Wednesday, March 25, 2020

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പിശുക്കനും, നാട്ടു പ്രമാണിയും, നാട്ടിലെ ചെറുപ്പക്കാരുടെയൊക്കെ പേടി സ്വപ്നവുമായ നമ്മുടെ കഥാനായകൻ, തെങ്ങും വിളയിൽ മത്തായി എന്ന മത്തായി മാപ്പിള.
ഏവൂർ ശ്രീ കൃഷ്ണ സ്വാമി കഴിഞ്ഞാൽ നാട്ടിൽ ഏറ്റവും ചർച്ച ചെയ്യപ്പെടാറുള്ള  ലോക്കൽ സെലിബ്രിറ്റി. നാലാള് കൂടി നിന്ന് നാട്ടുകഥ പറഞ്ഞാൽ അതിൽ ഒരു ചെറിയ ബൈറ്റ് എങ്കിലും മത്തായിയുടെ വീരഗാഥയിൽ നിന്നും ഉണ്ടാവും എന്ന് മൂന്നരത്തരം.
തെറി വിളിയിൽ ചേർത്തല പടയണിയിൽ നിന്ന് ബിരുദവും കൊടുങ്ങല്ലൂർ ഭരണിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ എട്ടാം ക്ലാസ്സുകാരൻ, എക്സ് മിലിട്ടറി. റോഡരുകിൽ നിന്ന് മുള്ളിയ പടിപ്പുരയിൽ രാജുവിന്റെ  മൂന്നു വയസ്സുകാരൻ മകൻ ചന്തു  മുതൽ പാടത്തു താൻ കള പറിച്ചു കൊണ്ട് നിന്നപ്പോൾ അരികിലൂടെ കൂവിക്കൊണ്ടു പാഞ്ഞു പോയ എറണാകുളം പുഷ് പുള്ള് ട്രെയിൻ വരെ മത്തായിയുടെ കസ്റ്റമൈസ്ഡ് മലയാള ഭാഷയുടെ ശേല് അറിഞ്ഞിട്ടുണ്ട്.

അതിർത്തിയിൽ വര്ഷങ്ങളോളം പാകിസ്ഥാന്റെ പ്രധാന ശത്രുവും പേടി സ്വപ്നവുമായിരുന്ന മത്തായിക്ക് നാട്ടിലും ഉണ്ടായിരുന്നു ഒരു ശത്രു ശല്യം. ഏവൂരിന്റെ  ഭാവി വാഗ്‌ദാനങ്ങളും ഗ്രാമത്തിന്റെ ഇന്ത്യൻ ക്രിക്കറ്റിനുള്ള ഡൊണേഷൻസും ആയിരുന്ന വടക്കേ വിളയിൽ രമേഷും കുറ്റിയിൽ കണ്ടതിൽ ബിജുവും അവരുടെ  ഫ്രണ്ട്സും ചേർന്ന ഏവൂർ സിക്സേര്സ്. കുട്ടി ക്രിക്കറ്റുകാർ തങ്ങളുടെ ഹോം ഗ്രൗണ്ട് ആയി മത്തായിയുടെ രണ്ടേക്കർ  തെങ്ങിൻ പറമ്പ് കയ്യേറുകയും  അടിക്കടി കൈത കൊണ്ടുള്ള പറമ്പിന്റെ ലൈൻ ഓഫ് കൺട്രോളിൽ നുഴഞ്ഞു കയറി കളിക്കുകയും  ചെയ്യുന്നതായിരുന്നു ഈ കുടിപ്പകയുടെ മൂല കാരണം.


മത്തായി ഏവൂർ വിട്ട് പോവുകയും പറമ്പു ഫ്രീ ആവുകയും ചെയ്യുന്ന  ശനി ഞായർ ദിവസങ്ങൾ കൃത്യമായി മണത്തറിഞ്ഞു ( കട: ബിജുവിന്റെ ലൈൻ ഷൈനി, മത്തായിയുടെ കൊച്ചു മകൾ )  അയൽ  രാജ്യങ്ങളായ ചേപ്പാടും മുതുകുളവും രാമപുരവും ഉള്ള ടീമുകളുമായി പ്രസ്തുത പറമ്പിൽ ഹോം മാച്ചുകൾ വയ്ക്കാറുണ്ട് പയ്യൻസ് ടീം. തിരിച്ചെത്തുന്ന മത്തായി കലി തുള്ളി ജംക്ഷനിലെ നാലും കൂടിയ കലുങ്കിൽ നിന്ന് പിള്ളേരുടെ ഫാമിലി ട്രീ വാഴ്ത്തി പാടുന്നതും ഏവൂരിന്റെ തനി നാടൻ കാഴ്ചകളിൽ ഒന്ന് മാത്രം. ഹവ്വെവർ പിള്ളേര് അവരുടെ മാച്ചും മത്തായിയുടെ  അതിനു ശേഷമുള്ള പാട്ടും ഇപ്പോഴും മുടക്കമില്ലാതെ തുടർന്ന് പോരുന്നു.

അങ്ങനെയിരിക്കെ വീണ്ടും ഒരു ഓണക്കാലം  വന്നെത്തി. ചിങ്ങമാസം ഇള വെയിലിൽ വയലേലകളെ പൊന്നുടുപ്പിച്ച ഒരു ശനിയാഴ്ച ദിവസം. നാട്ടുകാർ ഓണമുണ്ണാൻ വേണ്ട സാധനങ്ങൾ വാങ്ങാൻചന്തയിൽ തിരക്ക്കൂട്ടുന്നു .  നാട്ടുകാർക്ക്  ഊണിനു മുന്നേ ഉള്ള  ദീപാരാധനയ്ക്കായി സാധനം  തരപ്പെടുത്താൻ തന്റെ മിലിട്ടറി   കോട്ടാ വാങ്ങാൻ എറണാകുളത്തിന് പോയിരിക്കുന്നു മത്തായി മാപ്പിള.
ആസ് യൂഷ്വൽ, മത്തായിയുടെ അബ്സെൻസിൽ പറമ്പിന്റെ പവർ ഓഫ് അറ്റോർണി ഏറ്റെടുത്തു സിക്സറടിച്ചു തകർക്കുന്നു ബിജുവും കൂട്ടരും.
നേരം  നട്ടുച്ച. ആകാശത്തു സൂര്യൻ തലയ്ക്കു മുകളിൽ ഫുൾ വോൾട്ടേജിൽ കത്തി നിൽക്കുന്നു.ചിറക്കലെ ചന്ദ്രൻ  തന്റെ പറമ്പിൽ അതിക്രമിച്ചു കയറിയ പുള്ളി പശുവിനു തുഞ്ചാണി കൊണ്ട് നാല് പെട കൊടുത്തു അതിന്റെ ചാരിതാർഥ്യത്തിൽ റോഡിനു എതിരേയുള്ള കലുങ്കിൽ ഇരുന്നു ബീഡി വലിക്കുന്നു. ആർക്കോ തല്ലു വാങ്ങി കൊടുക്കാനുള്ള ഉറച്ച തീരുമാനവുമായി തെക്കേ തൊടിയിൽ സോളോ പാടി നടക്കുന്നു ഒരു ഒറ്റ മൈന. പിള്ളേരുടെ ക്രിക്കറ് മാച്ച് ഡെത്ത് ഓവറുകളിലേയ്ക്കു കടക്കുന്നു.

അപ്പോഴാണ് വാഹനം  കേടായതിനാൽ യാത്ര മുടങ്ങി ഡെസ്പ് അടിച്ചു ട്വിസ്റ്റ് പോലെ മത്തായി മടങ്ങിയെത്തിയത്. പറമ്പിന്റെ തെക്കേ വശത്തെ റോഡിനിരു വശവും കമ്മ്യൂണിസ്റ് പച്ച ആൾപൊക്കത്തിൽ വളർന്നു നിന്നതിനാലും, കളിയുടെ ആവേശത്തിനാലും സർവോപരി കഷ്ടകാലത്തിനാലും മത്തായിയുടെ മാസ്സ്  എൻട്രി കളിക്കാർ ആരും ശ്രദ്ധിച്ചില്ല. പറമ്പിലെ ആരവം കണ്ട മത്തായിക്ക് കാര്യം പിടികിട്ടി.

ശത്രുക്കൾ വീണ്ടും നുഴഞ്ഞു കയറിയിരിക്കുന്നു...!!

 മത്തായിയിലെ കൊടും ഭീകരൻ ഉണർന്നു.  വൈബ്രേറ്റർ മോഡിൽ റിങ് ചെയ്യുന്ന പഴയ നോക്കിയാ മൊബൈല് പോലെ മത്തായി അടി മുടി വിറച്ചു.
ഇന്ന് തീർക്കണം ഇവറ്റകളുടെ ശല്യം. ഒരു സർജിക്കൽ സ്ട്രൈക്ക് കൊണ്ടേ കാര്യമുള്ളൂ.
ഒരു ഗ്രനേഡോ, പീരങ്കിയോ കുറഞ്ഞത് ഒരു എ കെ 47 എങ്കിലും  കിട്ടുമോന്നറിയാൻ ചുറ്റും നോക്കിയ മത്തായിയുടെ കണ്ണിൽ പെട്ടത് റോഡരികിൽ കിടന്ന ഉണങ്ങിയ ഓല മടല് മാത്രം.
മടലെങ്കിൽ  മടല്. ശത്രുക്കളിൽ ഒരെണ്ണത്തിനെ വീഴ്ത്തിയാൽ തന്നെ ബാക്കി ഉള്ളവർക്ക് അതൊരു വാണിംഗ് ആയിക്കോളും.
മത്തായി മുണ്ടു മടക്കിയുടുത്തു, മടലെടുത്തു രണ്ടായി ഒടിച്ചു.
വരാൻ പോവുന്ന അപകടം അറിയാതെ രമേശൻ ബാറ്റു കൊണ്ട് നിലത്തു ഇസഡ്ഡ് വരച്ചു രണ്ടു കുത്തു കുത്തി, ബോളറായ ശരത്തിനെ നോക്കി വാ മോനെ ദിനേശാ എന്ന് ആഗ്യം കാണിച്ചു തയ്യാറായി.
മത്തായി വലതു കാൽ മുന്നോട്ടു വച്ചു മടല് തലയ്ക്കു പിറകിൽ പിടിച്ചു ലോങ്ങ് ഓണിൽ ഫീൽഡ് ചെയ്യുന്ന ജോമോന്റെ തല ഉന്നം പിടിച്ചു.
ശരത് ടെന്നീസ് ബോള് ചുഴറ്റി അടുത്ത പന്തെറിയാൻ മുന്നിലേക്ക് കുതിച്ചു...
മത്തായി ഒരു കണ്ണടച്ച് പിടിച്ചു മനസ്സിൽ പതുക്കെ എണ്ണി ..ഏക് ..ദോ ..തീൻ !!!
...ട്ടേ ....!!
ഒരു നിമിഷം ...ശത്രു വീണോ എന്നറിയാൻ രണ്ടു കണ്ണും തുറന്ന മത്തായി കണ്ടത് മൂന്നു നക്ഷത്രങ്ങളും  കുത്തും കോമയും ഒന്ന് രണ്ടു കുഞ്ഞു കിളികളും തന്റെ ചുറ്റും വട്ടമിട്ടു പറക്കുന്നു....
..ധും...!!
വെട്ടിയിട്ട വാഴ പോലെ റോഡരികിലെ തെങ്ങിൻ ചോട്ടിലേയ്ക്ക് ക്രഷ് ലാൻഡിങ്.
സിക്സർ ...!!
 അമ്പയർ അജയൻ നീട്ടി വിളിച്ചു.
പന്ത് പിടിക്കാൻ ആകാശത്തേക്ക് നോക്കി ഓടിയ ജോമോൻ പന്തിനു പകരം തെന്റെ ഇടതു  വശത്തു വന്നു വീണ  ഓല മടല് എവിടുന്ന് എന്നറിയാതെ   തല ചൊറിഞ്ഞു .
പക്ഷെ ഒരടിയ്ക്ക് മൂന്നു ശബ്ദം കേട്ടതോടെ എന്തോ പന്തികേടുണ്ട് എന്ന് ‌ ബോധ്യം വന്ന കളിക്കാർ ബോള് വീണ സ്ഥലത്തേയ്ക്ക് ഓടിക്കൂടി.
അതാ...തെങ്ങിൻ തടത്തിൽ മുണ്ടും മടക്കി ഉടുത്തുകൊണ്ടു മാനത്തു നോക്കി പുഞ്ചിരിച്ചു കിടക്കുന്നു മത്തായി മാപ്പിള.നെറ്റിയിൽ നെല്ലിക്ക വലുപ്പത്തിൽ പുതുതായി റിലീസ് ആയ ഒരു മുഴ... ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ മെല്ലെ റോഡിലൂടെ ഉരുണ്ട് എതിർ സൈഡിലേക്ക് സ്കൂട്ടാവാൻ  തുടങ്ങുന്ന  ക്രിക്കറ്റ് ബോൾ.

പിള്ളേരുടെ നെഞ്ചിൽ ഇടിത്തീ വെട്ടി. സിക്സറടിച്ചു ക്രിസ് ഗെയിലിന്റെ ജാടയിൽ ബബിൾഗം ചവച്ചു നിന്ന ശരത്തിന്റെ വായിൽ ഉമിനീർ വറ്റി. കൂട്ടുകാർ തന്നെ ഒരു സീരിയൽ കില്ലറെ നോക്കുന്നത് പോലെ നോക്കുന്നത് അവൻ തിരിച്ചറിഞ്ഞു.
ബിജു ഓടി വന്നു തന്റെ ഗ്രാൻഡ്‌ഫാതെർ ഇൻ ലോ ആയേക്കാൻ ചാൻസ് ഉള്ള മത്തായിയെ താങ്ങി ഉയർത്തി.  എല്ലാവരും കൂടി ജാഥയായി റോഡരികിലുള്ള കലുങ്കിലേക്കു മത്തായിയെ പൊക്കി എടുത്തു കിടത്തി. വഴിയിൽ കിടന്ന വക്ക് പൊട്ടിയ മഗ്ഗിൽ തോട്ടിലെ ചെളി വെള്ളം കോരി മുഖത്തേക്കൊഴിച്ചു .
ങേയ്.... ഞരക്കത്തോടെ മത്തായി മെല്ലെ  കണ്ണ് തുറന്നു.മുഖത്തെ പുഞ്ചിരി മാഞ്ഞു.. പകരം തലയ്ക്കു കിട്ടിയ ഏറിന്റെ വേദന നിറഞ്ഞു. മത്തായി ചുറ്റും നിൽക്കുന്ന മുഖങ്ങളിലേക്ക് മാറി മാറി നോക്കി. ദയനീയത...നിസ്സഹായത...പേടി...ചിരി പലവിധ ഭാവങ്ങൾ.
അടുത്ത നിമിഷം തുടങ്ങാൻ പോവുന്ന ഭരണി പാട്ടിന്റെയും വെടിക്കെട്ടിന്റെയും കാര്യമോർത്തു എല്ലാവരും രണ്ടു ചുവടു പിറകിലേക്ക് മാറി.
സൊ..സോറി  അങ്കിൾ.... രമേശ് വിക്കി വിറച്ചു  മുന്നോട്ടു നീങ്ങി നിന്നു  ...
ന്റെ....... മോനെ....!
മത്തായി കിതച്ചു കൊണ്ട് മെല്ലെ വിളിച്ചു...
ഒന്ന് അമ്പരന്നെങ്കിലും ഇടയ്ക്കുള്ള ഏതോ ഒരു  വാക്കു മിസ് ആയതാവാം എന്ന ഉറപ്പിൽ രമേശ് ബാക്കി വരാൻ പോവുന്ന സുനാമിക്കായി കാത്തു കൂർപ്പിച്ചു ..
നിങ്ങളെ കർത്താവ് കാക്കും...
..മനസ്സിലായില്ല.!!!.. (പിള്ളേർസ് ആത്മഗതം)

ഒരാൾക്കൊരു അപകടം വരുമ്പോൾ ഓടി വരാനും   സഹായിക്കാനും നിങ്ങള് കാണിച്ച മനസ്സ് എനിക്കങ്ങിഷ്ടപെട്ടു!
വട്ടായോ....അതോ...തലക്കടിയേറ്റ ഷോക്കിൽ ബോധം പോയോ ( പിള്ളേർസ് ആത്മ: )
നിങ്ങളെ ഓടിക്കാൻ മടലുമായി വന്ന എന്റെ തലയിൽ തന്നെ കർത്താവ് വെള്ളയ്ക്ക വീഴ്ത്തി ... ഒടുക്കം പിടിച്ചെണീപ്പിക്കാനും നിങ്ങൾ തന്നെ വേണ്ടി വന്നു.
വെള്ളയ്ക്കക്ക് പകരം തേങ്ങയായിരുന്നെങ്കിൽ ..ശ്ശൊ !! മത്തായി തല തടവി കൊണ്ട് മെല്ലെ പറഞ്ഞു.

രമേശന്റെ  കണ്ണിൽ ഒരു നിമിഷം നഷ്ട ബോധം മിന്നി മറഞ്ഞോ എന്ന് സംശയം.

മത്തായി തെങ്ങിൻ ചുവട്ടിൽ രണ്ടു ദിവസം മുൻപ് വീണ ഉണങ്ങിയ വെള്ളയ്ക്കയെയും തെങ്ങിനെയും മാറി മാറി നോക്കി നെടുവീർപ്പിട്ടു..
കുതിച്ചു പാഞ്ഞു വന്ന കൊടുങ്ങല്ലൂർ സൂപ്പർ ഫാസ്റ്റ് ശബരി മലയ്ക്കുള്ള സ്പെഷ്യൽ ബസ്സായതോർത്തു ബിജു  നെടുവീർപ്പിട്ടു...
തന്റെ അച്ഛൻ ചെല്ലപ്പനാശാരിയും മുത്തച്ഛൻ തങ്കപ്പനാശാരിയും  തുമ്മി തുമ്മി മരിക്കുന്നതിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ടതോർത്തു രമേശും നെടുവീർപ്പിട്ടു ....

 എന്റെ ജീവൻ രക്ഷിച്ചതല്ലേ ....ആ ...ഇനി നിങ്ങൾ ഇടയ്ക്കൊക്കെ ഇവിടെ കളിച്ചോ ...പക്ഷേ തലയിൽ വെള്ളയ്ക്ക വീഴാതെ സൂക്ഷിക്കണം..!
ഏന്തി വലിഞ്ഞു തലയും തടവി നടന്നു പോവുന്ന മത്തായിയെ കണ്ട പിള്ളേർ ചിരിക്കണോ കരയണോ എന്നറിയാതെ മണ്ഡരി പിടിച്ച തെങ്ങിന്റെ മുകളിലേക്ക് നോക്കി തരിച്ചു നിന്നു .

ഇതിലൊന്നും എനിക്കൊരു പങ്കുമില്ലേ എന്ന മട്ടിൽ ..നമ്മുടെ കഥാനായകൻ ടെന്നീസ് ബോൾ റോഡിനപ്പുറം തൊട്ടാവാടിക്കിടയിൽ മറഞ്ഞു കിടന്നു ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു.

- - 

5 comments:

Arun Sadasivan said...

വീട്ടിൽ പോസ്റ്റാക്കിയ കോവിഡിനോടുള്ള കലിപ്പ് തീർക്കാൻ വര്ഷങ്ങള്ക്കു ശേഷം വീണ്ടും ബ്ലോഗ് പൊടി തട്ടി എടുത്തു ഒരു പോസ്റ്റ് ഇട്ടു.
പഴയ ബൂലോഗ സുഹൃത്തുക്കളെയും നല്ല സൗഹൃദ സമയങ്ങളും മീറ്റുകളും ഒക്കെ ഓർമ്മ വരുന്നു.

ഭായി said...

ഹ ഹ ഹ :)
എത്ര കാലമായി ഒരു ബ്ലോഗ് പോസ്റ്റ് വായിച്ചിട്ട്. കൊറോണ കൊണ്ടുള്ള ചില ഗുണങ്ങളേ...��

സസ്നേഹം

ഭായി.

ഭായി said...

ഹ ഹ ഹ :)
എത്ര കാലമായി ഒരു ബ്ലോഗ് പോസ്റ്റ് വായിച്ചിട്ട്. കൊറോണ കൊണ്ടുള്ള ചില ഗുണങ്ങളേ...��

സസ്നേഹം

ഭായി.

വിനുവേട്ടന്‍ said...

കണ്ണനുണ്ണിയേ... എവിടെയായിരുന്നു ഇത്രയും കാലം...? ആറു വർഷം...?

ഓർമ്മയുണ്ടോ ഞങ്ങളെയൊക്കെ...? ബൂലോഗത്തിന്റെ സുവർണ്ണനാളുകളിൽ എത്ര ആർമ്മാദിച്ചതായിരുന്നു നമ്മളൊക്കെ... ആ കാലമൊക്കെ തിരിച്ചു കൊണ്ടു വരണ്ടേ നമുക്ക്...?

മത്തായിച്ചന്റെ ഒരു ഗതികേടേ... ചിരിപ്പിച്ചു കളഞ്ഞൂട്ടോ... പാവം...

ഞാനും ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട് ഇന്ന്... വന്നോളൂട്ടോ...

Manikandan said...

കൊറോണക്കാലം അങ്ങനെയും ചില മാറ്റങ്ങൾ ഉണ്ടാക്കട്ടെ. ആറു വർഷങ്ങൾക്ക് ശേഷം കണ്ണനും ബ്ലോഗ് പൊടിതട്ടിയെടുത്തു. നല്ലത്. തുടർന്നും വല്ലപ്പോഴുമൊക്കെ എഴുതാം.

തെങ്ങും വിളയിൽ മത്തായി

രാമപുരത്തിന്റെ വടക്കേ അതിരിൽ പുഞ്ചപ്പാടങ്ങളും , തെങ്ങിൻ തോപ്പുകളും അഴക് ചാർത്തുന്ന ഏവൂർ എന്ന കൊച്ചു ഗ്രാമം. അവിടെ സാമാന്യം തെറ്റില്ലാത്ത പി...