Saturday, July 26, 2014

കടമ്പനാട്ടെ ജാനുവമ്മൂമ്മ

                     അച്ചമ്മേടെ കസിന്‍ സിസ്റ്റര്‍ ആയിട്ട് വരും കടമ്പനാട്ടെ സുധാകരന്‍ ചിറ്റപ്പന്റെ അമ്മ ജാനുവമ്മൂമ്മ. പണ്ട് ഒന്നിച്ച് ഇന്‍ പിന്‍ സെറ്റിപ്പിന്‍ കളിച്ചു വളർന്നവരാണ് രണ്ടാളും. അത് കൊണ്ട് തന്നെ കൊല്ലത്തില്‍ ഒന്ന് രണ്ടു വട്ടമെങ്കിലും അച്ഛമ്മയെ കാണാന്‍ ജാനുവമ്മൂമ്മ തറവാട്ടില്‍ വരും. വൈകിട്ട് ആറരയ്ക്ക് തുടങ്ങി  ഏഴിന് അവസാനിക്കുന്ന  അച്ഛമ്മയുടെ ട്വെന്റി ട്വെന്റി നാമജപം ജാനുവമ്മൂമ്മ വീട്ടിലെത്തിയാല്‍ പിന്നെ  ടെസ്റ്റ്‌ മാച്ച് പോലെ നീളും. പണ്ടത്തെ രണ്ടു കച്ചേരി ഭാഗവതര്‍മാര്‍ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു മുട്ടിയാല്‍ നടത്തുന്ന റിലേ കച്ചേരി പോലെ വിഷ്ണു സ്തോത്രങ്ങളും, ദുര്‍ഗാ സൂക്തങ്ങളും പിന്നിട്ടു ഹരിഹര സ്തുതിയില്‍ മംഗളം പാടി കൊടിയിറങ്ങുമ്പോള്‍ അത്താഴം കഴിഞ്ഞു മറ്റുളളവര്‍ കിടന്നിട്ടുണ്ടാവും.





ഭക്തിയിലും അന്ധവിശ്വാസത്തിലും അച്ഛമ്മയെ പലപ്പോഴും കടത്തി വെട്ടുമെങ്കിലും ജാനുവമ്മൂമ്മ കുറച്ചൊക്കെ മോഡേണ്‍ ആയിരുന്നു. ശനി ദേവന്റെയും രാഹു കേതുക്കളുടെയും കഥ പറയുന്നതിനൊപ്പം മോഹന്‍ലാലിന്റെയും, അമലയുടെയും പിന്നെ ഫെയര്‍ ആന്‍ഡ് ലൌലിയുടെയും ഒക്കെ കടുത്ത ഒരു ഫോളോവര്‍ കൂടിയായിരുന്ന അത്ഭുത പ്രതിഭാസം.  ജാനുവമ്മൂമ്മ വീട്ടിലെത്തിയാല്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് പിന്നെ സുഖമാണ്. ഞങ്ങളെ ആരെങ്കിലും വഴക്ക് പറഞ്ഞാല്‍ റിപ്ലേ കമന്റ്റ്  ഇട്ടോളും  എന്ന് മാത്രമല്ല വീട്ടിൽ പൊതുവേ നിരോധിക്കപെട്ടിട്ട് ഉള്ള എല്ലാ തരികിടകൾക്കും അണ്‍ കണ്ടീഷണൽ സപ്പോർട്ടും അടുക്കളയിൽ നിന്നും കട്ടെടുക്കുന്ന കട്ട ശർക്കരയുടെ ഷെയറും  തന്ന് ഞങ്ങളെ ഹാപ്പി ആക്കി നിർത്തുന്നതിൽ അമ്മൂമ്മ എന്നും അത് കൊണ്ട് തന്നെ  കുട്ടി പട്ടാളത്തിന്റെ ലൈക്കും കമ്മ്യൂണിറ്റി സപ്പോര്‍ട്ടും ജാനുവമ്മൂമ്മയ്ക്ക് എന്നും വേണ്ടുവോളം ഉണ്ടായിരുന്നു.

അങ്ങനെ ടോട്ടലി  ആളൊരു അടിപൊളി ക്യാരക്ടര്‍ ആണെങ്കിലും മേടമാസമായാല്‍ ചെറിയൊരു ഭാവപകര്‍ച്ച  ഉണ്ടാവുക പതിവാണ്. തലയിലെ ഒന്നോ രണ്ടോ സ്ക്രൂ ചൂട് തട്ടി ചെറുതായി ഒന്ന് ലൂസ് ആവുന്നത് ആണെന്ന് ഉണ്ണി കൊച്ചച്ചന്‍ കളി പറയാറുണ്ട്‌. ഏറിയാല്‍ ഒരു പത്തു ദിവസം, അത്രയെ ഉള്ളു, ആളൊരു പത്തു നാല്‍പ്പതു കൊല്ലം പിന്നിലേക്കങ്ങു പോവും. ആ സമയത്ത് ഏറ്റവും സ്നേഹവും അനുസരണയും അച്ഛമ്മയോട്‌ ആയതിനാല്‍ മേടം തുടങ്ങിയാല്‍ ജാനുവമ്മൂമ്മയെ സുധാകരന്‍  ചിറ്റപ്പൻ കുറച്ച് ദിവസത്തേയ്ക്ക്  ഞങ്ങളുടെ തറവാട്ടിലേക്ക് 'സുഖവാസ'ത്തിന്‌ അയക്കുക പതിവായിരുന്നു 

'ഫോമില്‍' ആയി കഴിഞ്ഞാല്‍ പിന്നെ ഒരു ജാതി സീരിയസ് ആറ്റിറ്റ്യൂഡ് ആവും ആയമ്മക്ക്‌. എപ്പോഴും പിറ് പിറുത്തു കൊണ്ട് വീട്ടിനകത്ത് നടന്നു കൊണ്ടേ ഇരിക്കും. ഇടയ്ക്ക് വാതില്‍ക്കല്‍ പോയി സൂക്ഷിച്ചു നോക്കി നില്‍ക്കും. വെട്ടുകത്തി, കോടാലി, കമ്പിപ്പാര തുടങ്ങിയ സാധനങ്ങള്‍ക്ക് ആ ദിവസങ്ങില്‍ വീട്ടില്‍ നിരോധനമാണ് . നാല്‍പ്പതു കൊല്ലം  മുന്‍പ് അഷ്ടമുടിക്കായലിന് തീരത്ത് ഏക്കറു കണക്കിന് പരന്നു കിടന്നിരുന്നതായി  പറയുന്ന തറവാട്ടു സ്വത്തിന്റെ ഭരണക്കാരിയായാണ് പിന്നെ കുറെ ദിവസം അമ്മൂമ്മയുടെ നടപ്പ്. ആരെയും വിശ്വാസമില്ല. പറമ്പില്‍ പണിക്കു വന്നിരുന്ന  ശങ്കരന്‍ മൂപ്പരെ കള്ളനെന്നു പറഞ്ഞു കല്ലെടുത്ത്‌ എറിഞ്ഞു ഓടിച്ചു. പുല്ലരിയാന്‍ വന്ന ചെല്ലമ്മയെ ഒരിക്കല്‍ പിറകില്‍ നിന്ന് മടല് കൊണ്ട് തലക്കടിച്ചു. അങ്ങനെ തന്റെ പുരയിടത്തിന്റെ നാലതിരിന്റെയും സുരക്ഷിതത്വത്തെ കുറിച്ച് ജാഗരൂകയായി ചുറ്റി കറങ്ങുന്ന ജാനുവമ്മൂമ്മയുടെ അടുത്തേക്ക് ആ ടൈമില്‍ എന്നെ അമ്മ വിടുന്നത് പതിവില്ല. ( തെണ്ടി ചെക്കനെന്നു പറഞ്ഞു എടുത്തു കിണറ്റില്‍ ഇട്ടാലോ എന്നൊരു ഭയം.. ആകെ ഒന്നല്ലേ ഉള്ളു ).

അങ്ങനെ ഇൻ-ഫോമിൽ നില്‍ക്കുന്ന സൂര്യന്‍ സിക്സും ഫോറും അടിച്ചു  തകര്‍ത്തു ബാറ്റ് ചെയ്യുന്ന ഒരു മേടമാസം. പതിവ് പോലെ തറവാടിന്റെ സെക്യൂരിറ്റി ഇന്‍ ചാര്‍ജ് ആയി ജാനുവമ്മൂമ്മ രണ്ടു ദിവസം മുന്‍പ് വന്നു ചാര്‍ജ് എടുത്തിട്ടുണ്ട് . പക്ഷെ ഇത്തവണ ആളിത്തിരി സൈലന്റ് ആണെന്ന സമാധാനത്തില്‍ ആണ് എല്ലാവരും. സ്ഥിരം  തെക്ക് വടക്ക് റോമിങ്ങില്ല . ആഹാരം കൊടുത്താല്‍ മിണ്ടാതെ ഇരുന്ന്  കഴിക്കും. സമയത്തിന് കുളിയും ഉറക്കവും ഉണ്ട്. അത് കൊണ്ട് അച്ഛമ്മയും മൊത്തത്തില്‍ ഹാപ്പി. പക്ഷെ വരാനിരിക്കുന്ന സുനാമിക്ക് വേണ്ടി കടല് ഇത്തിരി പിറകോട്ടു മാറിയ  സൈലൻസ് ആയിരുന്നു അതെന്ന് ആരും തിരിച്ചറിഞ്ഞില്ല.

ഡെയിലി ആക്ടിവിറ്റിസിനു വേണ്ടി എല്ലാവരും റെഡി ആവുന്ന പിറ്റേ ദിവസം പ്രഭാതം. ഞാന്‍ പതിവ് പോലെ മനസ്സില്ലാമനസ്സോടെ പല്ല് തേക്കുന്നു. രമ്യ ചേച്ചി എനിക്കന്നു തല്ലു മേടിച്ചു തരാനുള്ള വകുപ്പലോചിക്കുന്നു. അമ്മയും  അപ്പച്ചിമാരും അടുക്കളയില്‍ സാംബാർ ചട്ടിയോടും അരിക്കലത്തിനോടും മത്സരിക്കുന്നു. ശരപഞ്ചരത്തിലെ ജയനെ പോലെ ടോപ്‌ ലെസ്സ് ആയി നിന്ന് തന്റെ ബജാജ് സ്കൂട്ടര്‍കഴുകുന്ന  ഉണ്ണി കൊച്ചച്ചന്‍.
അച്ഛമ്മ വായില്‍ വെച്ച് കൊടുക്കുന്ന ഇഡ്ഡലി ആര്‍ക്കോ വേണ്ടി എന്ന പോലെ ചവച്ചരച്ചു കൊണ്ട് അടുക്കളപ്പടിയില്‍ എല്ലാം നോക്കി കണ്ട് എന്നാൽ 'ഇതൊക്കെ എന്ത്' എന്ന  ഭാവത്തിൽ ഇരിക്കുന്നു ജാനുവമ്മൂമ്മ.
അച്ചാച്ചന്‍ തന്റെ പതിവ് ജനസേവനത്തിനുള്ള പുറപ്പാടിന്റെ ആദ്യ പടിയായ വിശാലമായ കുളി കഴിഞ്ഞു തലതുവർത്തി കൊണ്ട്  അടുക്കള മുറ്റത്തേക്കിറങ്ങി. ഇഞ്ചി തിന്ന കുരങ്ങിനെ പോലെ ഇരുന്നു ഇഡ്ഡലി കഴിക്കുന്ന ജാനുവമ്മൂമ്മയെ കണ്ടു അച്ചാച്ചന്‍ ഒന്ന് ചിരിച്ചോ എന്ന് സംശയം.

എന്തായാലും സൈക്കൊസിസില്‍ നിന്ന് ന്യൂറോസിസിലേക്ക് കടന്നു ഇനിയെന്ത് ചെയ്യണം   എന്നറിയാതെ , മണ്ണെണ്ണയില്‍ വീണ പടക്കം പോലെ ഇരുന്ന ജാനുവമ്മൂമ്മയ്ക്ക് എറിഞ്ഞു കൊടുത്ത തീപ്പൊരി ആയിപോയി ആ ചിരി എന്ന് പറയാം .

തോം തോം തോം..

ഒരു നിമിഷം...
ഇഡ്ഡലി പാത്രത്തെയും അത് പിടിച്ചിരുന്ന അച്ചമ്മയേം തട്ടി എറിഞ്ഞു , അടുക്കള വാതിലില്‍ ചാരി വെച്ചിരുന്ന ഉലക്കയും കയ്യിലേന്തി ഡാ.. എന്ന് അലറിക്കൊണ്ട്‌ അച്ചച്ചന്റെ മുന്നിലേക്ക്‌ ജാനുവമ്മൂമ്മ ചാടി വീണത്‌ പെട്ടെന്നായിരുന്നു. ആട്ടിന്‍ കുട്ടിയെ കണ്ട ഇറച്ചി വെട്ടുകാരന്റെ ഭാവം കണ്ണില്‍.

"... വിടമാട്ടെ ....."

ഫോര്‍ എ സെക്കന്റ്‌, സ്റ്റില്‍ അടിച്ചു നിന്നെങ്കിലും തന്റെ ജീവന്‍ ഒരു ഉലക്കമേല്‍ തീരാന്‍ പോവുന്നു എന്ന ഭീകര സത്യം അച്ചച്ചനെ ധീരനാക്കി. തല തുവർത്തിയ തോര്‍ത്തും വലിച്ചെറിഞ്ഞു കുളിമുറിയിലേക്ക് ഓടിക്കയറിയ അച്ചച്ചന്റെ ചുവടൊന്നു പിഴച്ചത് പക്ഷെ പെട്ടെന്നായിരുന്നു. റണ്‍ ഔട്ട്‌ ഒഴിവാക്കാന്‍ ക്രീസിലേക്ക് നീട്ടി ഡൈവ് ചെയ്യുന്ന ബാറ്റ്സ്മാനെ പോലെ കുളിമുറിപ്പടിയില്‍ നിന്ന് അച്ചാച്ചന്‍ തൊഴുത്തിന് മുന്നിലേക്ക്‌ തെന്നി വീണു.

"....ജാനൂ....." 
തന്റെ മുഴുവൻ സ്നേഹവും എടുത്ത് ദയനീയമായി അച്ഛമ്മ ജാനുവമ്മൂമ്മയെ തിരികെ വിളിച്ചു. ഒരു നിമിഷം പകച്ചു നിന്നെങ്കിലും, പതിയെ, വളരെ പതിയെ അക്രമ വാസന ഉപേക്ഷിച്ചു സെഞ്ച്വറി അടിച്ച സച്ചിനെ പോലെ ഉലക്കയും ഉയര്‍ത്തി പിടിച്ചു  മുകളിലേക്ക് ഒന്ന് നോക്കി, കണ്ടു നിക്കുന്നവരെ മൈന്‍ഡ് ചെയ്യാതെ, ജാനുവമ്മൂമ്മ പിറ് പിറുത്തു കൊണ്ട് തിരികെ അടുക്കളയിലേക്കു കയറിപ്പോയി.


കത്തിക്കും  കമ്പി പാരയ്ക്കും  ഒപ്പം ഉലക്കക്കും അന്ന് തന്നെ തട്ടിന്‍ പുറത്തേക്കു പ്രൊമോഷന്‍ ലഭിച്ചു. പണിക്കര് ചേട്ടന്‍ ഏര്‍പ്പാടാക്കിയ ഗോവിന്ദന്‍ വൈദ്യന്‍ പതിനഞ്ചു ദിവസം ഉഴിഞ്ഞതിന്റെ ഗുണം കൊണ്ട് അച്ചാച്ചന്‍ നിലത്തു വീണ്ടും മെല്ലെ കാലു കുത്തി പിച്ച വെച്ച് നടക്കാന്‍ തുടങ്ങി. കസിൻസിസ്റ്റർ  അല്ല  അച്ചച്ചന്റെ കാലാണ്  പ്രധാനം എന്ന്  അച്ഛമ്മ തിരിച്ചറിഞ്ഞത് കൊണ്ടാവാം, വര്‍ഷാ വർഷം നടത്തപ്പെട്ടിരുന്ന ജാനുവമ്മൂമ്മയുടെ വെക്കേഷൻ  പരിപാടി അതോടെ അവസാനിച്ചു. ജാനുവമ്മൂമ്മ പിന്നെ തറവാട്ടിലോട്ട് വന്നത് പത്തു വര്‍ഷത്തോളം കഴിഞ്ഞ്  ആണെന്നാണ് എന്റെ ഓര്‍മ്മ. പക്ഷെ അത് മേടത്തിൽ ആയിരുന്നില്ല, മഴ തകര്‍ത്തു പെയ്യുന്ന ഒരു 'ഇടവപ്പാതിക്കായിരുന്നു' എന്ന് മാത്രം.

Monday, July 21, 2014

നിളയുടെ ആത്മാവ് തേടി ഒരു യാത്ര


                                ലക്ഷ്മീപദ കോലങ്ങൾ സ്വാഗതം ചൊല്ലുന്ന പാലക്കാടൻ  തമിഴ്  ഗ്രാമങ്ങളെയും   വേദിക പൈതൃകത്തിന്റെയും  സനാതനധർമ്മതിന്റെയും രഥ ചക്രങ്ങൾ   ഉരുണ്ട  കല്പാത്തിയെയും  സൂഫി കഥകളുടെ മുദ്രകൾ പേറുന്ന  പൊന്നാനിയെയും   ഒരുപോലെ നിത്യം തൊട്ടു തലോടി കടന്നു പോവുന്നവൾ.  എം ടിക്കും , ഓ വി വിജയനും , വി കെ എന്നിന്നും തൂലികയ്ക്കു മഷിചാലിച്ചവൾ.  നാടിൻറെ കലാസാംസ്കാരിക നവോഥാനത്തിനും കുടിപ്പകയുടെ  ചോര മണക്കുന്ന മാമാങ്കകഥകൾക്കും ഒരുപോലെ  സാക്ഷിയായ നിള.  മലയാളക്കരയുടെ ജീവനും തേജസ്സും ആത്മാവുമായ ഭാരതപ്പുഴ. ഒരേ സമയം കണ്ണീർ പുഴയെന്നും ശോകനാശിനി എന്നും വിളിക്കപ്പെടുന്ന മഹാനദി.


ആനമലയിൽ നിന്നും ഉത്ഭവിച്ചു  വഴിയിൽ  ഗായത്രിപ്പുഴയും  തൂതപ്പുഴയും പോലെ ഒട്ടനവധി  ജലപാതങ്ങളുടെ ചൈതന്യം ഏറ്റു വാങ്ങി  പൊന്നാനി അഴിമുഖത്ത്  ലക്ഷദ്വീപ് കടലിനോടു സംഗമിക്കുന്ന  നിളയെ അടുത്തറിയാൻ നദി ഒഴുകുന്ന വഴി പിന്തുടർന്ന് ഒരു യാത്ര ഒരുപാട് നാളത്തെ മോഹമായിരുന്നു. അതിന്  ഒടുവിൽ വഴി തെളിഞ്ഞത് കഴിഞ്ഞ മാസമായിരുന്നു.  ഇടവപ്പാതിയുടെ നനഞ്ഞ ഭാവം വിട്ടു തെളിഞ്ഞ മാനമുള്ള ഒരു ഞായറാഴ്ച സഹപ്രവർത്തകരായ ജോസിനും മഹേഷിനും ഒപ്പം  യാത്ര തിരിച്ചു.  കൊച്ചിയിൽ നിന്നും പുറപ്പെട്ട് തൃശൂർ വഴി ചെറുതുരുത്തിയിൽ എത്തി ഷൊർണൂരും പട്ടാംബിയും  ത്രിത്താലയും തിരുനാവായയുംചമ്രവട്ടവും  പിന്നിട്ട്  പൊന്നാനി വരെ നദിയെ അനുഗമിച്ച് രാത്രി തിരികെ കൊച്ചിയിൽ എത്താനായിരുന്നു പദ്ധതി. ആകെ ദൂരം 208 കിലോമീറ്റർ.

കേട്ടും വായിച്ചും അറിഞ്ഞ കഥകളിലൂടെ വൈകാരികമായ ഒരു അടുപ്പം  നിളയോട് എന്നും മനസ്സിൽ തോന്നിയിരുന്നു . പിന്നീട് ബാന്ഗ്ലൂരിലെക്കുള്ള  ട്രെയിൻ യാത്രകളിൽ കണ്ട, ഒറ്റപ്പാലത്തെ തല ഉയർത്തി നില്ക്കുന്ന പനകളുടെ നിഴലിൽ, മണല്പ്പരപ്പിലൂടെ ജല രേഖ പോലെ നേർത്ത് ഒഴുകുന്ന നിള ഒരു വേദനയായി മനസ്സില് കടന്നുകൂടി. ആരൊക്കെയോ ചേർന്ന് പിച്ചി ചീന്തി വഴിയിൽ ഉപേക്ഷിച്ച ഒരു രാജകുമാരിയുടെ ദയനീയ ചിത്രം പോലെ അത് മനസ്സിൽ പതിഞ്ഞ് കിടന്നു.


നാടിൻറെ  ആത്മാവ്‌ തേടിയുള്ള യാത്രയിൽ  ചിന്തയിലും വേഷത്തിലും പെരുമാറ്റത്തിലും വരെ  ലാളിത്യം വേണം എന്ന ബോധപൂർവമായ ചിന്തയിൽ  നഗര ജീവിതം നല്കിയ ശീലങ്ങളെ പരമാവധി  ഞങ്ങൾ ഈ യാത്രയിൽ അകറ്റി നിർത്തിയിരുന്നു.കൊച്ചിയിൽ നിന്ന് പുറപ്പെട്ട് തൃശൂരും കടന്ന് ചെറുതുരുത്തി എത്തിയപ്പോൾ നേരം ഒന്പത് മണി. ഞായറാഴ്ച സന്ദർശകരെ അനുവദിക്കില്ല എന്ന  കാരണത്താൽ കലാമണ്ഡലം നടന്നു കാണണം എന്ന മോഹം ഇനിയൊരിക്കൽ എന്ന് കരുതി മനസ്സില് തന്നെ മാറ്റി വച്ചു. കലയുടെ വരദാനമായ ഒട്ടനവധി മഹാ പ്രതിഭകൾ അരങ്ങേറ്റം നടത്തിയ ആ സരസ്വതീ ക്ഷേത്രം  യാഥാർത്യമാക്കിയ  മഹാകവിയെ ഒരു നിമിഷം  നന്ദിയോടെ സ്മരിക്കാതിരിക്കാൻ കഴിഞ്ഞില്ല .

ചെറുതുരുത്തി പാലത്തിനു താഴെയുള്ള കടവിൽ കാർ  നിർത്തി  ഞങ്ങൾ  നദിയിൽ ഇറങ്ങി. വീതി കുറവെങ്കിലും കണ്ണീരു പോലെ തെളിഞ്ഞ് ഒഴുകുന്ന പുഴ. ചുറ്റും കുറ്റികാടുകൾ പിടിച്ച  മണൽ തിട്ട തീർത്ത  ചെരുതുരുത്തുകൾ. അവയ്ക്കിടയിൽ വീശു വലയുമായി  തൻറെ ഭാഗ്യം പരീക്ഷിക്കുന്ന ഒരു നാട്ടുകാരൻ. വഴിയിൽ നിന്ന് വാങ്ങിയ ഉപ്പിലിട്ട മാങ്ങയുടെയും കാന്താരിയുടെയും സ്വാദും വെള്ളത്തിന്റെ  ഒഴുക്കും തണുപ്പും ആസ്വദിച്ചു മീനുകളുടെ തോലോടലും ആസ്വദിച്ച് കുറെ ഏറെ  നേരം അവിടെ ചിലവഴിച്ചു.  കാലങ്ങളോളം ഉള്ള  പ്രവാഹത്തിൽ നദി തേച്ചു മിനുക്കി ഒരുക്കിയെടുത്ത മൂന്നു നാല് ഉരുളൻ കല്ലുകൾ ഓർമ്മയുടെപൊതിയിലേക്ക്  എടുത്തു വച്ചു കൊണ്ട് ഞങ്ങൾ മനസ്സില്ലാ മനസ്സോടെ അവിടെ നിന്നും മെല്ലെ നീങ്ങി.


ഒട്ടനവധി ചലച്ചിത്രങ്ങൾക്ക്‌ പാരമ്പര്യത്തിന്റെയും പ്രൌഡിയുടെയും  പശ്ചാത്തലം ഒരുക്കിയ വരിക്കാശ്ശേരി മനയായിരുന്നു അടുത്ത ലക്‌ഷ്യം. ചെറുതുരുത്തിയിൽ  നിന്നും പതിനഞ്ചു കിലോമീറ്റർ ദൂരെ പാലക്കാട് ജില്ലയുടെ ഭാഗമായ മനിശ്ശേരി ഗ്രാമത്തിലായിരുന്നു മന. വിശാലമായ പറമ്പിനു നടുവിൽ ലക്ഷണമൊത്ത നാലുകെട്ട്. അടുത്ത്  തന്നെ പത്തായപ്പുരയും തറവാട് ക്ഷേത്രവും വിശാലമായ കുളവും. സൂക്ഷിപ്പുകാരന് ചെറിയൊരു കൈനീട്ടം നൽകിയപ്പോൾ അകത്ത് ചുറ്റി നടന്നു കാണാൻ സൗകര്യം ഒരുക്കി തന്നു.
 മംഗലശ്ശേരി നീലകണ്ഠനും, ജഗന്നാഥനും  ഒക്കെയായി മോഹൻലാൽ പകർന്നാട്ടം  നടത്തി അനശ്വരമാക്കിയ ഒരുപിടി കഥാപാത്രങ്ങൾക്ക്   ഈ വീടും, ഇരുളും വെളിച്ചവും ഇഴനെയ്ത ഇതിന്റെ അകത്തളവും  ഈറ്റില്ലമായിരുന്നു. ഇനിയും ഒരുപാടു  കഥാപാത്രങ്ങൾ ഇവിടെ ഉണ്ടായേക്കാം. അരമണിക്കൂർ അവിടെ ചിലവിട്ട് ഞങ്ങൾ തിരികെ പട്ടാംബിയിലെക്കു  യാത്ര തിരിച്ചു.പട്ടാംബി പിന്നിട്ട്  ഉച്ചക്ക് മുൻപ് തൃത്താല എത്തുകയായിരുന്നു ലക്‌ഷ്യം.



വിശാലമായ വാകമരങ്ങൾ തണൽ വിരിച്ച ടാർ റോഡ്‌. വടക്ക്  വശം റോഡിനു സമാന്തരമായി ഒഴുകുന്ന നദി . ഇപ്പുറം പാടശേഖരങ്ങളും പാറക്കെട്ടുകളുടെ നിമ്നോന്നതങ്ങളും  അതിരിടുന്ന വള്ളുവനാടിന്റെ ഗ്രാമഭംഗി. മനിശ്ശേരി യിൽ നിന്നും കുടിച്ച കാ‍ന്താരി ചേർത്ത  സംഭാരത്തിന്റെ അസ്സൽ എരിവിലും പട്ടാംബിയിൽ  നിന്ന് വാങ്ങിയ കുമ്മട്ടിക്കായുടെ അതി മധുരത്തിലും വിശപ്പിനെ ഞങ്ങൾ മറന്നിരുന്നു.പറയി പെറ്റ പന്തിരുകുലത്തിന്റെ ഐതിഹ്യങ്ങളിൽ പ്രസിദ്ധമാണ് തൃത്താല. മേഴത്തോൾ അഗ്നിഹോത്രിയുടെ വെമാഞ്ചേരി ഇല്ലവും, പാക്കനാർ സ്മാരകവും ഒക്കെ ഇവിടെയാണ്. അഗ്നിഹോത്രി കുളിക്കടവിൽ താളി കുഴച്ച്   താലത്തിൽ  വച്ച് ഉണ്ടാക്കിയ ശിവലിംഗം നദിക്കരയിൽ തന്നെ പ്രതിഷ്ഠിച്ചു 
എന്നും പിന്നീട്  അത് തൃത്താലയപ്പൻ  ( തിരു +താലം  ) എന്ന  പേരിൽ പ്രശസ്തമായ ശിവക്ഷേത്രമായി  എന്നും ഐതിഹ്യം. ക്ഷേത്രത്തിനു വേണ്ടി നദി അതിൻറെ ഗതി അൽപ്പം മാറി ഒഴുകി എന്നും വിശ്വാസം ഉണ്ട്. അത് എന്ത് തന്നെ ആയാലും ഭാരതപ്പുഴക്ക് ഇവിടെ ഒരു നല്ല  വളവുണ്ട്. ഒരിക്കൽ നിറഞ്ഞു ഒഴുകിയിരുന്ന വിശാലമായ നദീതടം ഇന്ന് മിക്കവാറും കരയായിരിക്കുന്നു. തീരത്ത് താമസിക്കുന്നവർ ഈ നദീ തടത്തിൽ  ചേമ്പും , ചേനയും ഒക്കെ കൃഷി ചെയ്യാനും തുടങ്ങിയിരിക്കുന്നു.പാക്കനാരുടെ കഥകളോട് ബന്ധപെട്ട് കിടക്കുന്ന ആൽത്തറക്ക് സമീപം കാർ നിർത്തി ഞങ്ങൾ ഇറങ്ങി. പറമ്പിക്കുളം  ആളിയാർ പദ്ധതി , മലമ്പുഴ ഡാം തുടങ്ങി വൻകിട പദ്ധതികളിലൂടെ സര്ക്കാരും , മണൽവാരൽ, അനധികൃത കൈയേറ്റം, നദീതടത്തിലെ കൃഷി തുടങ്ങിയവയിലൂടെ ജനങ്ങളും മരണാസന്നയാക്കിയ മഹാനദിയെ നെടുവീർപ്പോടെ അൽപ്പനേരം നോക്കി നിന്നു. 


അവിടെ നിന്ന് നോക്കിയാൽ  വെള്ളിയാങ്കല്ലിൽ  പണിതുയർത്തിയ പുതിയ റെഗുലേറ്റർ ബ്രിഡ്ജ് കാണാം. കുറച്ചു ഭാഗത്തെങ്കിലും നദിക്ക് അതിൻറെ യഥാർത്ഥ മുഖം വീണ്ടെടുത്ത്‌ നല്കാൻ ഈ ചെറുകിട ജലസേചന പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. ഷട്ടറുകൾ അല്പമായി തുറന്നിട്ട സമയമാണ് ഞങ്ങൾ എത്തിയത്. ഒഴുക്കിനൊപ്പം തുള്ളിക്കുതിച്ചു എത്തുന്ന ആറ്റുമീൻ പിടിക്കുവാനായി നാട്ടുകാർ ചെറു സംഘങ്ങളായി കോര് വലയുമായി  പാലത്തിന്റെ ഒരു  വശത്ത് താഴെ സ്ഥാനം   പിടിച്ചിരിക്കുന്നു. ഷട്ടർ തുറക്കുന്ന  ദിവസങ്ങളിൽ ഇവിടെ ഉത്സവ പ്രതീതിയാണ്.ഒരാൾ  പൊക്കമുള്ള വാളമീൻ വരെ ഇവിടെ നിന്ന് പിടികൂടിയിട്ടുണ്ട് എന്ന് പാലത്തിനു അരികിലുള്ള ചെറിയ പാർക്കിനു സമീപം ഐസ്ക്രീം വില്ക്കുന്ന ബൈജുവേട്ടൻ സാക്ഷ്യം.

തൃത്താല നിന്നും കുമ്പിടി വഴി കുറ്റിപ്പുറം ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടർന്നു. വഴി അല്പ്പം മോശമാണെങ്കിലും മൊത്തം ദൂരത്തിൽ ഏകദേശം 5 - 6 കിലോമീറ്റർ കുറവുണ്ട് ഈ വഴി പോയാൽ. വഴിയരികിലെ പാടത്ത് ഒരു പറ്റം ദേശാടന കൊക്കുകൾ പൊടിമീനിനായി ഒറ്റക്കാലിൽ തപസ്സിരിക്കുന്നത് കണ്ടു ഞങ്ങൾ വണ്ടി നിർത്തി. അവയെ ക്യാമറയിൽ പകർത്താൻ ഉള്ള  എന്റെ തിടുക്കം  അത്ര ഇഷ്ടപെടാഞ്ഞിട്ടോ എന്തോ എല്ലാം ഒന്നിച്ചു 
അടുത്തുള്ള മരങ്ങളുടെ സുരക്ഷിതത്വത്തിലേക്ക് പറന്നു പോയി. കുറ്റിപ്പുറത്ത്‌ വച്ച്  ഞങ്ങൾ ഈ യാത്രയിലെ നാലാമത്തെ ജില്ലയായ മലപ്പുറത്ത്‌ എത്തിച്ചേര്ന്നു . എറണാകുളം തൃശ്ശൂർ പാലക്കാട് എന്നിവയായിരുന്നു മറ്റു മൂന്നു ജില്ലകൾ. കുറ്റിപ്പുറം പാലത്തിനു മുന്പുള്ള വളവും ഭൂപ്രകൃതിയും  ഒക്കെയായി നിള അതി സുന്ദരിയാണ് ഇവിടെ എന്നു എവിടെയോ ഒക്കെ വായിച്ചത് ഓർമ്മ വന്നു. പക്ഷേ വിശാലമെങ്കിലും അവിടെ ഇവിടെയായി ഉള്ള ചെറിയ വെള്ളകെട്ടുകളും ചാലു പോലെ നേർത്ത ഒഴുക്കുമേ അവിടെ കാണാൻ കഴിഞ്ഞുള്ളൂ.




കുറ്റിപ്പുറത്ത്‌  നിന്നും തിരുനാവായയ്ക്ക് ഉള്ള വഴിയിൽ ഒന്ന് രണ്ടു കിലോമീറ്റർ അകലെയാണ് നിള പാർക്ക്. കുടുംബമായി വന്ന്  വൈകിട്ട്അൽപ്പ സമയം ചിലവഴിക്കാൻ പറ്റിയ ഒരിടം. പാർക്കിൽ കയറാൻ നില്ക്കാതെ ഞങ്ങൾ യാത്ര തുടർന്നു. തിരുനാവായ അടുക്കുന്തോറും നദിയിൽ വെള്ളത്തിന്റെ അളവ് കൂടി വന്നു.  ചാമ്രവട്ടം റെഗുലേറ്റർ ബ്രിട്ജാണ് ഈ മാറ്റത്തിന് കാരണം. നല്ല  വീതിയും ആഴവും ഒക്കെയായി  കഥകളിൽ കേട്ട് പരിചയിച്ച  സുന്ദരിയാണ് ഇവിടെ നിള.
വളരെ പ്രസിദ്ധമാണ് തിരുനാവായയിലെ നിളാ തീരത്തുള്ളനാവാ മുകുന്ദ ക്ഷേത്രം. നൂറ്റാണ്ടുകളുടെ പഴക്കം നിർമ്മിതിയിലും വിശ്വാസങ്ങളിലും ചരിത്രത്തിലും ഈ ക്ഷേത്രവുമായി കെട്ടു പിണഞ്ഞു കിടക്കുന്നു.  നദിക്ക് അക്കരെ ബ്രഹ്മ ക്ഷേത്രവും  ശിവക്ഷേത്രവുമുണ്ട്. ഈ ത്രിമൂർത്തി  സംഗമം നദിയ്ക്ക്  ഇവിടെ  ദൈവീക ഭാവം നല്കുന്നു. 

ജനിമൃതികൾക്ക് അതീതമായ മോക്ഷകവാടമായി നിളയുടെ ഈ ഭാഗത്ത് നടത്തുന്ന തർപ്പണം കരുതപ്പെടുന്നു. 
 ക്ഷേത്രത്തിനു സമീപം ഉള്ള കൽപ്പടവിൽ നിന്നും ബലി തർപ്പണം  നടത്തി  ആത്മാക്കൾക്ക് മോക്ഷം  നല്കാൻ അനേകായിരങ്ങൾ എല്ലാ കറുത്തവാവ്ദിവസവും ഇവിടെ എത്താറുണ്ട്. എള്ളിനും പൂവിനും ഒപ്പം ഒരു  ഉരുള  ചോറും ദർഭയും  വാഴയിലയിൽ വച്ച്നദിയിൽ സമർപ്പിച്ചു പിതൃക്കൾക്ക് മോക്ഷത്തിന് ആവതു ചെയ്തു  എന്ന് സംതൃപ്തരായി അവർ മടങ്ങുന്നു.യാത്രകളിൽ ഏറ്റവും അനുഗ്രഹമാവുക ചെല്ലുന്ന ദേശത്തെ അടുത്ത് അറിയുന്ന നല്ല ഒരു നാട്ടുകാരന്റെ സഹായമാവും. ഈ യാത്രയിൽ തിരുനാവായയിൽ ഞങ്ങള്ക്ക് ലഭിച്ച അനുഗ്രഹമായിരുന്നു ജോസിന്റെ സുഹൃത്തും നാട്ടുകാരനുമായ ജംഷീർ. ഞങ്ങൾക്ക് ഒപ്പം വന്ന് ഓരോ സ്ഥലവും കാട്ടി തന്ന നല്ലവനായ ഈ സുഹൃത്തിന് ഒരായിരം നന്ദി. 


ഭക്തിയുടെ പ്രഭവം മാത്രമല്ല ചോരയുടെ ചുവപ്പ് നിറം കൂടിയുണ്ട് തിരുനാവായയുടെ ചരിത്രത്തിൽ. പന്ത്രണ്ടു കൊല്ലത്തിൽ ഒരിക്കൽ നടക്കുന്ന മാമാങ്ക മഹോത്സവവും അതിന്റെ രക്ഷാപുരുഷനായ സാമൂതിരിയെ കൊല്ലാനായി  വരുന്ന ചാവേർ പടയാളികളും, വ്യർത്ഥമായ അവരുടെ  പരിശ്രമത്തിനൊടുവിൽ മരിച്ചു വീഴുമ്പോൾ അവരുടെ ശരീരം മറവു ചെയ്തിരുന്ന മണികിണറും എല്ലാം വള്ളുവനാടിന്റെ പാടി പതിഞ്ഞ ചരിത്രങ്ങളാണ്. മാമാങ്ക കാലത്തിന്റെ ശേഷിപ്പുകളായ നിലപാട് തറയും , മണിക്കിണറും, പഴുക്കാ മണ്ഡപവും , ചങ്ങമ്പിള്ളി കളരിയും ഒക്കെ ജംഷീർ ഞങ്ങള്ക്ക്  കാട്ടി തന്നു.പുഴയിൽ ഒരു തോണി യാത്രയ്ക്ക് സൗകര്യം  ചെയ്തു തന്നത് ജംഷീറിന്റെ  സുഹൃത്ത്‌ അൻസാർ ആയിരുന്നു. ഇക്കരെ കടവിൽ നിന്ന് കുറ്റിക്കാട് പിടിച്ചു കിടക്കുന്ന  തുരുത്തുകൾക്കും ആറ്റുവഞ്ചി പൂക്കൾക്കും ഇടയിലൂടെ അക്കരെ ഉള്ള വിശാലമായ മണല്തിട്ടയിലേക്ക് ഒരു ഹ്രസ്വ തോണി  യാത്ര. ജോലി ഒഴിവുള്ള വൈകുന്നേരങ്ങളിൽ അവർ അവിടെ വോളിബോൾ കളിക്കാറുണ്ട്ത്രേ. 

ഒരിക്കൽ നദിയുടെ അടിയിലായിരുന്ന പ്രദേശങ്ങൾ ആയിരുന്നു ഇതൊക്കെ എന്ന് ഒരു നിമിഷം ഞാൻ ഓർത്തു. തിരികെ കടവിൽ തോണി അടുത്തപ്പോൾ ജംഷീർ ഞങ്ങളെ അവൻ പഠിച്ചിരുന്ന സ്കൂളിലേക്ക്  കൂട്ടി കൊണ്ട് പോയി. അവിടെ പുതുതായി  പണിതീർത്ത വാട്ടർ ടാങ്കിന്റെ മുകളിൽ  നിന്നും ഉള്ള നദിയുടെ ദൃശ്യം കാട്ടിതരികയായിരുന്നു  ലക്‌ഷ്യം. ഒരേ സമയം വിസ്മയവും,സന്തോഷവും,വേദനയും നിറഞ്ഞതായിരുന്നു ആ കാഴ്ച. മനോഹരമായ പ്രകൃതി ദ്രിശ്യമായിരുന്നു അതെങ്കിലും.പതിയെ എങ്കിലും നഷ്ടപെട്ടുകൊണ്ടിരിക്കുന്ന നിള എന്ന മഹാനദിയെ  ഓർമ്മപ്പെടുത്തി ആ കാഴ്ചയിൽ ജലമധ്യത്തിൽ എവിടെയും തെളിഞ്ഞു  നിന്ന മണൽത്തിട്ടകൾ.


ഇരുട്ട് വീഴും മുൻപ് നദിയുടെ അവസാന പാദമായ പൊന്നാനി എത്താനുള്ള തിടുക്കത്തിലായിരുന്നു ഞങ്ങൾ. ജംഷീർ വീട്ടില് ഒരുക്കിയ നോമ്പ്തുറയുടെ പലഹാരങ്ങളും നാരങ്ങാവെള്ളവും ധൃതിയിൽ തീർത്ത് ആ
വീട്ടിലുള്ളവർക്ക്   മനസ്സാ നന്ദി പറഞ്ഞ് ഞങ്ങൾ പൊന്നാനിയിലേക്ക്  പുറപ്പെട്ടു.

 മലയാള ഭാഷാ പിതാവിന്റെ നാടായ തിരൂരും  തുഞ്ഞൻ പറമ്പും കൂടി കാണണം എന്ന് ഉണ്ടായിരുന്നെങ്കിലും അസ്തമയത്തിനു  അര നാഴിക പോലും ബാക്കിയില്ല എന്നത് കൊണ്ട് ആ ആഗ്രഹം പിന്നീടു ഒരിക്കലേക്കായി മാറ്റി വച്ചു. പരമാവധി വേഗത്തിൽ കാറോടിച്ച് പത്തു മിനിറ്റിൽ ഞങ്ങൾ ചാമ്രവട്ടം പാലത്തിൽ എത്തി. അവിടെ നിന്നും ഏതാനം ഫോട്ടോകൾ എടുത്തു വീണ്ടും പൊന്നാനി ലക്ഷ്യമാക്കി നീങ്ങി.പൊന്നാനിയിൽ ഗതകാല സ്മരണകൾ ഉണർത്തുന്ന പഴയ അങ്ങാടി പിന്നിട്ട്  ഹാർബറിൽ എത്തിയപ്പോഴേക്കും അസ്തമയത്തിനു മിനിട്ടുകൾ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു. വിജനമായ അഴിമുഖത്ത് കെട്ടിയിട്ടിരിക്കുന്ന ഒട്ടനവധി ബോട്ടുകൾ. അങ്ങിങ്ങായി വിരലിൽ എണ്ണാവുന്ന അത്ര തൊഴിലാളികൾ ഞായറാഴ്ചയുടെ ആലസ്യത്തിൽ അലസമായി ജോലി ചെയ്യുന്നു. കുഞ്ഞാലി മരയ്ക്കാറുടെ പടയോട്ടങ്ങൾക്കും. വെട്ടത്ത് നാടിന്റെയും സാമൂതിരിയുടെയും ഒക്കെ പല  പട പുറപ്പാടുകൾക്കും മൂകസാക്ഷിയായ വിളക്ക് മരം കടലിനെ നോക്കി മിഴി തുറന്നു നില്ക്കുന്നു. 

താഴെ ശാന്തയായി തന്റെ പ്രയാണം അവസാനിപ്പിക്കുവാൻ തുടങുന്ന  നിള. തന്റെ ജീവനെടുക്കാൻ വെംബുന്ന  ആരോടും ഒന്നിനോടും പരാതിയില്ലാതെ ശാന്തമായി തന്റെ പരിഭവങ്ങൾ കടലിനോട്  പറയുവാനുള്ള യാത്ര.  

അസ്തമയ സൂര്യന്റെ അവസാന കിരണങ്ങൾ ചുവപ്പ് ചാലിച്ച മാനത്തിന്പൊന്നാനി പിന്നിട്ട്  
തിരികെ മടങ്ങുമ്പോൾ ക്ഷീണിതരെങ്കിലും ഞങ്ങൾ സംതൃപ്തരായിരുന്നു. നിള എന്ന മഹാനദിയെ അല്പമെങ്കിലും അടുത്തറിഞ്ഞതിന്റെയും  ഓർമ്മയിലേക്ക് ചേർക്കുവാൻ അർത്ഥവത്തായ ഒരു ദിവസം കൂടി ലഭിച്ചതിന്റെയും ചാരിതാർത്ഥ്യം ആയിരുന്നു  മനസ്സിൽ. 
ഒപ്പം ഈ സംസ്കാരത്തിന്റെ ചൈതന്യമായി ജീവജലമായ് ഇവളെന്നും  മണ്ണിലൂടെ ഒഴുകണം എന്ന പ്രാർഥനയും.




തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...