉള്ള അസെറ്റ് ആയിരുന്നു. ജങ്ക്ഷനില്‍ തിരക്കുള്ള സമയങ്ങളില്‍ നടക്കാന്‍ പാട് പെടുന്ന എല്ടര്‍ സിറ്റിസണ്‍സിനെ പൊക്കിയെടുത്തു ഹൈവേ കടത്തി വിടുക, കേടാവുന്ന ടാക്സി, ഓട്ടോ എന്നിവ ഒറ്റയ്ക്ക് തള്ളി സ്റ്റാര്‍ട്ട്‌ ആക്കുക തുടങ്ങിയ അഭ്യാസങ്ങള്‍ കൂടാതെ കള്ളും കപ്പയും ഓഫര്‍ ചെയ്യുന്നവര്‍ക്ക് വേണ്ടി ചെറുകിട കൊട്ടേഷന്‍ വര്‍ക്കുകള്‍ വരെ അനിലിന്റെ പ്രകടന പത്രികയില്‍ ഉണ്ടായിരുന്നു. എങ്കിലും ഏതൊരു ശരാശരി മലയാളി ജോബ്‌ ലെസ്സ് യൂത്തിനെയും പോലെ ഒരു കുഞ്ഞ്നിരാശ അനിലിനെയും അലട്ടിയിരുന്നു. എം എസ് എം കോളേജ് ഇല്‍ ഫസ്റ്റ് ഇയര്‍ ഫിസിക്സിന് പഠിച്ചിരുന്ന ലക്ഷ്മിനായര്‍ എന്ന ലക്ഷ്മിക്കുട്ടിയായിരുന്നു അനിലിന്റെ നിരാശയുടെ പ്രധാന റീസണ്‍. രാമപുരത്തെ ഒരേയൊരു മൃഗ ഡോക്ടറിന്റെ മകളായതിന്റെ അഹങ്കാരം കൊണ്ടോ, അനിലിന്റെ ഗ്യാരന്റി കളറില്‍ ഇന്റെറെസ്റ്റ് തോന്നാത്തത് കൊണ്ടോ എന്തോ, ഒരുപാട് അഭ്യാസങ്ങള്‍ കാട്ടിയിട്ടും,ഒരു വാക്കോ, ഒരു ചിരിയോ, എന്തിനു, ഇത്തിരി ഹോപ്പ് കൊടുക്കുന്ന ഒരു നോട്ടമോ പോലും ലക്ഷ്മി കുട്ടിയുടെ കയ്യില്‍ നിന്ന് അനിലിനു ഒരിക്കല്‍ പോലും കിട്ടിയിരുന്നില്ല.

അന്നൊരു വെള്ളിയാഴ്ച ദിവസം. പതിവ് പോലെ ഒന്‍പതു ഇരുപതിന്റെ കായംകുളം ലിമിറ്റഡ് സ്റ്റോപ്പ്‌കാത്തു നല്ലോരാള്‍ക്കൂട്ടം ബസ്‌ സ്റ്റോപ്പിലും അവരുടെ സുരക്ഷാ ക്രമീകരണങ്ങള്‍ 'വീക്ഷിച്ചു' കൊണ്ട് അനിലും സംഘവും ജന്ക്ഷനിലും നില്‍ക്കുന്നു. അപ്പോഴാണ്‌ രാമപുരത്തിന്റെ മറ്റൊരു ഐക്കണ്‍ പ്ലേയറും തലയിലെ ഒന്നോ രണ്ടോ സ്ക്രൂ മിസ്സിംഗ്‌ ഉള്ളതിന്റെ പേരില്‍ പ്രശസ്തനും ആയ 'അരപ്പിരി' കുമാരന്‍ അവിടെ എത്തിയത്. തലയ്ക്കു ഒരല്‍പം അസുഖം ഉണ്ടെങ്കിലും, രണ്ടു വര്‍ഷത്തോളം ഭ്രാന്താശുപത്രിയില്‍ കിടന്നിട്ടുണ്ടെങ്കിലും , അല്ലറ ചില്ലറ അഭ്യാസങ്ങള്‍ കാട്ടുമെന്നല്ലാതെ കുമാരന്‍ അന്ന് വരെ ആരെയും ഉപദ്രവിച്ചതായി രാമപുരത്തിന്റെ ഹിസ്റ്ററി ബുക്കില്‍ രേഖപ്പെടുത്തിയിട്ടില്ല. സാധാരണ രീതിയില്‍ അടുത്തുള്ള സാമുവലിന്റെ കടയുടെ സൈഡില്‍ കുത്തിയിരിക്കാറാണ് പതിവെങ്കിലും അന്ന് പക്ഷെ പതിവില്ലാതെ കുമാരന്‍ നീങ്ങിയത് ബസ്സ് കാത്തു നിന്ന് കലപില കൂട്ടുന്ന പെണ്‍കുട്ടികളുടെ ഇടയിലേക്കാണ്.
ഡി ടി എസ് എഫെക്ടില്‍ രണ്ടു പൊട്ടിച്ചിരിയും , രണ്ടു കുട്ടിക്കരണം മറിച്ചിലും, അല്ലറ ചില്ലറ നമ്പരുകളും കാട്ടി കുമാരനവിടെയൊരു സീനുണ്ടാക്കി.

ആദ്യം കല്ലി വല്ലി എന്ന് പറഞ്ഞു മൈന്‍ഡ് ചെയ്യാതെ നിന്ന അനില്‍ പക്ഷെ കുമാരന്റെ വിക്രിയകള്‍ കണ്ടു കൂട്ടത്തില്‍ പേടിച്ചു വിറച്ചു നില്‍ക്കുന്ന ലക്ഷ്മിക്കുട്ടിയെ കണ്ടത് അപ്പോഴാണ്‌. ഒരു നിമിഷം കൊണ്ട് അനിലിലെ ഹീറോ സട കുടഞ്ഞെഴുനേറ്റു. പാര്‍ട്ടി ഓഫീസിനു മുന്നില്‍ ജെ സി ബി കണ്ട സി പി ഐയെ പോലെ തന്റെ പ്രൈവറ്റ് പ്രോപ്പര്‍ട്ടിയില്‍ നടക്കുന്ന ഒരു അനധികൃത കടന്നു കേറ്റവും അവനു സഹിക്കാന്‍ കഴിയുമായിരുന്നില്ല. മലയാളം സിനിമകളിലെ സ്ഥിരം ക്ലീഷേ പോലെ, നായികയെ ഭ്രാന്തന്റെ ശല്യത്തില്‍ നിന്ന് രക്ഷിക്കുന്ന നായകനും, അവനോടു ഇന്‍സ്റ്റന്റ് ആയി പ്രേമം തോന്നി, കണ്ടിന്യുവസ് ഷൂട്ട്‌ മോഡിലുള്ള ഡി. എസ്. എല്‍. ആര്‍ ക്യാമറ പോലെ, കണ്ണുകള്‍ അടച്ചു തുറക്കുന്ന നായികയും അനിലിന്റെ മനസ്സിലേക്ക് ഓടിയെത്തി.

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. സ്ലോ മോഷനില്‍ ഓടി വന്നു ബിഗ്‌ ബി സ്റ്റൈലില്‍ കുമാരന്റെ വയറ്റില്‍ മുട്ടുകാല്‍ കേറ്റി. ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചു റോഡ്‌ സൈഡില്‍ ഉണ്ടായിരുന്ന ചെങ്കല്‍ കൂനയിലേക്ക് മറിച്ചിട്ടു. അടിയും ഇടിയും അലര്‍ച്ചകളുമായി നിമിഷങ്ങള്‍ കടന്നു പോകവേ മണ്ണാറശാല ആയില്യത്തിനോ ചെട്ടികുളങ്ങര ഭരണിക്കോ ഇല്ലാത്ത ആള്‍ക്കൂട്ടം ജന്ക്ഷനില്‍ തടിച്ചു കൂടി. പക്ഷെ തുടക്കത്തില്‍ കുമാരന്റെ നെന്ജത്തിരുന്നു അറ്റാക്ക് ചെയ്തു കൊണ്ടിരുന്ന അനില്‍ അധികം താമസിയാതെ തന്നെ മനോഹരെട്ടന്റെ നേന്ത്ര പഴങ്ങള്‍ക്കും പുഴുങ്ങിയ കാട മുട്ടകള്‍ക്കും കൂടെ അപമാനം വരുത്തി വെച്ച് കൊണ്ട് നിലത്തേക്ക് തെറിച്ചു വീഴുകയും, 'കൊടുക്കല്‍' നിര്‍ത്തി മൊത്തമായി 'മേടിക്കല്‍' തുടങ്ങുകയും, അലര്‍ച്ച നിര്‍ത്തി കരച്ചില്‍ തുടങ്ങുകയും ചെയ്തതോടെ സംഗതി സീരിയസ് ആയി. ഉണക്കാനിട്ട കൈലി മുണ്ട് കടിച്ചു കീറിയ കുറ്റത്തിന് ചക്കുളത്ത് വളപ്പിലെ കോഴി ദിനേശന്‍ തന്റെ ടിപ്പു പട്ടിയെ പോസ്റ്റില്‍ കെട്ടിയിട്ടു തല്ലിയതില്‍ പിന്നെ അത്രയും വലിയ ഒരു തല്ലുകൊള്ളലും മോങ്ങലും രാമപുരത്തുകാര്‍ കാണുന്നതും കേള്‍ക്കുന്നതും അന്ന് ആദ്യമായിരുന്നു. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ നാട്ടുകാര്‍ പിടിച്ചു മാറ്റുന്നതിനിടയില്‍ അവസാനമായി പള്ളയ്ക്കു ഒരു ചവിട്ടു കൂടെ കൊടുത്തു കൊണ്ട് കുമാരന്‍ തന്റെ അങ്കം അവസാനിപ്പിച്ചു നല്ല കുട്ടിയായി ആരോ കൊണ്ട് വന്ന ഓട്ടോയില്‍ കയറി പോയി.

അഞ്ചു ദിവസത്തെ ആശുപത്രി വാസത്തിനൊടുവില്‍ പഞ്ചറായ 'എക്സ്''-മസിലുകളെയും, നഞ്ച് കലക്കിയ പുന്ജപ്പാടം പോലെ കലങ്ങിയ വലുതും ചെറുതുമായ അസാരം മര്‍മ്മങ്ങളെയും, വെറും അഞ്ചു മിനിട്ട് കൊണ്ട് പബ്ലിക് റോഡില്‍ വച്ച് പൊളിഞ്ഞു പോയ തന്റെ വണ്‍വേ പ്രണയത്തെയും സാക്ഷി നിര്‍ത്തി അനില്‍ അന്നാദ്യമായി ഒരു ഉറച്ച തീരുമാനം എടുത്തു. ഇനി മേലില്‍ ഭ്രാന്തനായാലും പിച്ചക്കാരനായാലും അവന്റെ അനാട്ടമി മാത്രമല്ല ഹിസ്റ്ററി കൂടി നോക്കിയ ശേഷം മാത്രമേ കൊട്ടേഷന്‍ എടുക്കൂ . ആര്‍മിയില്‍ കമാന്‍ഡോ ആയി വി. ആര്‍. എസ്‌ എടുത്ത ആളായിരുന്നു അരപ്പിരി കുമാരന്‍ എന്നത് പുതു തലമുറയിലെ മറ്റു പല വാലുകളെയും പോലെ അനിലിനും അറിയില്ലായിരുന്നല്ലോ. എന്തായാലും അന്നത്തെ അടിയോടെ ജന്ക്ഷനോടും 93 /5 മൈല്‍ കുറ്റിയോടുമുള്ള ബന്ധം താല്‍ക്കാലികമായെങ്കിലും ഉപേക്ഷിച്ച് അനില്‍ ബോംബയിലുള്ള മൂത്ത അമ്മാവന്റെ അടുത്തേക്ക് പോവുകയും കാലക്രമത്തില്‍ രാമപുരത്തിന്റെ കീര്‍ത്തി നാല് ദിക്കിലേക്കും പരത്തി കൊണ്ട് ഒരു ഫോര്‍മാനായി തീരുകയും ചെയ്തു എന്നത് ചരിത്രം.

Monday, January 24, 2011

പുല്ലുകുളങ്ങര ഗണേശന്‍


കായംകുളത്തിന് പടിഞ്ഞാറുള്ള പുല്ലുകുളങ്ങര ക്ഷേത്രത്തിലെ പേര് കേട്ട ഗജവീരനായിരുന്നു ഗണേശന്‍. തലയെടുപ്പുള്ള കൊമ്പന്‍. അടുത്തുള്ള മിക്ക ക്ഷേത്രങ്ങളിലും തിടമ്പേറ്റുന്നവന്‍. കായംകുളത്തിന് ചുറ്റുമുള്ള ഒട്ടനവധി ഗ്രാമങ്ങളിലെ പല കഥകളിലെയും ഹീറോ. എട്ടോ പത്തോ വയസ്സുള്ളപ്പോഴാണ് ഗണേശനെയും അവന്റെ ഡ്രൈവര്‍ ശങ്കരന്‍ പാപ്പാനെയും നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്കുണ്ടായത്. അമ്മവീട് നില്‍ക്കുന്ന എരുവയിലെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനായിരുന്നു അത്. ഒറ്റ നോട്ടത്തില്‍ ആനകളിലെ ഒരു അക്ഷയ് കുമാര്‍. ആനക്ക് മാച്ച് ചെയ്യുന്ന കളറും ഫിഗറും വയറും കൊണ്ട് ശങ്കരന്‍ പാപ്പാനും ഒരു കാഴ്ച തന്നെയായിരുന്നു.

ഉത്സവ സീസണ്‍ കഴിഞ്ഞാല്‍ തടി പിടിത്തതിനും നാട്ടിലെ അത്യാവശ്യം പൊതു മരാമത്ത് പണിക്കുമൊക്കെ ഗണേശന്‍ പങ്കെടുക്കാറുണ്ട്. ഒരിക്കല്‍ ഞങ്ങടെ പറമ്പില്‍ വളര്‍ച്ച മുരടിച്ചു നിന്ന തെങ്ങിനെ ഒറ്റ കിക്കും ഒരേയൊരു സൈഡ് പഞ്ചും കൊണ്ട് രണ്ടു പീസാക്കി മറിച്ചിട്ടതോടെ മി. ഗണേശന്റെ ശക്തിയെക്കുറിച്ച് അപാരമായ ഒരു ബോധം എനിക്കുണ്ടാവുകയും തന്‍ നിമിത്തം പിന്നീടെപ്പോഴും കുറഞ്ഞത്‌ അഞ്ചു മീറ്റര്‍ ദൂരം പാലിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുമായിരുന്നു. പണ്ടെപ്പോഴോ ഒന്ന് ഇടയുകയും ആരെയോ കുത്താന്‍ ഓടിക്കുകയും ചെയ്തു എന്ന ഒരു ഗോസിപ്പൊഴിച്ചാല്‍ ഗണേശന്റെ സര്‍വീസ് റെക്കോര്‍ഡ്‌ പൊതുവേ ക്ലീന്‍ ആയിരുന്നു. അത് കൊണ്ട് തന്നെ 'നമ്മ സ്വന്തം ആന' എന്ന മട്ടില്‍ കുട്ടികളും എരുവയിലെ പട്ടികളും വരെ ഗണേശനെ തൊട്ടുരുമ്മി കൂടെ നടക്കാറുണ്ടെങ്കിലും അവന്‍ ആരെയും ഇത് വരെ ഉപദ്രവിച്ചിട്ടില്ല.

നാട്ടിലെ പ്രധാന തൊഴില്‍രഹിതനും പേരുകേട്ട ആനപ്രേമിയും കുപ്രസിദ്ധ വായിനോക്കിയും ആയിരുന്നു റേഷന്‍ കട നടത്തുന്ന ചെമ്പില്‍ കരുണെട്ടന്റെ ഒറ്റ മോന്‍ സി. കെ. കുട്ടപ്പന്‍ എന്ന ആനക്കുട്ടപ്പന്‍. സ്കൂളിലെ പഠിത്തം ബുദ്ധി കൂടുതലുള്ളത് കൊണ്ട് അഞ്ചാം ക്ലാസ്സില്‍ തന്നെ നിര്‍ത്തേണ്ടി വന്നതിന്റെയും , ജോലിക്ക് നിന്ന സ്ഥലങ്ങളില്‍ നിന്നെല്ലാം സ്വഭാവ ഗുണം കൊണ്ട് മാസം രണ്ടു തികയും മുന്‍പ് ഇറക്കി വിട്ടതിന്റെയും എല്ലാം ഇന്ഫീരിയോറിട്ടി കോമ്പ്ലെക്സ് കുട്ടപ്പന്‍ തീര്‍ത്തത് ആനകളോടുള്ള ചങ്ങാത്തത്തിലൂടെയായിരുന്നു . പഠിത്തത്തിലും തൊഴിലിലും തോറ്റെങ്കിലും കരയിലെ ഏറ്റവും വലിയ ജീവിയുടെ ക്ലോസ് ഫ്രണ്ട് എന്ന നിലയ്ക്ക് താനും ആ 'കരയിലെ' ഒരു വല്യ സംഭവം തന്നെയാണെന്ന് നാട്ടുകാരെ ബോധ്യപെടുത്തുന്നതില്‍ കുട്ടപ്പന്‍ ഹാപ്പിനെസ്സ് കണ്ടെത്തി. എരുവയില്‍ ഏതെങ്കിലും ആന കാലു കുത്തിയാല്‍ തിരികെ അതിന്റെ നാല് കാലും, വാലുണ്ടെങ്കില്‍ അതും പുത്തന്‍ റോഡ്‌ കടന്നു നാഷണല്‍ ഹൈവേയില്‍ എത്തുന്നത്‌ വരെ സൂപ്പര്‍ വൈസിംഗ് ചാര്‍ജ് കുട്ടപ്പന്‍ സ്വയം ഏറ്റെടുക്കും. കയ്യിലൊരു പെരുമരത്തിന്റെ കമ്പുമായി നെഞ്ചും വിരിച്ചു ആനയുടെ മുന്നില്‍ നടക്കുന്ന കുട്ടപ്പനെ കണ്ടാല്‍ , വെറുമൊരു ചുള്ളികമ്പ് കൊണ്ട് ഈ ജന്തുവിനെ ഒതുക്കി നിര്‍ത്തുന്ന യെവനൊരു പുലി തന്നെ എന്ന് ആരും പറഞ്ഞു പോവും... നോ ഡൌട്ട്. ഹവ്വെവര്‍ ആനകളും കുട്ടപ്പനുമായുള്ള ഹാര്‍മണി വല്യ കുഴപ്പമില്ലാത്തത് കൊണ്ടും അത്യാവശ്യം ഒരു ബീഡിക്കോ ഒരു തൊടം കള്ളിനോ ഉപകാരപ്പെടും എന്നത് കൊണ്ടും പയ്യന്റെ ആഗ്രഹം നടക്കട്ടെയെന്നു കരുതി പാപ്പാന്മാരും കണ്ണടച്ച് പോന്നിരുന്നു .

ദേശത്തിന്റെ സമൃദ്ധിയും അഭിവൃദ്ധിയും നേരിട്ട് കാണാന്‍ ശ്രീകൃഷ്ണ സ്വാമി പറയ്ക്ക് എഴുന്നെള്ളുന്ന എരുവയിലെ ഒരു മകരമാസം. ഗണേശന്റെ പുറത്താണ് ആ കൊല്ലം തിടമ്പ്. ചാണകം മെഴുകിയ മുറ്റത്ത്‌ പറയും , നെല്ലും, തെങ്ങിന്‍ പൂക്കുലയും,നിലവിളക്കും,കരിമ്പും ഒരുക്കി വെച്ച് എല്ലാവരും കാത്തിരിക്കുന്നു. തിടമ്പുമായി വരുന്ന ഗണേശന് ഉള്ളതാണ് കരിമ്പ്‌ . കരയിലെ ഒട്ടു മിക്ക വീടുകളിലും ശര്‍ക്കരയോ കരിമ്പോ അങ്ങനെ കരുതി വെച്ചിരിക്കും. നെറ്റിപ്പട്ടം കെട്ടിയ ഗണേശനും പഞ്ചാരി മേളവും ഒക്കെയായി എഴുന്നെള്ളിപ്പ് വീട്ടിലെത്തി. പതിവുപോലെ ആനയെ തൊട്ടും പിടിച്ചും കുട്ടപ്പനും സംഘത്തിലുണ്ട്. അരി അളന്നു ചാക്കിലേക്കിടുന്ന കൂട്ടത്തില്‍ ഗണേശന്റെ കരിമ്പ്‌ ആരോ കുട്ടപ്പന്റെ കയ്യിലെക്കെടുത്തു പിടിപ്പിച്ചു. അതില്‍ നിന്ന് ഒരു തുണ്ട് ഓടിച്ചു ചവച്ചു കൊണ്ട് കുട്ടപ്പന്‍ ബാക്കി ഗണേശന്റെ വായിലേക്ക് വെച്ചു. 'നോക്ക് കൂലി'യൊന്നും അത്ര പ്രചാരത്തില്‍ ഇല്ലാതിരുന്ന അക്കാലത്ത് തനിക്കു വെച്ചതില്‍ നിന്ന് ഒരു തുണ്ട് കമ്മിഷനെടുത്ത കുട്ടപ്പന്റെ പ്രവര്‍ത്തി ഗണേശന് അത്രയ്ക്ക് ഇഷ്ടപെട്ടില്ലെന്നു വ്യക്തം.നെല്ല് അളന്നെടുത്തു, കളത്തില്‍ പൂവ് വാരി എറിഞ്ഞു ശാന്തിയും ചെണ്ടക്കാരും മറ്റും തിരിഞ്ഞു നടക്കാന്‍ തുടങ്ങി. കുട്ടപ്പന്‍ വീട്ടിലുള്ളവരെ നോക്കി ചിരിച്ചും ആവശ്യക്കാര്‍ക്ക് അനുഗ്രഹം കൊടുത്തും കൊണ്ട് നില്‍ക്കുന്നു.

എഴുന്നെള്ളിപ്പ് കണ്ടു നിന്നവരില്‍ നിന്ന് പൊട്ടിച്ചിരിയും അലര്‍ച്ചയും ഒറ്റപെട്ട കൂവലുകളും ഉയര്‍ന്നത് പെട്ടെന്നായിരുന്നു. തലയില്‍ കൈ വെച്ച് ചിരിക്കുന്ന അമ്മൂമ്മമാരെയും, എന്തോ കണ്ടു പേടിച്ച മുഖത്തോടെ നില്‍ക്കുന്ന സ്ത്രീജനങ്ങളെയും, മുട്ട് കുത്തി നിന്ന് ചിരിക്കുന്ന കുട്ടികളെയും കണ്ട കുട്ടപ്പന് കാര്യം അത്ര പന്തിയായി തോന്നിയില്ല. മുണ്ട് മടക്കി കുത്താനായി താഴേക്ക്‌ പോയ കൈ എവിടെയും എത്താത്തതില്‍ സംശയം തോന്നിയ കുട്ടപ്പന്‍ ഞെട്ടലോടെ താഴേക്ക്‌ നോക്കി ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കി. എന്നും കൂടെയുണ്ടാവും എന്ന് കരുതി അരയില്‍ ചുറ്റിയിരുന്ന ഒരേയൊരു കാവിമുണ്ട്‌ താഴെയൊരു ശൂന്യത മാത്രം അവശേഷിപ്പിച്ചു കൊണ്ട് അപ്രത്യക്ഷമായിരിക്കുന്നു. . കാവിലമ്മേ ചതിച്ചോ എന്ന് വിളിച്ചു തലയില്‍ കൈ വെച്ച് തിരിഞ്ഞ കുട്ടപ്പന്‍ ആ കാഴ്ച കണ്ടു തളര്‍ന്നു പോയി . വേലക്കാരി സരോജിനിയെടത്തി കുറ്റി ചൂല് കൊണ്ട് മുറ്റമടിക്കുന്നത് പോലെ തന്റെ കാവി മുണ്ട് തുമ്പിക്കയ്യില്‍ ചുറ്റി നിലം തുടച്ച് , നടന്നു നീങ്ങുന്ന ഗണേശന്‍. അവന്റെ വായില്‍ തന്നെ കാണിക്കാന്‍ എന്ന വണ്ണം പാതി ചവച്ചു തീര്‍ന്ന കരിമ്പ്‌.

ഒന്നോ രണ്ടോ ആയി തുടങ്ങി കൂട്ടപ്പൊരിച്ചിലില്‍ അവസാനിക്കുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട്‌ പോലെ കുട്ടികളില്‍ തുടങ്ങി മുതിര്‍ന്നവര്‍ കൂടി ചേര്‍ന്ന് ചിരിയുടെ പൂരം പോലിപ്പിക്കവേ, ഗാന്ധിജിയുടെ ആദര്‍ശങ്ങളില്‍ വിശ്വസിച്ചു മിതത്വം ശീലിച്ചിരുന്ന കുട്ടപ്പന് അന്നാദ്യമായി മുണ്ടിനു താഴെ മറ്റൊരു വസ്ത്രം ബാക്കപ്പ് ആയി, അതും പൊതു വേദികളില്‍, ധരിക്കെണ്ടതിന്റെ ആവശ്യം മനസ്സിലായി. ഗണേശന്റെ കയ്യില്‍ നിന്ന് കാവി മുണ്ട് തിരികെ വാങ്ങുക ഇമ്പോസ്സിബിള്‍ ആണെന്നും, അഥവാ വാങ്ങിയാല്‍ തന്നെ ഇതിനകം ഫിഷിംഗ് നെറ്റ് പോലെ ആയ മുണ്ട് കൊണ്ട് ഒന്നും മറയ്ക്കാന്‍ ആവില്ല എന്നും കുട്ടപ്പന്‍ മനസ്സിലാക്കി. താമസിക്കുന്ന ഓരോ നിമിഷവും , ബയോളജി ലാബില്‍ തൂക്കിയിട്ടിരിക്കുന്ന അസ്ഥികൂടത്തിന്റെ അവസ്ഥയാവും തനിക്ക് എന്ന് തിരിച്ചറിഞ്ഞ കുട്ടപ്പന്‍ കണ്ണുകള്‍ ഇറുക്കെ അടച്ചു, ഓടി അടുക്കളയ്ക്ക് പിറകില്‍ തെക്കേ തൊടിയിലെ കുളിമുറിയില്‍ കയറി അഭയം പ്രാപിച്ചു.

എഴുന്നെള്ളിപ്പുകള്‍ എരുവയില്‍ പിന്നെയും ഒരുപാട് കാലം ഉണ്ടായി. ഗണേശന്‍ വീണ്ടും ഒരുപാട് തവണ എരുവയുടെ മണ്ണിലൂടെ ചങ്ങലയും കിലുക്കി നടന്നു പോയി. പക്ഷെ അവന്റെ മുന്നില്‍ പെരു മരത്തിന്റെ കമ്പും പിടിച്ചു നെഞ്ചും വിരിച്ചു നടക്കുന്ന കുട്ടപ്പനെ മാത്രം നാട്ടുകാര്‍ക്ക് പിന്നീട് ഒരിക്കലും കാണാന്‍ കഴിഞ്ഞിട്ടില്ല. ഗണേശനായി മാറ്റിവെച്ച കരിമ്പ്‌ രുചിച്ചു നോക്കാന്‍ പിന്നീട് ഒരിക്കലും കരയിലെ മുണ്ടുടുത്ത ഒരാണ്കുട്ടിയും ധൈര്യം കാട്ടിയിട്ടും ഇല്ല.

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...