Monday, May 17, 2010

ആനന്ദവല്ലിയുടെ ആദ്യപ്രണയം




ചിറക്കല്‍ തെക്കതിലെ ചന്ദ്രന്‍ പിള്ള ആന്‍ഡ്‌ ഭാരതിയമ്മ കമ്പനിയുടെ ഫാക്ടറി യൂണിറ്റിലെ മൂന്നാമത്തെയും അവസാനത്തെയും പ്രൊഡക്ഷന്‍ ആയിരുന്നു വല്ലി എന്ന് വിളിപ്പേരുള്ള ആനന്ദവല്ലി. ഇനിയൊരു പ്രോഡക്റ്റ് കൂടി ഈ പൈപ്പ് ലൈനില്‍ നിന്ന് ഉണ്ടാവില്ല എന്നറിയാവുന്നതു കൊണ്ടോ , മൂത്തത് രണ്ടും ആണായി പോയത് കൊണ്ടോ എന്തോ ഒരു എക്സ്ട്രാ കെയര്‍ ആന്‍ഡ്‌ ഷെയര്‍ ആനന്ദവല്ലിക്ക് എന്നും വീട്ടില്‍ നിന്ന് കിട്ടിയിരുന്നു. പക്ഷെ നാട്ടില്‍ തല്ലും പിടിയും ശീലമാക്കിയതിനു പിതാശ്രീ പട്ടാളത്തിലേക്ക് കെട്ടുകെട്ടിച്ച രണ്ടു ഏട്ടന്മാരെക്കാള്‍ ഏറെ ആനന്ദവല്ലി നാട്ടില്‍ ഫേമസ് ആയെങ്കില്‍ അതിനു കാരണം അഞ്ചടി മൂന്നിഞ്ച് ഉയരം, ഇരുനിറം , ഉണ്ട കണ്ണുകള്‍, മീഡിയം ലെന്ഗ്ത് കേശഭാരം എന്നിങ്ങനെയുള്ള അവളുടെ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സ്‌ ആയിരുന്നില്ല. മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് പോലെ ഒന്നിന് പിറകെ ഒന്നായി നീണ്ട അവളുടെ പ്രേമങ്ങള്‍ ആയിരുന്നു അതിന്‍റെ റീസണ്‍. ഏട്ടന്മാരുടെയും അച്ഛന്റെയും പിന്തിരിപ്പന്‍ നയങ്ങള്‍ കാരണം ഇടയ്ക്കിടക്ക് ഓരോ ലൈന്‍ പോളിയുമ്പോഴും വാശിയോടെ അവള്‍ അടുത്ത ലൈന്‍ കെട്ടി കൊണ്ടിരുന്നു. ജനിച്ചത്‌ നായര്‍ തറവാട്ടിലാനെങ്കിലും മുട്ടുവിന്‍ തുറക്കപ്പെടും എന്ന നസ്രാണികളുടെ ദൈവ വചനത്തില്‍ ഉള്ള വിശ്വാസം കൊണ്ടാവാം കണ്ടിന്യൂസ് ആയി മുട്ടി കൊണ്ടിരുന്ന ആനന്ദ വല്ലിയുടെ ശ്രമങ്ങള്‍ ഒടുവില്‍ സക്സസ് ആയതു മൂന്നാമത്തെ ചാൻസിലാണ്.

 
യു പി സ്കൂളിലേക്ക് കേറിയ നാള് തൊട്ടേ പഞ്ചാരയില്‍ അസാമാന്യ പാടവം കാട്ടിയിരുന്ന വല്ലിയുടെ പുറത്തറിഞ്ഞ ആദ്യ പ്രേമം ഉടലെടുക്കുന്നത് പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. തനിക്കു ഒരു കൊല്ലം മുന്‍പ് തന്നെ പത്തിലെത്തി പിന്‍ ബെഞ്ചില്‍ സ്ഥാനം പിടിച്ചിരുന്ന സ്വര്‍ണപ്പണിക്കാരന്‍ വിജയേട്ടന്റെ മോന്‍ ശിവ കുമാര്‍ നല്‍കിയ ആപ്ലിക്കേഷന്‍ തള്ളിക്കളയാനും മാത്രം കരുത്തൊന്നും പാവം വല്ലിയുടെ ലോല മനസ്സിന് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഒരു കൊല്ലം രാമപുരം ഹൈ സ്കൂളില്‍ ചന്ദ്രികയും രമണനുമായി നടന്ന ഇരുവരുടെയും ഇടയില്‍ വില്ലനായെത്തിയത് എസ് എസ് എല്‍ സി പരീക്ഷയായിരുന്നു. ഇരുനൂറ്റി പത്ത് എന്ന മാന്ത്രിക സംഖ്യയുടെ അടുത്തെങ്ങും എത്താതെ ഇരുവരും ഫിനിഷിംഗ് പൊയന്റില്‍ കാലിടറി വീണതോടെ സംഗതി കേറി അങ്ങ് സീരിയസ് ആയി. ഡോക്ടര്‍ പ്രതീക്ഷയില്‍ വെള്ളമൊഴിച്ച് വളമിട്ടു വളര്‍ത്തി കൊണ്ട് വന്ന വല്ലി എന്ന വല്ലരിയുടെ പെട്ടെന്നുള്ള മണ്ട വാട്ടത്തിന് കാരണം തേടിയിറങ്ങിയ സഖാവ് ചന്ദ്രേട്ടന്‍ പ്രേമം കയ്യോടെ പിടികൂടി. അന്ന് തന്നെ വിജയേട്ടന്റെ കല്ലുമൂട്ടിലുള്ള സ്വര്‍ണ്ണ കടയില്‍ കേറി പെട്ടിയും ത്രാസ്സും ഒക്കെ തട്ടി മറിച്ചിടുകയും മകനെ പെട്ടിയിലാക്കും എന്ന് ഭീഷണി പെടുത്തുകയും കൂടി ചെയ്തതോടെ വിജയേട്ടന്‍ ആകെ വിരണ്ടു. അന്ന് തന്നെ ജൂനിയര്‍ റോമിയോയെ ചാരുംമൂട്ടിലുള്ള അനിയന്റെ അടുത്ത് സ്വര്‍ണ്ണ പണി പഠിക്കാന്‍ എന്ന പേരില്‍ നാട് കടത്തിയതോടെ ആനന്ദ വല്ലിയുടെ കടിഞ്ഞൂല്‍ പ്രേമം കരച്ചിലില്‍ പര്യവസാനിച്ചു.

പക്ഷെ കരിഞ്ഞു പോയ ഒന്നാം പ്രേമത്തിന്റെ ഒന്നാം വാര്‍ഷികം എത്തുന്നതിനു മുന്‍പ് തന്നെ, പാരലെല്‍ കോളേജില്‍ തന്നെ ചരിത്രം പഠിപ്പിച്ചിരുന്ന സജീവ്‌ മാഷിനു ലവ് ലെറ്റര്‍ കൊടുത്തു വല്ലി ചരിത്രം തിരുത്തി കുറിച്ചു. മകളുടെ പത്തിലെ മൂക്കും കുത്തിയുള്ള ആദ്യ വീഴ്ചയില്‍ മനസ്സ് തകര്‍ന്നു പോയെങ്കിലും പാരലെല്‍ കോളേജില്‍ പോവാന്‍ കാട്ടുന്ന ശുഷ്കാന്തി കണ്ടതോടെ ചന്ദ്രേട്ടന്റെ ഡോക്ടര്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറകു മുളച്ചു. എന്നാല്‍ നാലഞ്ചു മാസങ്ങള്‍ക്കുള്ളില്‍ തന്നെ പുതിയ പ്രേമം നാട്ടില്‍ പാട്ടാവുകയും, അങ്ങനെ നാടന്‍ പാട്ടില്‍ നിന്ന് ഓണത്തിന് ലീവിനെത്തിയ ആങ്ങളമാര്‍ വിവരമറിയുകയും കൂടി ചെയ്തതോടെ വീണ്ടും ഒരു സീരിയസ് രംഗത്തിനു കൂടി കളമൊരുങ്ങി. വൈകിട്ട് കോളേജ് വിട്ടു ബസ് സ്റ്റോപ്പിലേക്ക് നടന്നു പോയ സജീവ്‌ മാഷിനെ വല്ലിയുടെ ഏട്ടന്മാര്‍ തൂക്കിയെടുത്തു കനാലിന്‍റെ പിറകില്‍ കുനിച്ചു നിര്‍ത്തി കുമ്മിയടിക്കുകയും തത്ഫലമായി രാജികത്ത് പോലും നല്‍കാതെ മാഷ്‌ പണി ഉപേക്ഷിച്ചു രാമപുരം വിടുകയും ചെയ്തതോടെ വല്ലിയുടെ രണ്ടാമങ്കവും പാതി വഴിയില്‍ കൊടിയിറങ്ങി.

രണ്ടു തവണ താന്‍ കഷ്ട പെട്ട് കെട്ടിയ ലൈന്‍ പൊട്ടിച്ച അച്ഛനെയും ഏട്ടന്മാരെയും ഒരു പാഠം പഠിപ്പിക്കണം എന്ന ചിന്ത കൊണ്ടാണോ എന്തോ, വല്ലി അടുത്ത അപ്ലി കൊടുത്തത് തന്റേടിയും അത്യാവശ്യം തല്ലു കൊള്ളിയും, ഒരു ലോക്കല്‍ ഗുണ്ടയുമൊക്കെയായി രാമപുരത്തു വിലസിയിരുന്ന ഗോവിന്ദന്‍ കുട്ടിക്കായിരുന്നു. ഗാന്ധിജിയുടെ സമ്പൂര്‍ണ്ണ സ്വയം പര്യാപ്ത ഗ്രാമം എന്ന സ്വപ്നം ജീവിത ലക്‌ഷ്യം ആക്കിയവനായിരുന്നു ഗോവിന്ദന്‍ കുട്ടി. ദാഹം തോന്നിയാല്‍ സ്വന്തമായി തന്നെ നെല്ല് വാറ്റി കുടിക്കുകയും , വിശപ്പ്‌ തോന്നിയാല്‍ സ്വയം തന്നെ അടുത്തുള്ള പറമ്പില്‍ കയറി കപ്പ പറിച്ചു പുഴുങ്ങുകയും ചെയ്തിരുന്ന ഗോവിന്ദന്‍ കുട്ടിക്ക് മാത്രമേ തനിക്കൊരു കുട്ടിയെ തരാന്‍ കഴിയൂ എന്ന് വല്ലി ചിന്തിച്ചു പോയതില്‍ നോ വണ്ടര്‍.

ഹവ്വെവര്‍ കയ്യിലിരിപ്പ് കന്നത്തരമാണെങ്കിലും നാട്ടിലെ പേര് കേട്ട തറവാടിലെ ഇളയ സന്താനവും രണ്ടു ബാക്ക് എഞ്ചിന്‍ ബജാജ് ഓട്ടോ റിക്ഷകള്‍ക്ക് ഉടമയുമായിരുന്നു ഗോവിന്ദന്‍ കുട്ടി. നേരിട്ട് ഗോവിന്ദന്‍ കുട്ടിയോട് മുട്ടിയാല്‍ കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ കിട്ടും എന്ന് ഉറപ്പുള്ളത് കൊണ്ട് ഒരു ഫേസ് ടൂ ഫേസ് എന്കൌന്ടറിനു ചന്ദ്രേട്ടന്‍ ആണ്ട് സണ്‍സ് തയ്യാറായിരുന്നില്ല. പക്ഷെ ഓട്ടോ മുതലാളിയാണെങ്കിലും ഒരു തെമ്മാടിക്കു മകളെ കെട്ടിച്ചു കൊടുത്തു അവളുടെ ജീവിതം സ്ലം ഡോഗ് നക്കിയ വാഴയിലയാക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല.

ഗോവിന്ദന്‍ കുട്ടി വല്ലിക്ക് കത്ത് കൊടുക്കാന്‍ അതി രാവിലെ എരുത്തിലിനു തെക്ക് വശത്തുള്ള കുളിമുറിയുടെ പിന്നില്‍ സ്ഥിരമായി പാത്തും പതുങ്ങിയും കാത്തിരിക്കാറുണ്ട് എന്ന കണ്ടെത്തല്‍ നടത്തിയത് ചന്ദ്രേട്ടന്റെ മൂത്ത മോനും പട്ടാളത്തില്‍ കമാണ്ടോയും ആയ സന്തോഷാണ് . കാശ്മീരില്‍ നുഴഞ്ഞു കയറ്റകാരെ പിടിക്കാന്‍ കെണി വെക്കുന്നത് കണ്ടു (കണ്ടു മാത്രം) ശീലമുള്ള കമാണ്ടോയുടെ പട്ടാള ബുദ്ധി ഉണര്‍ന്നു. നീളന്‍ തടി പലകയില്‍ നിറയെ വരാല് ചൂണ്ട തറച്ചു വെച്ച് കുളി മുറിയുടെ പിറകിലെ ജനലിനു താഴെ അത് കൊണ്ട് പ്രതിഷ്ടിച്ചു അവന്‍ കെണിയൊരുക്കി. രണ്ടിന്‍റെ അന്ന് തന്നെ ഗോവിന്ദന്‍ കുട്ടി കൃത്യമായി കെണിയില്‍ വന്നു ചാടി. കുത്തി കയറിയ ചൂണ്ട കൊളുത്തുകള്‍ കൊണ്ട് അടി മുടി കീറി ,കാറ്റ് പിടിച്ച ബലൂണ്‍ പോലെ, നീര് കൊണ്ട് വീര്‍ത്ത കാലുമായി ഒരു മാസത്തോളം ബെഡ്ഡില്‍ കിടന്നു റെസ്റ്റ് എടുക്കാനായിരുന്നു പാവത്തിന് യോഗം. പക്ഷെ ഈ കൊടും ക്രൂരതയ്ക്ക് ഗോവിന്ദന്‍ കുട്ടി പകരം വീട്ടിയത് രണ്ടു കാലും നിലത്തു കുത്തി നില്‍ക്കാറായതിന്റെ അഞ്ചാം ദിവസം തന്നെ ആനന്ദ വല്ലിയെ അടിച്ചോണ്ട് പോയി രജിസ്റ്റര്‍ മാര്യേജ് ചെയ്ത് കൊണ്ടായിരുന്നു.

സംഗതി തലയില്‍ വെച്ചാല്‍ എലി പിടിച്ചാലോ താഴെ വെച്ചാല്‍ പുലി പിടിച്ചാലോ എന്നൊക്കെ കരുതിയാണ് വളര്‍ത്തി കൊണ്ട് വന്നതെങ്കിലും, നട്ട പാതിരായ്ക്ക് എട്ടിന്റെ പണി കൊടുത്തു വീട്ടില്‍ നിന്ന് ചാടി പോയ മോളെ തിരിച്ചു വിളിക്കാനുള്ള മനസ്സൊന്നും ചന്ദ്രേട്ടനില്ലായിരുന്നു. കുങ്കുമപ്പൂവിട്ട പശൂം പാല് പോലെ തങ്കപ്പെട്ട സ്വഭാവമായത് കൊണ്ടാവാം, കെട്ടി വര്‍ഷം ഒന്ന് തികയുന്നതിനകം ഗോവിന്ദന്‍ കുട്ടിയുടെ തറവാട്ടില്‍ നിന്നും കൂടി എക്സിറ്റ് വിസ അടിച്ചതോടെ വല്ലിയും ഗോവിന്ദന്‍ കുട്ടിയും ഇപ്പൊ താമസം കല്ലുംമൂടിലുള്ള ഒരു കൊച്ചു വാടക വീട്ടില്‍.
ജാതകത്തില്‍, കലിപ്പ് കേറി തിരിഞ്ഞു നില്‍ക്കുന്ന കേതുവിന്റെ അപഹാരം കൊണ്ടാവാം, രാമപുരം സ്റ്റാന്റ്റില്‍ കിടന്നു ഓടിക്കൊണ്ടിരുന്ന ബജാജിന്‍റെ രണ്ടു സോളിഡ് അസ്സെറ്റ്സ് ഉണ്ടായിരുന്ന ഗോവിന്ദന്‍ കുട്ടിയുടെ ഇപ്പോഴത്തെ ആകെയുള്ള സമ്പാദ്യം ആനന്ദ വല്ലിയുടെ ഒക്കത്തിരിക്കുന്ന രണ്ടു ഫ്ലോട്ടിംഗ് അസ്സെറ്റ്സ് മാത്രം.... അച്ചുവും, അപ്പുവും. .
വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ!

ചിത്രം വരച്ചത്: കുക്കു

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...